മുഖ്യമന്ത്രിയും ഗവർണറും, മോഹൻലാൽ പൃഥിരാജ് അടക്കമുള്ള താരനിര; രവിപിള്ളയുടെ മകന്റെ വിവാഹ വീഡിയോ വൈറൽ
തിരുവനന്തപുരം : പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന്‍ ഗണേശിന്റെ വിവാഹവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് ഉയര്‍ന്നത്. കൊവിഡ് കാലത്ത് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് വിവാഹം നടന്നതെന്നാണ് ഉയര്‍ന്ന ആരോപണം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടത്തിയ വിവാഹത്തിനെതിരെ നേരത്തെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഗുരൂവായൂരില്‍ നടന്ന വിവാഹം കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിപ്പെട്ടെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്.
കൊവിഡ് നിയന്ത്രണങ്ങള്‍ നാട്ടിലെ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്ന് കോടതി വ്യക്തമാക്കിയത്. കൂടാതെ ഗുരുവായൂര്‍ ക്ഷേത്ര കവാടം അലങ്കരിച്ചതിനെതിരെയും കോടതി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ രവി പിള്ളയുടെ മകന്റെ വിവാഹ സത്കാരത്തില്‍ പ്രമുഖര്‍ അടക്കം പങ്കെടുക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മുഖ്യമന്ത്രി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ വേദിയിലെത്തി നവ ദമ്പതിമാര്‍ക്ക് ആശംസകള്‍ നേരുന്നുണ്ട് .. .
കഴിഞ്ഞ ആഴ്ചയായിരുന്നു വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്നത്. വിവാഹത്തിന് മുന്നോടിയായി ക്ഷേത്രത്തിലെ നടപ്പന്തല്‍ അലങ്കരിച്ചതാണ് വിവാദമായത്. ഏത് സാഹചര്യത്തിലാണ് ഭരണ സമിതി ഇതിന് അനുമതി നല്‍കിയതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ്അഡ്മിനിസ്‌ട്രേറ്റര്‍ വിശദീകരമം നല്‍കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എന്ത് അടിസ്ഥാനത്തിലാണ് ഭരണസമിതി ഇതിനുള്ള അനുമതി നല്‍കിയതെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണോ വിവാഹം നടക്കുന്നതെന്നും ഇക്കാര്യം ദേവസ്വം ബോര്‍ഡ് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൂക്കള്‍ക്കൊണ്ടുള്ള അലങ്കാരങ്ങള്‍ക്ക് മാത്രമായിരുന്നു അനുമതി നല്‍കിയതെന്നായിരുന്നു ദേവസ്വം ബോര്‍ഡ് കോടതിക്ക് നല്‍കിയ വിശദീകരണം. ഇവന്റ് മാനേജ്മെന്റ് കമ്പനി തങ്ങളുടെ അറിവില്ലാതെയാണ് ബോര്‍ഡുകളും മറ്റും വെച്ചത് എന്നും ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
സെപ്റ്റംബര്‍ 9ന് ആയിരുന്നു വിവാഹം. വിവാഹത്തിന് മുന്നോടിയായി ഗംഭീര അലങ്കാരങ്ങളാണ് ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിലടക്കം നടത്തിയത്. വലിയ നടപന്തലും കൂറ്റന്‍ കട്ടൗട്ട് ബോര്‍ഡുകളും ചെടികളും വെച്ചായിരുന്നു അലങ്കാരങ്ങള്‍. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്. പിന്നാലെ നടപന്തലിലെ ബോര്‍ഡുകളും കട്ടൗട്ടുകളും നീക്കിയിരുന്നു. എന്നാല്‍ മറ്റ് അലങ്കാരങ്ങള്‍ നീക്കിയിരുന്നില്ല.
സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍
വിശേഷ ദിവസങ്ങളില്‍ മാത്രമാണ് ഗുരുവായൂര്‍ ക്ഷേത്രം അലങ്കാരിക്കാറുള്ളത്. അല്ലാത്ത ദിവസങ്ങളില്‍ അലങ്കരിക്കുന്ന പതിവില്ല. ഈ സാഹചര്യത്തില്‍ രവിപിള്ളയുടെ മകന്റെ വിവാഹത്തിന് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്ന വിമര്‍ശനമാണ് പൊതുവെ ഉയര്‍ന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇതിനെതിരെ പ്രതികരിച്ച് ആളുകള്‍ രംഗത്തെത്തിയിരുന്നു. ക്ഷേത്ര രക്ഷാസമിതി, പ്രതികരണവേദി തുടങ്ങിയ സംഘടനകളാണ് ഇതിനെതിരെ പരാതി നല്‍കിയിരുന്നു.
കൂടാതെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന പരാതിയും ഉയര്‍ന്നിരുന്നു. കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പത്തില്‍ കൂടുതല്‍ പേര്‍ക്ക് മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാനുള്ള അനുമതിയുള്ളൂ. എന്നാല്‍ ക്ഷേത്ര സന്നിധിയില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തെന്നും അത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നുമാണ് പരാതിയില്‍ പറഞ്ഞത്.
ഇതിനിടെ നടന്‍ മോഹന്‍ലാലുമായി ബന്ധപ്പെട്ടും വിവാദം ഉയര്‍ന്നിരുന്നു. വിവാഹ ദിവസം മോഹന്‍ലാലിന്‍രെ കാറിന് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭഗവതി ക്ഷേത്രത്തിന് അടുത്ത് വരാന്‍ അനുവദിച്ചില്‍ സുരക്ഷ ജീവനക്കാരോട് അഡ്മിനിസ്‌ട്രേറ്റര്‍ വിശദീകരണം തേടിയിരുന്നു. നടന്റെ വാഹനം എത്തിയപ്പോള്‍ ഗേറ്റ് തുറന്നുകൊടുത്ത സുരക്ഷ ജീവനക്കാര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മൂന്ന് ജീവനക്കാരെ താല്‍ക്കാലികമായി ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്ന സൂചനയും പുറത്തുവന്നിരുന്നു.
എന്ത് കാരണത്താലാണ് മോഹന്‍ലാലിന്റെ കാര്‍ മാത്രം അവിടെ പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിയ നോട്ടീസിലെ ആവശ്യം. രണ്ടു മെമ്പര്‍മാരടക്കം മൂന്നു ഭരണ സമിതി അംഗങ്ങള്‍ താരത്തിനൊപ്പം ഉണ്ടായിരുന്നത് കൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം. സാധാരണ പൊലീസ് വാഹനങ്ങള്‍ എത്തുന്നിടത്താണ് താരം വന്ന വാഹനം എത്തിയത്. രവി പിള്ളിയുടെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് കോടതി ഇടപെട്ട സാഹചര്യത്തിലാണ് അഡ്മിനിസ്‌ട്രേറ്റര്‍ വിശദീകരണം തേടിയത്.
അതേസമയം, വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് നടന്നതെങ്കിലും വിവാഹ സത്കാരം തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചായിരുന്നു നടന്നത്. സിനിമ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലയിലുള്ള പ്രമുഖര്‍ സത്കാരത്തില്‍ പങ്കെടുത്തിരുന്നു. ഇപ്പോഴാണ് സത്കാരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഒപ്പം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും ഉണ്ടായിരുന്നു. വേദിയില്‍ എത്തി നവദമ്പതികള്‍ക്ക് ആംശസകള്‍ അറിയിച്ചാണ് മുഖ്യമന്ത്രിയും കുടുംബവും മടങ്ങിയത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. കൂടാതെ കേന്ദ്ര മന്ത്രി വി മുരളീധരന്‍, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവരായിരുന്നു ചടങ്ങില്‍ പങ്കെടുത്ത മറ്റ് രാഷ്ട്രീയ വ്യക്തിത്വങ്ങള്‍.
Recommended Video
സിനിമ മേഖലയില്‍ നിന്ന് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും പൃഥിരാജുമാണ് സത്കാരത്തില്‍ പങ്കെടുത്തത്. രണ്ട് പേരും വേദിയില്‍ എത്തി ദമ്പതികളെ അഭിനന്ദിച്ചാണ് മടങ്ങിയത്. വിവാഹ സത്കാരത്തില്‍ പ്രശസ്ത ഗായകന്‍ ഹരിഹരന്‍, സ്റ്റീഫന്‍ ദേവസി എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്നുണ്ടായിരുന്നു. സ്വര്‍ണ നിറത്തില്‍ തിളങ്ങുന്ന ഗൗണും നെക്ലേസും അണിഞ്ഞാണ് വധു അഞ്ജന തിളങ്ങിയത്. സ്യൂട്ട് അണിഞ്ഞാണ് രവി പിള്ളയുടെ മകന്‍ ഗണേശ് വേദിയില്‍ എത്തിയത്. ചടങ്ങിലെ മുഖ്യ ആകര്‍ഷണം ഇവര്‍ രണ്ട് പേരുമായിരുന്നു. ഒന്നര മിനിറ്റ് നീളുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.