സിപിഎമ്മിനെതിരെ പോരാടിയ ചിത്രലേഖ അന്തരിച്ചു; മരണം അർബുദത്തിന് ചികിത്സയിലിരിക്കെ
കണ്ണൂർ: സി പി എമ്മിനെതിരെ വർഷങ്ങളായി പോരാട്ടം നടത്തിയിരുന്ന ദളിത് ഓട്ടോ ഡ്രൈവർ ചിത്രലേഖ (48) അന്തരിച്ചു. അർബുദബാധിതയായി ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഞായറാഴ്ച മൃതദേഹം വീട്ടിലെത്തിക്കും. പയ്യാമ്പലത്ത് വെച്ചാണ് സംസ്കാര ചടങ്ങുകൾ.
പയ്യന്നൂർ എടാട്ട് സ്വദേശിയായ ചിത്രലേഖ സിപിമ്മിനെതിരെ നടത്തിയ പ്രതിഷേധങ്ങളുടെ പേരിലാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. മുൻപ് നഴ്സായിരുന്നു ഇവർ. 2002 ൽ തീയ സമുദായത്തിൽ പെട്ട ശ്രീകാന്തിനെ വിവാഹം ചെയ്തതോടെയാണ് ഇവരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ജാതിയുടെ പേരിൽ ഇതോടെ ഇവർക്ക് കടുത്ത വിവേചനം നേരിടേണ്ടി വന്നു. ഒടുവിൽ നഴ്സിങ് ജോലി വിട്ട് ചിത്രലേഖ ഭർത്താവിനൊപ്പം ഓട്ടോ ഡ്രൈവറായി തൊഴിലെടുക്കാൻ തീരുമാനിച്ചു.

2005 ൽ സ്വന്തമായി ഓട്ടോ വാങ്ങി എടാട്ട് ഓട്ടോ സ്റ്റാന്റിലേക്ക് പോയപ്പോൾ അവിടെ സിഐടിയു നേതാക്കളിൽ നിന്നും ചിത്രലേഖയ്ക്ക് ജാതി അധിക്ഷേപം നേരിടേണ്ടി വന്നു. മാത്രമല്ല ചിത്രലേഖയുടെ തൊഴിലും ഇവർ തടസപ്പെടുത്തി. ഫോൺ വഴി ട്രിപ്പുകൾ ലഭിച്ചെങ്കിലും അതും ഇല്ലാതാക്കി. ഇതോടെ ശക്തമായ പ്രതിഷേധമാണ് സിഐടിയുവിനും സിപിഎമ്മിനെതിരേയും ചിത്രലേഖ ഉയർത്തിയത്. എന്നാൽ പ്രതിഷേധിച്ച ഇവരുടെ ഓട്ടോ കത്തിച്ച് കൊണ്ടാണ് സിപിഎമ്മുകാർ മറുപടി നൽകിയത്.
സംഭവത്തിൽ പോലീസിന് പരാതി നൽകിയെങ്കിലും ഫലം ഉണ്ടായില്ല. അന്ന് മുതൽ സിപിഎമ്മിനെതിരെ ചിത്രലേഖ പരസ്യപോരാട്ടം ആരംഭിച്ചു. എന്നാൽ ചിത്രലേഖയെ വിടാൻ സിപിഎമ്മും ഒരുക്കമായിരുന്നില്ല. പ്രവർത്തകർ ഇവരുടെ വീടാക്രമിക്കുകയും വീട്ടിലേക്കുള്ള വഴി കെട്ടിയടക്കുകയും ചെയ്തു. ഇവരെ കേസിൽ കുടുക്കി. വധശ്രമത്തിന് കേസെടുത്ത് ചിത്രലേഖയേയും ഭർത്താവിനേയും അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് ദിവസങ്ങളോളം ഇവർ ജയിലിൽ കിടന്നു.
ജാമ്യം നേടിയതിന് പിന്നാലെ നീതി തേടി അവർ 77 ദിവസങ്ങളോളം കലക്ടേറ്റ് പടിക്കൽ സമരം ഇരുന്നെങ്കിലും അധികൃതർ തിരിഞ്ഞ് പോലും നോക്കിയല്ല. ഇതോടെ എടാട്ട് വിടാൻ അവർ തീരുമാനിച്ചു. കഴിഞ്ഞ വർഷം സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വീണ്ടുമൊരു ഓട്ടോ ചിത്രലേഖ വാങ്ങി. എന്നാൽ അതും തീയിട്ട് നശിപ്പിച്ചു. ഇതിനിടിയിലാണ് അവർക്ക് അർബുദം പിടിപെടുന്നത്. വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ പാൻക്രിയാസിന് അർബുദം ബാധിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.












Click it and Unblock the Notifications