ആര്‍എസ്എസ്- യുഡിഎഫ് സഖ്യ തീരുമാനമാണോ തുടർ കൊലകൾ? പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കൊല്ലത്ത് സിപിഎം പ്രവർത്തകൻ മണിലാലിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർച്ചയായ കൊലകൾ ആര്‍എസ്എസും യുഡിഎഫും തമ്മിലുളള സഖ്യത്തിന്റെ തീരുമാനമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്: '' തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കെയാണ് സിപിഐഎം പ്രവര്‍ത്തകന്‍ മണിലാലിനെ ആര്‍എസ്സുകാര്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ 110 ദിവസത്തിനുള്ളില്‍ അഞ്ച് സിപിഐഎം പ്രവര്‍ത്തകരെയാണ് ഇത്തരത്തില്‍ കൊലപ്പെടുത്തിയത്. ആര്‍എസ്എസും യുഡിഎഫും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സഖ്യം സ്ഥാപിച്ചതായി വിവരം പുറത്തു വന്നിട്ടുണ്ട്. ആ സഖ്യത്തിന്‍റെ തീരുമാനമാണോ തുടര്‍ച്ചയായ കൊലപാതകങ്ങളെന്ന് ഇരു കക്ഷികളും വ്യക്തമാക്കണം. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ ഉറപ്പുവരുത്തും''.

മണിലാലിന്റെ കൊലപാതകത്തിൽ ആരോഗ്യ മന്ത്രി കെകെ ശൈലജയും പ്രതിഷേധം അറിയിച്ചു: '' കൊല്ലം മൺറോ തുരുത്തിൽ സിപിഐ എം സജീവ പ്രവർത്തകനായ സ. മണിലാലിനെ ക്രൂരമായി കൊലപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ബിജെപി-ആർഎസ്‌എസ്-കോൺഗ്രസ് പ്രവർത്തകർ ക്രൂര കൊലപാതകത്തിനിരയാക്കുന്ന അഞ്ചാമത്തെ സിപിഐ എം പ്രവർത്തകനാണ് സ. മണിലാൽ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ കൊലപാതകത്തെ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന എല്ലാവരും അപലപിക്കണം. സമാധാനപരമായ തെരഞ്ഞെടുപ്പിന് എല്ലാവരും തയ്യാറാകണം. പ്രിയ സഖാവിന് അഭിവാദ്യങ്ങൾ''.












Click it and Unblock the Notifications