ചെങ്ങന്നൂരിൽ ചെങ്കൊടിയേറ്റം... കോൺഗ്രസ്, ബിജെപി കോട്ടകൾ തകർത്ത് തരിപ്പണമാക്കി എൽഡിഎഫ്!
വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ അര മണിക്കൂറിൽ തന്നെ എതിർ സ്ഥാനാർത്ഥികളെ പിന്തള്ളി സജി ചെറിയാൻ ബഹുദൂരം മുന്നിലെത്തിയിരുന്നു.
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ എൽഡിഎഫിന് വ്യക്തമായ മുന്നേറ്റം. വോട്ടെണ്ണൽ മൂന്ന് റൗണ്ട് പിന്നിടുമ്പോൾ മൂന്ന് പഞ്ചായത്തുകളിലും വ്യക്തമായ ഭൂരിപക്ഷം നേടിയാണ് എൽഡിഎഫ് കുതിപ്പ് തുടരുന്നത്. കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ മാന്നാർ, പാണ്ടനാട് പഞ്ചായത്തുകളിൽ സജി ചെറിയാൻ അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ അര മണിക്കൂറിൽ തന്നെ എതിർ സ്ഥാനാർത്ഥികളെ പിന്തള്ളി സജി ചെറിയാൻ ബഹുദൂരം മുന്നിലെത്തിയിരുന്നു.

യുഡിഎഫ് കോട്ടയായ മാന്നാറിൽ 2950 വോട്ടുകളുടെ ഭൂരിപക്ഷമാണ് സജി ചെറിയാന് ലഭിച്ചത്. പാണ്ടനാട് പഞ്ചായത്തിൽ 2429 വോട്ടുകളാണ് അദ്ദേഹം കൂടുതലായി നേടിയത്. രണ്ട് പഞ്ചായത്തുകളിലും മുന്നിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കോൺഗ്രസ് രണ്ടാം സ്ഥാനത്തായി. ബിജെപിയുടെ പ്രകടനവും ദയനീയമാണ്. മൂന്നാം റൗണ്ടിൽ വോട്ടെണ്ണിയ തിരുവണ്ടൂർ പഞ്ചായത്തിലും എൽഡിഎഫ് ആധിപത്യം തുടർന്നതോടെ യുഡിഎഫിനും ബിജെപിക്കും പ്രതീക്ഷ കൈവിട്ടിരിക്കുകയാണ്. നാലാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സജി ചെറിയാൻ ലീഡ് 4628 ആയി ഉയർത്തിയിട്ടുണ്ട്.
മാന്നാർ, പാണ്ടനാട് അടക്കമുള്ള പഞ്ചായത്തുകളിൽ കോൺഗ്രസിനാണ് മേൽക്കൈ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കുടുംബവേരുകളുള്ള ഈ മേഖലയിൽ പിന്നോട്ടു പോയാൽ വിജയപ്രതീക്ഷയില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ചിലയിടങ്ങളിൽ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളുമുണ്ട്. എന്നാൽ കോൺഗ്രസിന്റെയും ബിജെപിയുടെയും കോട്ടകൾ പൊളിച്ചാണ് സജി ചെറിയാൻ ഇവിടങ്ങളിൽ മുന്നേറ്റം നടത്തിയത്. അതേസമയം, താൻ പ്രതീക്ഷിച്ചതിലും അപ്പുറത്തെ ലീഡാണ് ആദ്യ റൗണ്ടുകളിൽ ലഭിച്ചതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ പ്രതികരിച്ചു. താൻ കണക്ക് കൂട്ടിയതിലും വലിയ ലീഡാണ് കിട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications