കൊച്ചിയിലെ പ്രതിഷേധം; കമലിനും ആഷിഖിനുമെതിരെ ബാലാകാശ കമ്മീഷനില്‍ പരാതി
കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയില്‍ നടന്ന പ്രതിഷേധത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചുവെന്ന് ആരോപിച്ച് സംവിധായകരായ കമലിനും ആഷിഖ് അബുവിനും എതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി. കുട്ടികളെ രാജ്യവിരുദ്ധ പ്രക്ഷോഭത്തിന് ഇറക്കിയെന്ന് ആരോപിച്ച് യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ബിജി വിഷ്ണുവാണ് പരാതി നല്‍കിയത്.
ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് എന്ന പേരിലായിരുന്നു തിങ്കളാഴ്ച കൊച്ചിയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധ പരിപാടി നടന്നത്. സംവിധായകരായ കമല്‍, രാജീവ് രവി, വേണു, ആഷിഖ് അബു, ലിജോ ജോസ് പെല്ലിശേരി, ദിലീഷ് പോത്തന്‍, ഗീതു മോഹന്‍ദാസ് അഭിനേതാക്കളായ റിമ കല്ലിങ്കല്‍, നിമിഷ സജയന്‍, രഞ്ജിനി ഹരിദാസ്, ദിവ്യ ഗോപിനാഥ്, ഷെയ്ന്‍ നിഗം, മണികണ്ഠന്‍ ആചാരി, ബിനീഷ് ബാസ്റ്റിന്‍, പ്രകാശ് ബാരെ എന്നിവര്‍ ഉള്‍പ്പെടെ സിനിമ, സാഹിത്യ മേഖലയില്‍ നിന്നുളള നിരവധി പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. ഇവരെ കൂടാതെ നിരവധി കുട്ടികളും പരിപാടിയില്‍ അണിനിരന്നിരുന്നു.
അതേസമയം പ്രതിഷേധിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി നേതാക്കള്‍ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. സിനിമ പ്രവര്‍ത്തകര്‍ക്ക് ദേശ സ്നേഹം ഇല്ലെന്നായിരുന്നു കുമ്മനം രാജശേഖരന്‍ പ്രതികരിച്ചത്. പ്രതിഷേധത്തില്‍ പങ്കെടുത്ത സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍കം ടാക്സ് റെയ്ഡ് നടത്തുമെന്ന ഭീഷണിയായിരുന്നു യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ മുഴക്കിയത്.
മുസ്ലീംകൾക്ക് പോകാൻ150 രാജ്യങ്ങളില്ലേയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി, ഹിന്ദുക്കൾക്ക് ഇന്ത്യ മാത്രം!
അരാജകവാദികളെപ്പോലെ പെരുമാറുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍
സൂര്യന്‍ കിഴക്ക് ഉദിക്കുന്നിടത്തോളം കാലം ഞങ്ങള്‍ സത്യം വിളിച്ച് പറയും; അമിത് ഷായ്ക്കെതിരെ ഒവൈസി