മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനെതിരെ പിണറായി; സഖ്യം സാമാന്യയുക്തിക്ക് നിരക്കുന്നതല്ല!!
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രയേൽ സന്ദർശനത്തിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ. നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരരാഷ്ട്രമായ ഇസ്രയേലുമായി 'ഭീകരവിരുദ്ധസഖ്യ'മുണ്ടാക്കുക എന്നത് സാമാന്യ യുക്തിക്കു ദഹിക്കുന്നതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സ്വന്തം മണ്ണില്‍ നിര്‍ഭയം ജീവിക്കാനുള്ള പലസ്തീന്‍ജനതയുടെ പോരാട്ടത്തെയും ചെറുത്തു നില്‍പ്പിനെയും ഭീകരതയെന്ന് മുദ്രകുത്തി അടിച്ചമര്‍ത്തുന്ന ഇസ്രായേലി ക്രൂരതയ്ക്കെതിരെയാണ് ഇന്ത്യയുടെ മനസ്സ്. ജൂതന്മാരുടെതായ ഇസ്രായേല്‍ കെട്ടിപ്പടുക്കുകയെന്നത് മാത്രമല്ല പലസ്തീന്‍ രാജ്യത്തെ പൂര്‍ണമായി ഇല്ലാതാക്കുകകൂടിയാണ് സയണിസ്റ്റ് ലക്ഷ്യം. അത് തിരിച്ചറിഞ്ഞാണ് ഇന്ത്യന്‍ ജനത എക്കാലത്തും പലസ്തീന്‍ ചെറുത്തുനില്പിനെ പിന്തുണച്ചിട്ടുള്ളത് എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഇസ്രായേലി സൈന്യത്തിന്റെ തോക്കിന്‍മുനയ്ക്ക് മുന്നില്‍ ജീവിക്കുക, അല്ലെങ്കില്‍ പിറന്ന നാട് വിട്ടു പോവുക എന്ന കാടന്‍ നീതിയോടു ഐക്യപ്പെടാന്‍ കഴിയുന്നത് സംഘപരിവാറിന്റെ മാനസികാവസ്ഥ ഉള്ളത് കൊണ്ടാണ്. മോഡി-നെതന്യാഹു സംയുക്ത പ്രസ്താവനയില്‍ പ്രകടമാകുന്ന ഐക്യം സംഘ്പരിവാറിന്റെയും സയണിസത്തിന്റെയും പ്രത്യയ ശാസ്ത്രങ്ങള്‍ തമ്മിലുള്ള ഐക്യമാണ്. വംശാധിപത്യത്തിന്റെയും വെറുപ്പിന്റെയും പൗരാവകാശ നിഷേധത്തിന്റെയും ഐക്യം ആണത്.
അധിനിവേശരാഷ്ട്രമായ ഇസ്രയേലുമായി അടുപ്പം സ്ഥാപിക്കാന്‍ ജനാധിപത്യരാഷ്ട്രങ്ങള്‍ മടിച്ചുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ സന്ദര്‍ശനം ഇസ്രയേല്‍ വന്‍ ആഘോഷമാക്കി മാറ്റുന്നത്. ഇസ്രയേലിന്റെ മനുഷ്യാവകാശലംഘനങ്ങളെ അപലപിക്കുന്ന ആറ് യുഎന്‍ പ്രമേയങ്ങള്‍ പരിഗണിക്കുന്ന വേളയില്‍ വിട്ടുനിന്ന് ഇസ്രയേലിന് പരോക്ഷമായി പിന്തുണനല്‍കിയതിന്റെ തുടര്‍ച്ചയാണ് പലസ്തീന്‍ അതോറിറ്റിയുടെ ആസ്ഥാനമായ രാമല്ല സന്ദര്‍ശിക്കാതെ മോദി പ്രകടമാക്കിയ സയണിസ്റ്റ് അനുഭാവമെന്നും പിണറായി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യക്ക് ഏറ്റവുംകൂടുതല്‍ ആയുധങ്ങള്‍ വില്‍ക്കുന്ന മുന്‍നിര രാജ്യമായി ഇന്ന് ഇസ്രയേല്‍ മാറിയിരിക്കുന്നു. ആയുധവ്യാപാരത്തില്‍നിന്നുള്ള ലാഭം പലസ്തീന്‍ ജനതയെ അടിച്ചമര്‍ത്താനാണ് ഉപയോഗിക്കപ്പെടുന്നത്. അധിനിവേശ ശക്തികള്‍ക്ക് നരമേധം നടത്താനുള്ള സഹായം നല്‍കുക എന്നത് അപകടകരമായ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചർത്തു. ഈ പ്രവണതയ്ക്കെതിരെ ജനങ്ങളുടെ ശക്തമായ വികാരം ഉണരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications