ടിപി സെൻകുമാറിന് കിട്ടിയത് 'എട്ടിന്റെ പണി'; നിയമനം തടഞ്ഞു, കേസുകൾ തീരട്ടെയെന്ന് കേന്ദ്രം!
ദില്ലി: മുൻ ഡിജിപി ടിപി സെൻകുമാറിന് കിട്ടിയത് 'എട്ടിന്റെ പണി'. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലേക്കുള്ള സെന്‍കുമാറിന്റെ നിയമനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. അതേസമയം വി സോമസുന്ദരത്തിന്റെ നിയമനം വേഗത്തിൽ നടത്തണമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. സെന്‍കുമാറിന്റെ പേരിലുള്ള കേസുകള്‍ തീര്‍ന്നതിന് ശേഷം കെടിഎയിലേക്ക് അദ്ദേഹത്തെ നിയമിക്കുന്നത് പരിഗണിച്ചാല്‍ മതിയെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
കെഎടിയിലേക്ക് സെന്‍കുമാറിന്റെ നിയമനം തടഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. സെന്‍കുമാറിന്റെ സത്യസന്ധത സംശയത്തിന്റെ നിഴലിലാണെന്നും അത്തരമൊരാളെ ഭരണഘടനാ സ്ഥാപനമായ കെഎടിയില്‍ നിയമിച്ചാല്‍ അതിന്റെ വിശ്വാസ്യത തകരുമെന്നും സര്‍ക്കാര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.

കേരള സർക്കാരിന്റെ എതിർപ്പ്
നിയമനം വൈകുന്നത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലെത്തിയപ്പോഴും കേരള സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു.

കേസുകൾ ചൂണ്ടിക്കാട്ടി
ഡിജിപി സ്ഥാനത്തു നിന്നും വിരമിച്ച ശേഷം അദ്ദേഹത്തിനെതിരെ ചുമത്തിയ കേസുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ നിയമനത്തെ എതിര്‍ത്തത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്നും അവധിയെടുക്കാന്‍ വ്യാജരേഖ ചമച്ചുവെന്നും മറ്റും ചൂണ്ടിക്കാട്ടിയിരുന്നു.

ഹൈക്കോടതി നിർദേശം
നിയമനം സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചതോടെ ഏപ്രില്‍ 20ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് തീരുമാനിച്ചു. എന്നാല്‍ ഗവര്‍ണര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. നിയമനം സംബന്ധിച്ച ശുപാര്‍ശ കേന്ദ്രത്തിന് കൈമാറണമെന്നും അപ്പോള്‍ അഭിപ്രായം അറിയാമെന്നും ഗവര്‍ണര്‍ വ്യക്തമാക്കുകയായിരുന്നു.

കടുത്ത വിമർശനങ്ങൾ
മെയ് 10 ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ സെന്‍കുമാറിനെതിരെ കടുത്ത പരാമര്‍ശങ്ങള്‍ കൂടി ശുപാര്‍ശയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്നീടുള്ള കത്ത്. 2016 ഓഗസ്റ്റിലാണ് കെഎടിയിലെ രണ്ടംഗ ഒഴിവില്‍ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചത്. ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് സമതി സോമസുന്ദരത്തിന്റേയും ടി പി സെന്‍കുമാറിന്റേയും പേര് ശുപാര്‍ശ ചെയ്തത്.

എഡിജിപി സന്ധ്യയുടെ റിപ്പോർട്ട്
വിശ്വാസയോഗ്യമല്ലാത്ത വ്യക്തിയാണ് സെന്‍കുമാര്‍ എന്ന എഡിജിപി സന്ധ്യയുടെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കെടിഎ അംഗങ്ങളുടെ നിയമന ശുപാര്‍ശയ്‌ക്കൊപ്പം കേന്ദ്ര സര്‍ക്കാരിന് കൈമാറിയിരുന്നു.












Click it and Unblock the Notifications