കേരളത്തിനെതിരെ വടിയെടുത്ത് കേന്ദ്രം; ആലപ്പുഴ കൊലപാതകങ്ങളില്‍ റിപ്പോര്‍ട്ട് തേടും, തുറന്നടിച്ച് നദ്ദ
ദില്ലി: ബി ജെ പി സംസ്ഥാന ഒബിസി മോര്‍ച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തെ അപലപിച്ച് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. മുഖ്യമന്ത്രി പിണറായി് വിജയനെ കുറ്റപ്പെടുത്തിയാണ് നദ്ദയുടെ പരാമര്‍ശം. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴില്‍ കേരളം നിയമവിരുദ്ധ സംസ്ഥാനമായി മാറുകയാണെന്ന് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ ആരോപിച്ചു. ഇത്തരം പ്രവൃത്തികള്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആലപ്പുഴയില്‍ നടന്ന കൊലപാതകത്തില്‍ കേന്ദ്രം കേരളത്തോട് റിപ്പോര്‍ട്ട് തേടും. കേരളത്തില്‍ ഗുരുതരമായ ക്രമസമാധാന വീഴ്ചയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. പിണറായിയുടെ ഭരണത്തില്‍ കേരളത്തിലെ ക്രമസമാധാനം തളര്‍ന്നെന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്.

ഒരു മാസത്തിനിടെ മൂന്ന് രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തില്‍ നടന്നിരിക്കുന്നത്. പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് ജാഗ്രത നിര്‍ദ്ദേശമുണ്ടായിട്ടും കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചു. സംസ്ഥാനത്തെ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചെന്ന വിമര്‍ശനത്തിന് പിന്നാലെയാണ് കേന്ദ്രം ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഗവര്‍ണറോട് തേടുമെന്നാണ് വിവരം.

സംസ്ഥാനത്ത് നടന്ന കൊലപാതകങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദ സംഘത്തിന് ബന്ധമുണ്ടോ എന്ന് കാര്യം കേന്ദ്രം പരിശോധിക്കും. സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നും കേരളം തീവ്രവാദികളുടെ പറുദീസയായി മാറുകയാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിലെ സംഭവങ്ങള്‍ ദേശീയ തലത്തില്‍ എത്തിക്കാനാണ് ബിജെപി ഇപ്പോള്‍ ശ്രമിക്കുന്നത്.

ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തിയിരുന്നു. കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പൊലീസിന്റെ കര്‍ശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ എല്ലാ ജനങ്ങളും തയാറാകും എന്നുറപ്പുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ബിജെപി നേതാക്കള്‍ ഉന്നയിക്കുന്നത്. രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം ആസൂത്രിതമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. കേവലം ബിജെപി-ആര്‍എസ്എസ് നേതാക്കളെ മാത്രം ലക്ഷ്യം വെച്ചുള്ള അക്രമമല്ല, മറിച്ച് ഒരു സമൂഹത്തിന് നേരെ തിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്. ഉന്നത നേതാക്കളുടെ അറിവോടെയാണ് ഗൂഢാലോചന നടന്നിരിക്കുന്നതെന്നും ജനങ്ങളെ ചേരിതിരിച്ച് കലാപത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമാണെന്നും സുരേന്ദ്രന് പറഞ്ഞു.

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന അതിക്രമങ്ങളെ തടയാന്‍ പോലീസിന് സാധക്കുന്നില്ലെങ്കില്‍ അത് വ്യക്തമാക്കണം. അക്കാര്യം കേന്ദ്രത്തെ അറിയിക്കണം. പോപ്പുലര്‍ ഫ്രണ്ട് ഒരു പൊതുവിപത്താണ്. അവരെ ഒറ്റപ്പെടുത്താന്‍ സമൂഹം തയ്യാറാവണം. പിഎഫ്ഐ ഭീകരവാദത്തിന് മുമ്പില്‍ കേരളം മുട്ടുമടക്കില്ല. വര്‍ഗീയ കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പോപ്പുലര്‍ ഫ്രണ്ട് കഴിഞ്ഞ ഏതാനും നാളുകളായി കേരളത്തില്‍ പ്രവര്‍ത്തിക്കുകയാണ്. വലിയ തോതിലുള്ള ഭീകരപ്രവര്‍ത്തനവും ആയുധ പരിശീലനവും പോപ്പുലര്‍ഫ്രണ്ട് കേരളത്തില്‍ നടത്തുന്നുണ്ട്. സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ഗൂഢ ഉദ്ദേശ്യമാണ് ഇതിന് പിന്നിലുള്ളതെന്നും സുരേന്ദ്രന് പറഞ്ഞു.

ഇതിനിടെ, ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റില്‍ സര്‍വ്വകക്ഷി യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ അറിയിച്ചു. ജില്ലയുടെ ചുമതലയുള്ള ഫിഷറീസ് - സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്, കൃഷിമന്ത്രി പി. പ്രസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ എം പിമാര്‍, എം എല്‍ എമാര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഗുജറാത്ത് പിടിക്കാൻ കോൺഗ്രസിന്റെ ഫോർമുല ഇതാണ്; പട്ടേൽ വോട്ട് ഉറപ്പിക്കാൻ ബിജെപിയും