ഒരു പൊതുമേഖലാ സ്ഥാപനം കൂടി തിരിച്ച് പിടിച്ച് പിണറായി സർക്കാർ, കെപിപിഎല്ലിന് പുനർജീവൻ
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങള്‍ പലതും വില്‍പന നടത്തുന്ന കാലത്ത് തിരുത്തലുമായി ഇടത് സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ അടച്ച് പൂട്ടിയ എച്ച് എന്‍ എല്‍ ഏറ്റെടുത്ത് കേരള പേപ്പര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡാക്കി നാടിന് സമര്‍പ്പിച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. 145 കോടിയുടെ ബാധ്യത തീര്‍ത്താണ് സ്ഥാപനം കേരള സര്‍ക്കാര്‍ ഏറ്റെടുത്തത്.
പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ വിട്ടുകൊടുക്കില്ലെന്ന എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ നിലപാടിന്റെ പ്രഖ്യാപനമാണ് കോട്ടയം വെള്ളൂരിലെ കേരളാ പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡ് (കെപിപിഎൽ) എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. കേന്ദ്ര സർക്കാർ വിൽപനയ്‌ക്കുവെച്ച ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ്‌സ് ലിമിറ്റഡ് (എച്ച്‌എൻഎൽ) സംസ്ഥാന സർക്കാർ ലേലത്തിൽ പിടിച്ച് കെപിപിഎൽ ആയി പുനർജീവൻ നൽകിയിരിക്കുന്നു. ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷനുകീഴിൽ 1982 ൽ പ്രവർത്തനം ആരംഭിച്ച എച്ച്‌എൻഎൽ മുപ്പതുവർഷത്തോളം മികച്ച രീതിയിൽ മുന്നോട്ടുപോയെങ്കിലും പിന്നീട് പല കാരണങ്ങളാൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 2019 ജനുവരിയിലാണ് എച്ച്എൻഎല്ലിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. നാല് വർഷത്തോളം പ്ലാന്റ് അടഞ്ഞുകിടന്നു.
എച്ച്‌എൻഎല്ലിനെ ഏറ്റെടുക്കാൻ കേരള സർക്കാർ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും തുടക്കത്തിൽ അനുമതി ലഭിച്ചില്ല. 2019 നവംബറിൽ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ കൊച്ചി ബെഞ്ചിൽ "കോർപറേറ്റ് ഇൻസോൾവെൻസി ആൻഡ് റെസലൂഷൻ" പ്രക്രിയയിലൂടെയാണ് സംസ്ഥാന സർക്കാർ കമ്പനി ഏറ്റെടുത്തത്. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകുന്നതിനുൾപ്പെടെയുള്ള 145 കോടി രൂപയുടെ ബാധ്യത തീർത്താണ് സംസ്‌ഥാന സർക്കാർ കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡ് എന്ന പേരിൽ കേരളത്തിന്റെ സ്വന്തം പേപ്പർ നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്.
'മഞ്ജു ദിലീപിന്റെ ഫോണിൽ മെസ്സേജ് കണ്ടത് വാലന്റൈൻസ് ഡേയിൽ', മൊഴി കൊടുത്തതാകില്ലെന്ന് ബാലചന്ദ്ര കുമാർ
സംസ്‌ഥാന സർക്കാർ ഏറ്റെടുത്തശേഷം 34.30 കോടി രൂപ ചെലവഴിച്ചുള്ള ആദ്യഘട്ട വികസനം നിശ്ചിത സമയത്തിനു മുൻപ് പൂർത്തിയാക്കി. 44.94 കോടി വകയിരുത്തിയ രണ്ടാംഘട്ടവികസനം ആഗസ്തിനകം പൂർത്തിയാകുന്നതോടെ കെപിപിഎൽ പൂർണ തോതിലുള്ള ഉൽപ്പാദനത്തിലേക്കെത്തും. നാലുഘട്ട വികസനവും പൂർത്തിയാക്കി 3200 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കമ്പനിയെ മാറ്റുകയാണ് ലക്ഷ്യം. നിലവിൽ 252 ജീവനക്കാരുള്ള പ്ലാന്റിൽ ഭാവിയിൽ മൂവായിരം പേർക്ക് തൊഴിൽ നൽകാനാകും. രാജ്യത്തെ ഏറ്റവും വലിയ പേപ്പർ ഉൽപ്പന്ന നിർമ്മാണ കമ്പനിയായി കെപിപിഎല്ലിനെ വളർത്താനാണ് സംസ്‌ഥാന സർക്കാർ ശ്രമിക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതും അടച്ചുപൂട്ടുന്നതും രാജ്യത്ത് വാർത്തയല്ലാതായിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനും സംയുക്ത സംരംഭങ്ങളിലെ ഓഹരികൾ വിൽക്കുന്നതിനും ഡയറക്ടർ ബോർഡുകൾക്ക് അധികാരം നൽകാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചത് ഇന്നലെയാണ്. ഇനി ഓഹരി വിറ്റഴിക്കാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം പോലും വേണ്ടതില്ല. ഈയൊരു സാഹചര്യത്തിലാണ് കേരളത്തിൽ കെപിപിഎൽ ബദൽ രാഷ്ട്രീയ പ്രഖ്യാപനം കൂടിയാകുന്നത്. കെപിപിഎല്ലിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് വെള്ളൂരിൽ നിർവ്വഹിച്ചു. ഉദ്ഘാടനവേദിയിൽ പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ആദ്യ റീൽ പേപ്പർ പുറത്തിറക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.