ആദ്യ ഭാര്യക്ക് ടി സിദ്ദിഖ് നല്‍കിയ 30 ലക്ഷം എവിടെ നിന്ന്? നോട്ട് നിരോധന കാലത്തെ കൈമാറ്റം വിവാദത്തിൽ
തിരുവനന്തപുരം/കോഴിക്കോട്: കോണ്‍ഗ്രസ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് വീണ്ടും വിവാദത്തില്‍. ആദ്യ ഭാര്യയുമായുള്ള വിവാഹ മോചനം സംബന്ധിച്ച കേസില്‍ നല്‍കിയ പണം ആണ് ഇപ്പോള്‍ പുതിയ വിവാദത്തിന് വഴി വച്ചിരിക്കുന്നത്.
ആദ്യ ഭാര്യ ആയ നസീമ ജമാലുദ്ദീന് നല്‍കിയ ജീവനാംശ തുകയാണ് ഇപ്പോള്‍ പരാതിക്ക് ആധാരം. വിവാഹമോചന ഉടമ്പടി പ്രകാരം രണ്ടാം ഗഡുവായി നല്‍കിയ 50 ലക്ഷം രൂപയെ ചൊല്ലിയാണ് ഇപ്പോഴത്തെ പ്രശ്‌നം.

30 ലക്ഷം രൂപയാണ് നസീമയ്ക്ക് ടി സിദ്ദിഖ് പണമായി നല്‍കിയത് എന്നാണ് പറയുന്നത്. രണ്ട് മക്കള്‍ക്കു പത്ത് ലക്ഷം രൂപയുടെ ഡ്രാഫ്റ്റും നല്‍കി. എന്നാല്‍ ഈ പണം നല്‍കിയത് 2016 ഡിസംബര്‍ 16 ന് ആയിരുന്നു. അതായത് നോട്ട് നിരോധനത്തിന് ശേഷം.
രണ്ടായിരം രൂപയുടെ ആയിരത്തി അഞ്ഞൂറ് നോട്ടുകളാണത്രെ സിദ്ദിഖ് അന്ന് നല്‍കിയത്. നോട്ട് ക്ഷാമം അതിരൂക്ഷമായ കാലം ആയിരുന്നു അത്. ആഴ്ചയില്‍ 24,000 രൂപ ആയിരുന്നു ഒരു വ്യക്തിയ്ക്ക് ഒരു അക്കൗണ്ടില്‍ നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാന്‍ സാധിച്ചിരുന്ന പരമാവധി തുക. അപ്പോള്‍ ഇത്രയധികം പണം എങ്ങനെ ടി സിദ്ദിഖിന്റെ കൈവശം വന്നു എന്നാണ് ചോദ്യം.
സംഗതി പരാതിയായി ഇപ്പോള്‍ പോലീസിന്റെ മുന്നിലുണ്ട്. കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം നേതാവ് എഎച്ച് ഹാഫിസ് ഇത് സംബന്ധിച്ച പരാതി സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയതായി കൈരളി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതിക്കാരനില്‍ നിന്ന് പോലീസ് മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പരാതി എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications