പൗരത്വ നിയമം: കേന്ദ്രത്തിന്‍റെ ചെകുത്താൻ നയം ജനങ്ങൾ തിരിച്ചറിയും; എംവി ജയരാജന്‍
കണ്ണൂര്‍: സംഘപരിവാറിന്റെ വർഗ്ഗീയ അജണ്ടയാണ് മൂന്ന് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ പൗരത്വ നിയമത്തിലൂടെ നടപ്പാക്കുന്നതെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. ഇത്തരം നീക്കങ്ങള്‍ വളഞ്ഞ വഴിയിലൂടെയാണ്. 2019ൽ ആണ് ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും കത്തിയിറക്കി ഭരണഘടനാ വിരുദ്ധമായ നിയമം പാർലമെന്റിൽ ഗുണ്ടായിസം നടപ്പാക്കി പാസാക്കിയത്. ആ നിയമത്തിന് ആവശ്യമായ ചട്ടം ഇതുവരെ കൊണ്ടുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചട്ടം വരുന്നത് വരെ കാത്തിരിക്കാതെ ധൃതി പിടിച്ച് 2009 ലെ ചട്ടം അനുസരിച്ചാണ് ഇപ്പോൾ ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചത്.ഹിന്ദു ,സിഖ്, ബുദ്ധ, പാഴ്സി,ജൈൻ ക്രൈസ്തവ വിഭാഗത്തിൽ പെടുന്നവർക്ക് മാത്രമേ പൗരത്വത്തിന് അപേക്ഷിക്കാൻ പറ്റൂ.മുസ്ലിം വിഭാഗത്തിൽ പെടുന്നവർക്ക് അപേക്ഷിക്കാൻ വിലക്ക് ആണ്.അതാണ് പൗരത്വ നിയമം. 2009 ലെ ചട്ടത്തിൽ അത്തരമൊരു വിവേചന വ്യവസ്ഥയുമില്ല. നിയമവും ചട്ടവും പൊരുത്തപ്പെടണമെന്ന് സംഘികൾക്ക് ആഗ്രഹവുമില്ല.
Recommended Video
ഇവ രണ്ടും തമ്മിൽ വൈരുദ്ധ്യമുണ്ടായാലും ബിജെപി സർക്കാരിന് പ്രശ്നമല്ല താനും. മതാധിഷ്ഠാനത്തിൽ പൗരത്വം പാടില്ലെന്ന ഭരണഘടനയുടെ അടിസ്ഥാന തത്വം വെട്ടിക്കീറാൻ മടി കാണിക്കാത്തവരാണ് സംഘപരിവാർ.ചെകുത്താനോട് വേദം ഓതിയിട്ട് കാര്യമില്ലെങ്കിലും ഇത്തരം ചെകുത്താൻ നയം ജനങ്ങൾ തിരിച്ചറിയും.ഭരണഘടനയിലെ അടിസ്ഥാന പ്രമാണമായ മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന എല്ലാവരും കേന്ദ്ര സർക്കാരിന്റെ ഈ നയത്തിനെതിരെ പൊരുതുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.