ഉറങ്ങാതെ കേരളവും, അർധരാത്രിയിലും സംസ്ഥാനമൊട്ടാകെ പ്രതിഷേധം, തെരുവിലിറങ്ങി കേരള യുവത്വം!
തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ പോലീസ് നരനായാട്ട് നടത്തിയതിനെതിരെ അര്‍ധരാത്രിയില്‍ കേരളത്തിലങ്ങോളമിങ്ങോളം പ്രതിഷേധം. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, എംഎസ്എഫ്, കെഎസ്യു, എസ്ഡിപിഐ, ഫ്രറ്റേണിറ്റി അടക്കമുളള സംഘടനകളാണ് ശക്തമായ പ്രതിഷേധം ഉയര്‍ത്തി വിവിധ ജില്ലകളില്‍ പ്രകടനം നടത്തിയത്.
തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിലേക്ക് രാത്രി പത്തരയോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചുമായി എത്തി. ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് മാര്‍ച്ച് തടഞ്ഞുവെങ്കിലും പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഡിവൈഎഫ്‌ഐക്ക് പിന്നാലെ കെഎസ്യു, എസ്എഫ്‌ഐ, എംഎസ്എഫ് അടക്കമുളള സംഘടനാ പ്രവര്‍ത്തകരും രാത്രി മാര്‍ച്ചുമായി രാജ്ഭവന് മുന്നിലേക്ക് എത്തി. കോഴിക്കോടും തൃശൂരും തലശ്ശേരിയിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് എറണാകുളത്തും കെഎസ്യു കോഴിക്കോടും ട്രെയിന്‍ തടഞ്ഞ് സമരം ചെയ്തു. കൂത്തുപറമ്പില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു.
Recommended Video
പാലക്കാട് ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. കേരളത്തില്‍ എത്തിയ മണിപ്പൂര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുളളയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ആലുവയില്‍ പ്രതിഷേധിച്ചു. ലക്ഷദ്വീപിലേക്ക് പോകാന്‍ കൊച്ചിയില്‍ വിമാനമിറങ്ങിയ നജ്മ ഹെപ്തുളളയുടെ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയും കരിങ്കൊടി കാട്ടുകയുമായിരുന്നു. അതിനിടെ ആയിരക്കണക്കിന് പ്രവര്‍ത്തകരെ അണിനിരത്തിക്കൊണ്ടുളള മുസ്ലീം യൂത്ത് ലീഗിന്റെ രാപ്പകല്‍ മാര്‍ച്ച് ഇന്ന് കോഴിക്കോട് സമാപിക്കും.