പ്രകൃതിവിരുദ്ധ പീഡനം: കോഴിക്കോട്ടെ സിപിഎം പഞ്ചായത്ത് പ്രസിഡണ്ട് രാജിവെച്ചു, ബാലുശേരി ആര് ഭരിക്കും?
പി പി രവീന്ദ്രനാഥിന്റെ രാജിയോടെ ബാലുശ്ശേരിയുടെ രാഷ്ട്രീയ ചിത്രം തന്നെ മാറി മറിയാനാണ് സാധ്യത.
ബാലുശ്ശേരി: പ്രകൃതി വിരുദ്ധ പീഡനക്കേസില്‍ ആരോപണ വിധേയനായ സി പി എം പഞ്ചായത്ത് പ്രസിഡണ്ട് രാജിവെച്ചു. വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് സി പി എം നേതാവമായ പി പി രവീന്ദ്രനാഥ് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചത്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്നു ഇദ്ദേഹം.
Read Also: മന്ത്രി മുതൽ എംപിമാർ വരെ.. സെക്സ് ഫോട്ടോ മുതൽ വീഡിയോ വരെ.. നമ്മളെ ഞെട്ടിച്ച 10 രാഷ്ട്രീയക്കാരുടെ ലൈംഗിക സെക്സ് വിവാദങ്ങൾ!
ട്യൂഷനെടുക്കാനെന്ന വ്യാജേന വീട്ടിലേക്ക് ക്ഷണിച്ച് വിദ്യാര്‍ഥിയെ പീഡിപ്പിച്ചു എന്നാണ് ഇദ്ദേഹത്തിന് എതിരായ ആരോപണം. പി പി രവീന്ദ്രനാഥിന്റെ രാജിയോടെ ബാലുശ്ശേരിയുടെ രാഷ്ട്രീയ ചിത്രം തന്നെ മാറി മറിയാനാണ് സാധ്യത. എല്‍ ഡി എഫിന് 9 സീറ്റുള്ള ബാലുശ്ശേരിയില്‍ യു ഡി എഫിന് ആറും ബി ജെ പിക്ക് രണ്ടും സീറ്റുണ്ട്.
വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപകന്‍?
സ്‌കൂള്‍ അധ്യാപകന്‍ കൂടിയായ പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രനാഥ് സ്വന്തം വിദ്യാര്‍ഥിയെ പീഡിപ്പിച്ചു എന്നാണ് പരാതി. സംഭവം നടന്ന് ആഴ്ചകള്‍ കഴിഞ്ഞതായാണ് വിവരം. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് പീഡിപ്പിക്കപ്പെട്ടത്. കുട്ടി ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. പരാതി സ്‌കൂള്‍ ജാഗ്രത സമിതിക്ക് മുമ്പിലെത്തിയതോടെയാണ് പോലീസ് കേസാകുന്നത്.
പരാതി ചൈല്‍ഡ് ലൈനിലേക്ക്
സ്‌കൂള്‍ ജാഗ്രത സമിതി പരാതി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറി. ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിയുടെ വീട്ടിലത്തെി കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ലോക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബാലുശ്ശേരി പോലീസാണ് കേസ് അന്വേഷിക്കുന്നത്.
മെഡിക്കല്‍ പരിശോധന
പരാതിക്കാരനായ വിദ്യാര്‍ഥിയെ അന്വേഷണ സംഘം മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കപ്പെട്ട കുട്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കുകയും ചെയ്തു. വിദ്യാര്‍ഥിയെ പീഡിപ്പിച്ചു എന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് പി പി രവീന്ദ്രനാഥ് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചത്.
രാഷ്ട്രീയവിരോധമാണോ പിന്നില്‍
പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിയുടെ പേരില്‍ പി പി രവീന്ദ്രനാഥിനെ വ്യക്തിപരമായി താറടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് സി പി എം ആരോപിക്കുന്നത്. സി പി എമ്മിനെ രാഷ്ട്രീയമായി അപകീര്‍ത്തിപ്പെടുക്കാനാണ് രാഷ്ട്രീയ എതിരാളികള്‍ ഈ പ്രചാരണം നടത്തുന്നത് എന്നും പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതായി അറിയിച്ചുകൊണ്ടുള്ള പത്രക്കുറിപ്പില്‍ പി പി രവീന്ദ്രനാഥ് പറഞ്ഞു.
പ്രമുഖനാണ് രവീന്ദ്രനാഥ്
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി പഞ്ചായത്തിലെ പത്താം വാര്‍ഡ് മെമ്പറാണ് പി പി രവീന്ദ്രനാഥ്. സി പി എം ഏരിയ കമ്മിറ്റി അംഗമാണ് ഇദ്ദേഹം. പത്താം വാര്‍ഡില്‍ നിന്നും 52 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇദ്ദേഹം ജയിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തകന്‍ മാത്രമല്ല അധ്യാപകനും പ്രസംഗകനുമാണ് പി പി രവീന്ദ്രനാഥ്. പരാതി വ്യാജമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നുമാണ് ഇദ്ദേഹം പറയുന്നത്.
കോണ്‍ഗ്രസ് ഒത്തുപിടിച്ചാല്‍
പി പി രവീന്ദ്രനാഥ് രാജിവെച്ചതോടെ ബാലുശ്ശേരിയില്‍ രാഷ്ട്രീയം ആകെ കലങ്ങിമറിഞ്ഞിരിക്കുകയാണ്. എല്‍ ഡി എഫിന് 9 സീറ്റുള്ള ബാലുശ്ശേരിയില്‍ യു ഡി എഫിന് ആറും ബി ജെ പിക്ക് രണ്ടും സീറ്റുണ്ട്. പി പി രവീന്ദ്രനാഥിന് മെമ്പര്‍ സ്ഥാനം നഷ്ടപ്പെടുകയും അവിടെ കോണ്‍ഗ്രസോ ബി ജെ പിയോ ജയിക്കുകയും ചെയ്താല്‍ പഞ്ചായത്ത് ഭരണം തന്നെ എല്‍ ഡി എഫിന് നഷ്ടപ്പെടാനും ഇടയുണ്ട്