സലീം രാജിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനും ഭൂമി തട്ടിപ്പ് കേസില്‍ ആരോപണ വിധേയനുമായ സലീം കുമാറിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തതായി റിപ്പോർട്ട്. നേരത്തെ സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു സലീം കുമാറിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുമായുള്ള സലീം രാജിന്റെ ഫോണ്‍ ബന്ധം പുറത്ത് വന്നിരുന്നു. തുടക്കത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഗണ്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. അതിന് ശേഷമാണ് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
2013 ജൂണ്‍ 24 നായിരുന്നു സലീം രാജിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. എഡിഡിപി ഹേമചന്ദ്രന്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
പോലീസ് സേനയുടെ അന്തസ്സിന് കളങ്കം വരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സലീം രാജിനെ തുടക്കത്തില്‍ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സലീം രാജും സരിത എസ് നായരം തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നുവെന്ന് ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു.
സലീം രാജും സരിത എസ് നായരം തമ്മില്‍ ബന്ധമുള്ള കാര്യം എഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും പ്രതിപാദിച്ചിരുന്നു. എന്നാല്‍ സോളാര്‍ കേസില്‍ നിന്ന് സലീം രാജിന്റെ പേര് മാഞ്ഞുപോകുന്നതാണ് പിന്നീട് കണ്ടത്.
സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഷനിലായ സലീം രാജ് പിന്നെയും വിവാദങ്ങളില്‍ നിറഞ്ഞുനിന്നു. കോഴിക്കോട് വച്ച് ദമ്പതിമാരെ തട്ടിക്കൊണ്ടുപോകാന്‍ നടത്തിയ ശ്രമം അറസ്റ്റിലാണ് അവസാനിച്ചത്. അതിനെ തുടര്‍ന്ന് കടകംപള്ളി, കളമശ്ശേരി ഭൂമി തട്ടിപ്പ് കേസുകളും സലീം രാജിനെതിരെ ഉയര്‍ന്നുവന്നു.
ഇതിനിടെ ഹൈക്കോടതിയില്‍ സലീം രാജിനെ രക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും വിവാദമായിരുന്നു. സലീം രാജിന് പിന്നില്‍ സര്‍ക്കാരിലെ തന്നെ ഉന്നതരുണ്ടെന്ന് കോടതി പോലും സംശയം പ്രകടിപ്പിച്ചു.
എന്തായാലും സരിത എസ് നായര്‍ ജയില്‍ മോചിതയായതിന്റെ തൊട്ടുത്ത ദിനം തന്നെ സലീം കുമാര്‍ സര്‍വ്വീസില്‍ തിരിച്ചു കയറി.
എന്നാല്‍ സലീം രാജിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു എന്ന വാര്‍ത്ത സ്ഥിരീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞതിനാല്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കുകയാണ് ഉണ്ടായതെന്നാണ് ഔദ്യോഗിക വിശദീകരണം.