കൊവിഡ് ബ്രിഗേഡുമായി കേരളം; ഇൻഷുറൻസ് പരിരക്ഷയൊരുക്കും, ഇൻസെന്റീവ് നൽകാനും ആലോചന
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് 19 രോഗികളുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. തുടർച്ചയായ രണ്ട് ദിവസങ്ങളിൽ രോഗികളുടെ എണ്ണം ആയിരം കവിഞ്ഞിരുന്നു. എന്നാൽ മൂന്നാം ദിനം ഇത് ആയിരത്തിൽ താഴെ എത്തിയതിന്റെ ആശ്വാസത്തിലാണ് കേരളം ഇപ്പോൾ. ജൂലായ് 24 ൽ രോഗബാധരുടെ എണ്ണത്തേക്കാൾ രോഗമുക്തി നേടിയവരുടെ എണ്ണമാണ് കൂടുതൽ എന്ന ആശ്വാസവും ഉണ്ട്.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശാക്തീകരിക്കുന്നതിനായി കൂടുതല്‍ ആളുകളുടെ സേവനം ആവശ്യമുണ്ട് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. ഇതിനായി സംയോജിതമായ പ്രവര്‍ത്തനത്തിനുള്ള കര്‍മപദ്ധതിയാണ് തയ്യാറാക്കുന്നത്.

ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്കു പുറമെ നാഷണല്‍ ഹെല്‍ത്ത് മിഷനിലുള്‍പ്പെടെ കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ഇതിനായി നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ നിയമിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. അത് കൂടാതെ ഇവർക്ക് ഇന്‍സെന്‍റീവ് നല്‍കാനും ആലോചിച്ചിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി പറയുന്നത്.
കോവിഡ് ബ്രിഗേഡില്‍ ഉള്‍പ്പെടുന്ന എല്ലാ കരാര്‍ ജീവനക്കാര്‍ക്കും പ്രത്യേക ആരോഗ്യ പരിരക്ഷ നല്‍കുന്നുണ്ട്. പഞ്ചായത്തുകളിലെ ശുചീകരണ തൊഴിലാളികള്‍ക്ക് പഞ്ചായത്തുകള്‍ തന്നെ താമസസൗകര്യം നല്‍കും. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ (സിഎഫ്എല്‍ടിസി) സ്രവം പരിശോധിക്കാനുള്ള ഉപകരണം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ വിദ്യാർത്ഥികളും പങ്കാളികളാണ്. ഇത്തരത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദന സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കു നല്‍കുന്ന പ്രതിഫലം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ബ്രിഗേഡ് എന്ന നിലയിലുള്ള സംവിധാനമാണ് സിഎഫ്എല്‍ടിസി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
കോവിഡ് ബ്രിഗേഡില്‍ കൂടുതല്‍ ആളുകളുടെ സഹായവും പങ്കാളിത്തവും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു മുഖ്യമന്ത്രി ഈ അഭ്യർത്ഥന മുന്നോട്ടുവച്ചത്.












Click it and Unblock the Notifications