തിങ്കളാഴ്ച മുതൽ കേരളത്തിൽ കോഴിയിറച്ചി ഇല്ല!87 രൂപയ്ക്ക് വിൽക്കാനാകില്ലെന്ന്!വെല്ലുവിളിയെന്ന് മന്ത്രി
87 രൂപയ്ക്ക് ഒരുനിലയ്ക്കും വിൽപ്പന സാധ്യമല്ലെന്ന് പൗൾട്രി ഫെഡറേഷൻ കർശന നിലപാട് സ്വീകരിച്ചതോടെയാണ് ആലപ്പുഴയിലെ ചർച്ച പരാജയപ്പെട്ടത്.
ആലപ്പുഴ: സർക്കാർ നിശ്ചയിച്ച പ്രകാരം കോഴിയിറച്ചി വിൽക്കാനാകില്ലെന്ന് പ്രഖ്യാപിച്ച കോഴി വ്യാപാരികൾ ജൂലായ് 10 തിങ്കളാഴ്ച മുതൽ കടകൾ അടച്ചിടും. കോഴിവില ഏകീകരിക്കാൻ ധനമന്ത്രി തോമസ് ഐസക്ക് ആലപ്പുഴയിൽ വിളിച്ചുചേർത്ത ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തിങ്കളാഴ്ച മുതൽ കടകൾ അടച്ചിട്ട് സമരം ചെയ്യാൻ കോഴി വ്യാപാരികൾ തീരുമാനിച്ചത്.
കോഴിയിറച്ചി ഒരു കിലോയ്ക്ക് 87 രൂപ നിരക്കിൽ വിൽക്കണമെന്നായിരുന്നു സർക്കാർ നിർദേശിച്ചിരുന്നത്. എന്നാൽ 87 രൂപയ്ക്ക് ഒരുനിലയ്ക്കും വിൽപ്പന സാധ്യമല്ലെന്ന് പൗൾട്രി ഫെഡറേഷൻ കർശന നിലപാട് സ്വീകരിച്ചതോടെയാണ് ആലപ്പുഴയിലെ ചർച്ച പരാജയപ്പെട്ടത്. ഒരു കിലോയ്ക്ക് 100 രൂപയെങ്കിലുമാക്കി വില പുതുക്കി നിശ്ചയിക്കണമെന്നാണ് പൗൾട്രി ഫെഡറേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടത്.

എന്നാൽ 14 ശതമാനം നികുതി കുറച്ചപ്പോൾ 40 ശതമാനം വർദ്ധനവാണുണ്ടായതെന്നും ഇത് അനുവദിക്കാനാകില്ലെന്നും മന്ത്രിയും നിലപാടെടുത്തു. ഇതോടെയാണ് ചർച്ച പരാജയപ്പെട്ടത്. തമിഴ്നാട്ടിൽ നിന്നും കൂടിയ വിലയ്ക്കാണ് കോഴി ലഭിക്കുന്നതെന്നും സർക്കാർ നിർദേശം പാലിക്കാനാകില്ലെന്നും വ്യക്തമാക്കിയ കോഴി വ്യാപാരികൾ തിങ്കളാഴ്ച മുതൽ കടകൾ അടച്ചിട്ട് സമരം ചെയ്യുമെന്നും അറിയിച്ചു.

കോഴി വ്യാപാരികളുടെ തീരുമാനം സർക്കാരിനോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചത്. കേരളത്തിലെ ചില മൊത്തവ്യാപാരികളുടെ പ്രത്യേക താൽപ്പര്യമാണ് ഈ സമ്മർദ്ദത്തിന് പിന്നിലെന്നും, കോഴിക്കടത്തും വിൽപ്പനയുമായും ബന്ധപ്പെട്ട കേസുകൾ പ്രത്യേക താത്പര്യത്തോടെ പരിഗണിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications