ഒല്ലൂര്‍ പീഡനം:വൈദികന്‍ സസ്പെന്‍ഷനില്‍
ഒല്ലൂർ: ഒന്പതു വയസുകാരിയെ പീഡിപ്പിച്ച വൈദികനെ വികാരി പദവിയില്‍ നിന്ന് സഭ സസ്പെന്‍ഡ് ചെയ്തു. ഒളിവുല്‍ പോയ തൈക്കാട്ടുശ്ശേരി സെന്റ് പോള്‍സ് പള്ളി വികാരി ഫാദര്‍ രാജു കൊക്കനെ പിടിക്കാന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
സഭാ നടപടികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ ഫാദര്‍ രാജു കൊക്കനെ സഭയില്‍ നിന്ന് തന്നെ പുറത്താക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് വൈദികനെതിരെ പരാതിയുമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയത്.
വൈദികന്‍റെ പള്ളിയിലെ മുറിയില്‍ വച്ച് പെണ്‍കുട്ടിയെ നഗ്നയാക്കുകയും മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കുകയും പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. ആദ്യ കുര്‍ബാനക്ക് പുത്തന്‍ വസ്ത്രങ്ങള്‍ നല്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചായിരുന്നു പീഡനം. മൂന്ന് ദിവസങ്ങളില്‍ വൈദികന്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്. വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രേ.
ആദ്യ കുര്‍ബാനക്ക് നിർദ്ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വസ്ത്രങ്ങള്‍ പള്ളിയില്‍ നിന്നാണ് സൗജന്യമായി നല്‍കുന്നത്. വസ്ത്രം തയ്‌ക്കാന്‍ അളവെടുക്കാനെന്ന പേരില്‍ വിളിപ്പിച്ചാണ് പെണ്‍കുട്ടിയെ ഏപ്രില്‍ 8 ന് വൈദികന്‍ പള്ളിമേടയില്‍ വച്ച് വിവസ്ത്രയാക്കി പീഡിപ്പിച്ചത്. തുന്നിക്കിട്ടിയ വസ്ത്രം ധരിച്ചു നോക്കാന്‍ പെണ്‍കുട്ടിയെ വിളിപ്പിച്ച വൈദികന്‍ വീണ്ടും പീഡിപ്പിച്ചു. പിന്നീട് ഒരിക്കല്‍ കൂടി പീഡിപ്പിക്കപ്പെട്ടപ്പോഴാണ് പെണ്‍കുട്ടി വിവരം വീട്ടില്‍ പറഞ്ഞത്.
ആന്പല്ലൂരിലെ സ്പിരിച്ച്വല്‍ അനിമേഷന്‍ ധ്യാനകേന്ദ്രത്തിന്റെ തൊഴില്‍ പരിശീലന കേന്ദ്രം ഡയറക്ടറായിരുന്നു മുന്പ് ഫാദര്‍ രാജു കൊക്കന്‍. അന്നും വൈദികനെതിരെ ആക്ഷേപങ്ങള്‍ ഉണ്ടായിരുന്നു. തൊഴില്‍ പരിശീലന കേന്ദ്രത്തിലെ ഒരു അധ്യാപികയുമായി വൈദികന് അവിഹിത ബന്ധം ഉണ്ടായിരുന്നു എന്നാണ് ആരോപണം. എന്തായാലും ഏപ്രില്‍ 24 മുതല്‍ ഫാദര്‍ രാജു കൊക്കന്‍ ഒളിവിലാണ്.