ആരിൽ നിന്നും രോഗം പകരാം, രണ്ടു മീറ്റർ അകലം പാലിച്ച് സ്വയം സുരക്ഷിത വലയം തീർക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 'ജീവന്റെ വിലയുള്ള ജാഗ്രത' എന്ന മുദാവാക്യം ഉയര്‍ത്തിയാണ് മൂന്നാംഘട്ട ക്യാമ്പയിന്‍. കോറോണ വൈറസ് രോഗികളില്‍ 60 ശതമാനത്തോളം പേരും രോഗലക്ഷണമില്ലാത്തവരാണ്. അതിനാല്‍ കോവിഡ് 19 വ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഒരു പ്രധാന ജാഗ്രത നിര്‍ദ്ദേശം കൂടി പൊതുജനങ്ങള്‍ക്ക് നല്‍കുകയാണ്. 'ആരില്‍ നിന്നും രോഗം പകരാം' എന്നതാണ് അതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നമ്മള്‍ ഒരോരുത്തരും ദിവസവും സമ്പര്‍ക്കം പുലര്‍ത്തുന്ന മാര്‍ക്കറ്റുകള്‍, തൊഴില്‍ ഇടങ്ങള്‍,വാഹനങ്ങള്‍, ആശുപത്രികള്‍, പൊതു സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്ന് ആരില്‍ നിന്നും ആര്‍ക്കും രോഗം പകരാനിടയുണ്ട്. അതുകൊണ്ട് ഒരാളില്‍ നിന്നും മിനിമം രണ്ടു മീറ്റര്‍ അകലം പാലിച്ചുകൊണ്ട് സ്വയം സുരക്ഷിത വലയം തീര്‍ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.
ഇടപഴകുന്ന എല്ലാ സ്ഥലങ്ങളിലും ചുറ്റും രണ്ട് മീറ്റര്‍ അകലം ഉറപ്പുവരുത്തണം. ഈ സുരക്ഷിത വലയത്തിനുള്ളില്‍ നിന്നു കൊണ്ട് മാസ്‌ക് ധരിച്ചും സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കിയും വൈറസ് വ്യാപനത്തിന്റെ കണ്ണി പൊട്ടിക്കുന്നത് ശക്തമാക്കണം. ആള്‍കൂട്ടം ഒരു കാരണവശാലും അനുവദിക്കരുത്.
Recommended Video
രോഗവ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ ലോകത്തിലെ പ്രധാന രാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വലിയ തോതില്‍ മരണങ്ങള്‍ ഉണ്ടാവുകയാണ്. ഈ ഘട്ടത്തിലും നമുക്ക് മരണനിരക്ക് വളരെ കുറച്ചു നിര്‍ത്താന്‍ കഴിയുന്നത് നമ്മള്‍ പുലര്‍ത്തുന്ന ജാഗ്രത കൊണ്ടാണ്. ഈ ജാഗ്രതയ്ക്ക് നമ്മുടെ ജീവന്റെ വിലയുണ്ട്. നമ്മുടെ ജനതയുടെ ജീവന്‍ രക്ഷിക്കാനുള്ള തീവ്ര പോരാട്ടത്തിലാണ് നമ്മള്‍. അതുകൊണ്ട് 'ജീവന്റെ വിലയുള്ള ജാഗ്രത' എന്ന മുദ്രാവാക്യം എല്ലാവരും ഏറ്റെടുത്തു കൊണ്ട് നമുക്ക് കോവിഡ് 19ന് എതിരായ പ്രതിരോധം ശക്തമായി തുടരാം.
വിവിധ ജില്ലകളില്‍ രോഗബാധ കൂടുതലുള്ള മേഖലകളില്‍ പ്രത്യേക ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തിപ്പോരുന്നുണ്ട്. രോഗവ്യാപനം തടയാനുള്ള ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളും കൂടുതല്‍ പരിശോധനകളുമാണ് എല്ലാ മേഖലകളിലും നടത്തുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications