മധുവിന്റെ കുടുംബത്തെ സാന്ത്വനിപ്പിച്ച് മുഖ്യമന്ത്രി; പ്രതികൾക്ക് പരമാവധി ശിക്ഷ, ആദിവാസികൾക്ക് ഭൂമി
കൊലപാതകികൾക്ക് പരമാവധി ശിക്ഷ വാങ്ങിനൽകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കുട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മധുവിന്റെ കൊലപാതക കേസിൽ സർക്കാർ വേണ്ട നടപടികളെല്ലാം ചെയ്യുമെന്നും, കൊലപാതകികൾക്ക് പരമാവധി ശിക്ഷ വാങ്ങിനൽകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
മകനെക്കുറിച്ച് പലരും പലതും പറഞ്ഞുപരത്താൻ ശ്രമിക്കുന്നുണ്ടെന്നും, സമൂഹമാധ്യമങ്ങളിൽ മധുവിനെക്കുറച്ച് മോശമായത് പ്രചരിപ്പിക്കുന്നുണ്ടെന്നും അമ്മ മല്ലി മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു. അതൊന്നും കാര്യമാക്കേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചരണത്തിനെതിരെ നടപടി സ്വീകരിക്കാമെന്നും ഉറപ്പുനൽകി.

വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് മുഖ്യമന്ത്രി മധുവിന്റെ കുടുംബത്തെ കാണാനായി അട്ടപ്പാടിയിലെത്തിയത്. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ, എംബി രാജേഷ് എംപി, എംഎൽഎമാരായ എൻ ശംസുദ്ദീൻ, പികെ ശശി തുടങ്ങിയവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
മധുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം ആദിവാസി ക്ഷേമപദ്ധതികളുടെ പുരോഗതി വിലയിരുത്താനുള്ള യോഗവും ചേർന്നു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. സംസ്ഥാനത്തെ അർഹരായ മുഴുവൻ ആദിവാസികൾക്കും ഭൂമി നൽകുമെന്ന് യോഗശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനുപുറമേ ആദിവാസികൾക്കായി കൃഷിസ്ഥലം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications