പ്രതിപക്ഷത്തിന് അസഹിഷ്ണുത, സഭയില്‍ നിന്ന് ഒളിച്ചോടി, പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധത്തില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ അസഹിഷ്ണുതയാണ് സഭയില്‍ കണ്ടതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിയമസഭയുടെ ചരിത്രത്തില്‍ ഇല്ലാത്ത തരത്തിലുളള കാര്യങ്ങളാണ് ഇന്ന് നടന്നത്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ശേഷം യുഡിഎഫ് തന്നെ അടിയന്തര പ്രമേയം തടസ്സപ്പെടുത്തി. എന്താണ് ചോദ്യോത്തര വേള തടസ്സപ്പെടുത്തിയുളള പ്രതിഷേധത്തിനുളള കാരണമെന്ന് പ്രതിപക്ഷ നേതാവ് സംസാരിക്കാന്‍ തയ്യാറായില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പുറത്ത് സൃഷ്ടിക്കുന്ന കലാപവും അരക്ഷിതാവസ്ഥയും സഭയിലും ആവര്‍ത്തിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. കുറേ കാലമായി യുഡിഎഫ് സ്വീകരിക്കുന്ന ഹീന തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം സഭയില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു. സര്‍ക്കാരിന്റെ മറുപടി ഒഴിവാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ജനാധിപത്യപരമായ അവകാശം വിനിയോഗിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദിലീപും ഡിജിപിയും ചേർന്ന് കേസ് അട്ടിമറിച്ചെന്ന ആരോപണം അന്വേഷിച്ചോ: നിയമസഭയില്‍ ചോദ്യങ്ങളുമായി ഉമ
''സ്‌പീക്കര്‍ പല തവണ ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചു. എന്നാല്‍ പ്രതിപക്ഷം പ്രതികരിച്ചില്ല. സാധാരണ ഗതിയില്‍ ഉപയോഗിക്കേണ്ട ജനാധിപത്യപരമായ അവകാശം ഉപയോഗിക്കാന്‍ തയ്യാറാകാത്ത പ്രതിപക്ഷത്തെയാണ് ഇന്ന് കാണാനായത്. തങ്ങള്‍ ജനാധിപത്യ അവകാശങ്ങള്‍ അംഗീകരിക്കുന്നില്ല, അത് പൂര്‍ണമായി തള്ളിക്കളയുകയാണെന്ന രീതിയിലായിരുന്നു അവരുടെ പെരുമാറ്റം. വല്ലാത്തൊരു അസഹിഷ്‌ണുതയാണ് കണ്ടത്. നോട്ടീസ് കൊടുത്ത വിഷയം സഭയ്ക്കകത്ത് ഉന്നയിച്ചാല്‍ അതുമായി ബന്ധപ്പെട്ട മറുപടി വരും, അത് പൂര്‍ണമായും ഒഴിവാകണമെന്ന് യുഡിഎഫ് ആഗ്രഹിച്ചിരുന്നു. അതിനാലാണ് ഇത്തരം നിലപാടുണ്ടായതെന്നെ അനുമാനിക്കാനാകൂ'', മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിക്കപ്പെട്ട വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. '' വയനാട്ടിലെ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് ആക്രമണത്തില്‍ ഗാന്ധിജിയുടെ ചിത്രം താഴെ എത്തിച്ചത് ആരുടെ കുബുദ്ധിയാണ്? എന്തിനാണ് ഇങ്ങനെ ഒരു കുബുദ്ധി കാണിച്ചത്? ഇവര്‍ ഗാന്ധി ശിഷ്യര്‍ തന്നെയാണോ? ഗോഡ്‌സെ പ്രായോഗികമായി ചെയ്‌തത് കോൺഗ്രസ് പ്രതീകാത്മകമായി ഇവിടെ ചെയ്‌തു. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിനു നേരെയുണ്ടായ അക്രമം എല്ലാവരും ഗൗരവമായാണ് കണ്ടത്. അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്‌തു. ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിച്ചു. അക്രമം തെറ്റായ നടപടിയാണ്. എന്നിട്ടും കോണ്‍ഗ്രസ് കലാപാന്തരീക്ഷമുണ്ടാക്കാനാണ് ശ്രമിച്ചത്. കോൺഗ്രസ് കുത്സിത ശ്രമം നടത്തുകയാണ്. എസ്എഫ്ഐ പ്രതിഷേധിച്ച് മടങ്ങിയ ശേഷമാണ് മഹാത്മാഗാന്ധിയുടെ ചിത്രം തകര്‍ത്തത്. എസ്എഫ്ഐക്കാർ പോയ ശേഷം ഗാന്ധി ചിത്രം അവിടെ ഉണ്ട്. കോൺഗ്രസുകാരാണ് പിന്നെ അവിടെ ഉണ്ടായിരുന്നത് അപ്പോൾ ഗാന്ധിജിയുടെ ചിത്രം താഴെ എത്തിച്ചത് ആരുടെ കുബുദ്ധിയാണ്? സംഘപരിവാറിന് വേണ്ടി കേരളത്തെ കലുഷിതമാക്കുകയാണ്. കേരളത്തെ കലാപക്കളമാക്കി മാറ്റാം എന്നത് ദുർമോഹം മാത്രമാണ്''.
Recommended Video