കണ്ണൂർ സെൻട്രൽ ജയിലിൽ ടിപി കേസ് പ്രതികളുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച.. പുതിയ വിവാദം
കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ജയിലില്‍ കൂടിക്കാഴ്ച നടത്തിയത് വിവാദമാകുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മുഖ്യമന്ത്രി പ്രതികളുമായി കൂടിക്കാഴ്ച നടത്തിയത്. ടിപി കേസിലെ പ്രതികളായ കെസി രാമചന്ദ്രന്‍, ടികെ രജീഷ് എന്നിവര്‍ ഉള്‍പ്പെടെ ഇരുപത് തടവുകാരെയാണ് മുഖ്യമന്ത്രി കണ്ടത്.
ടിപി കേസിലെ മറ്റൊരു പ്രതിയായ കുഞ്ഞനന്തന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനായില്ല. രേഖാമൂലം ആവശ്യപ്പെടാത്തത് കൊണ്ടാണ് കൂടിക്കാഴ്ച സാധ്യമാവാഞ്ഞത്. അതേസമയം പുറത്ത് വെച്ച് കുഞ്ഞനന്തന്‍ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യുകയും മുഖ്യമന്ത്രി പ്രത്യഭിവാദ്യം ചെയ്യുകയുമുണ്ടായി.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിച്ച ടികെ രജീഷും കെസി രാമചന്ദ്രനും മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കി. കുഞ്ഞനന്തനുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കിയത് വിവാദങ്ങളെ ഭയന്നാണെന്നും സൂചനയുണ്ട്. രാവിലെ ഒന്‍പത് മണിയോടെയാണ് മുഖ്യമന്ത്രി സെന്‍ട്രല്‍ ജയിലില്‍ എത്തിയത്.
പരിപാടി നിശ്ചയിച്ചിരുന്നത് 9.30ന് ആയിരുന്നുവെങ്കിലും തടവുകാരുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുഖ്യമന്ത്രി നേരത്തെ എത്തുകയായിരുന്നു. മുഖ്യമന്ത്രിക്കൊപ്പം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം വല്‍സന്‍ പനോളി, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പികെ ശ്രീമതി എംപി, കെകെ രാഗേഷ് എംപി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. അതേസമയം മണ്ഡലത്തിലെ എംഎല്‍എ കെഎം ഷാജി പരിപാടിയില്‍ പങ്കെടുക്കാതെ വിട്ടുനിന്നു.