ജോസ് കെ മാണിയുടെ എൽഡിഎഫ് ബാന്ധവം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി: സ്വാഗതാഗാർഹമെന്ന് എ വിജയരാഘവൻ!!
തിരുവനന്തപുരം: എൽഡിഎഫിനൊപ്പം പ്രവർത്തിക്കാനുള്ള കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. 38 വർഷത്തെ യുഡിഎഫുമായുള്ള ബന്ധം അവസാനിപ്പിച്ച് ജോസ് കെ മാണി പ്രഖ്യാപിച്ചിട്ടുള്ളത് ഇടതുപക്ഷമാണ് ശരിയെന്നുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജോസ് കെ മാണി തന്റെ നിലപാട് പ്രഖ്യാപിച്ചതോടെ തുടർന്നുള്ള കാര്യങ്ങൾ യോഗം ചേർന്ന് എൽഡിഎഫ് തീരൂമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തീരുമാനം സ്വാഗതാർഹം
മുഖ്യമന്ത്രിയ്ക്ക് പുറമേ എൽഡിഎഫ് കൺവീനർ എ വിജയരാഘവനും ജോസ് മാണിയുടെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. എൽഡിഎഫ് സർക്കാരിന്റെ നയങ്ങളെ പിന്തുണയ്ക്കുകയും സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്ത ജോസ് കെ മാണിയുടെ പ്രഖ്യാപനം സ്വാഗതാർഹമാണെന്നാണ് വിജയ രാഘവന്റെ പ്രതികരണം. അതേ സമയം തുടർന്നുള്ള കാര്യങ്ങൾ എൽഡിഎഫിലെ തന്നെ ഘടകക്ഷി നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് നിർണ്ണായകം
എൽഡിഎഫുമായി സഹകരിക്കാൻ ജോസ് കെ മാണി തീരുമാനിച്ചതോടെ പാർട്ടിയ്ക്ക് പാലാ ഉൾപ്പെടെയുള്ള 13 ഓളം സീറ്റുകൾ നൽകാൻ സിപിഎം തയ്യാറായേക്കുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ജോസ് കെ മാണിയുടെ പാർട്ടി ഒപ്പം നിന്നതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ല ഉൾപ്പെടെ മധ്യകേരളത്തിൽ മികച്ച വിജയം നേടാൻ ഈ നീക്കം സഹായിക്കുമെന്നാണ് കരുതുന്നത്.

പാലായിൽ വിട്ടവീഴ്ചയില്ല
ഉപാധികളൊന്നും ഇല്ലാതെയാണ് ജോസ് കെ മാണി എൽഡിഎഫിലേക്ക് വന്നതെന്നാണ് മാണി സി കാപ്പൻ പറയുന്നത്. പാലാ വിട്ടുകൊടുക്കില്ലെന്നും എൽഡിഎഫ് ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും എൻസിപി നേതാവും എംഎൽഎയുമായ മാണി സി കാപ്പൻ വ്യക്തമാക്കിയ. ഇടതുമുന്നണിക്കൊപ്പം താനും എൻസിപിയും അടിയുറച്ച് നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭിന്നിപ്പിന്റെ തുടക്കം
കോട്ടയം ലോക്സഭാ സീറ്റിന്റെ പേരിൽ ഒരു വർഷം മുമ്പ് ആരംഭിച്ച തർക്കമാണ് ജോസ് കെ മാണി ഇടതുപക്ഷവുമായി അടുക്കുന്നതിലേക്ക് നയിച്ചിട്ടുള്ളത്. പിജെ ജോസഫ് ലോക്സഭയിലേക്ക് മത്സരിക്കാൻ ആഗ്രഹിച്ചെങ്കിലും ജോസിന്റെ താൽപ്പര്യത്തിന് വഴങ്ങി ചാഴിക്കാടനെ മത്സരിപ്പിച്ചതും പിന്നീട് ഭിന്നത രൂക്ഷമാകുന്നതിന് കാരണമാകുകയും ചെയ്തിരുന്നു. ഇതിനിടെ കെ എം മാണിയുടെ മരണം കൂടി സംഭവിച്ചതോടെ പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തിരുന്നു. ഇതോടെയാണ് പാർട്ടിയിൽ അധികാരമുറപ്പിക്കാൻ പിജെ ജോസഫ് വർക്കിംഗ് ചെയർമാന്റെ വിപ്പ് ഉപയോഗപ്പെടുത്തുന്നത്.












Click it and Unblock the Notifications