ആകാശ് തില്ലങ്കേരിയും കാമുകിയും തമ്മിലുള്ള വിവാദ കൂടിക്കാഴ്ച; ജയിലിലെ പ്രണയസല്ലാപത്തിൽ അന്വേഷണം...
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മദ്ധ്യമേഖലാ ജയിൽ ഡിഐജി സാം തങ്കയ്യന് ഡിജിപി നിർദേശം നൽകി.
കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയും കാമുകിയും തമ്മിൽ ചട്ടങ്ങൾ മറികടന്ന് ജയിലിൽ കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. കോൺഗ്രസ് നേതാവ് കെ സുധാകരൻ നൽകിയ പരാതിയിൽ ജയിൽ ഡിജിപി ആർ ശ്രീലേഖയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മദ്ധ്യമേഖലാ ജയിൽ ഡിഐജി സാം തങ്കയ്യന് ഡിജിപി നിർദേശം നൽകി. കൂത്തുപ്പറമ്പ് സ്വദേശിനിയായ പെൺകുട്ടിയുമായി ആകാശ് തില്ലങ്കേരിയ്ക്ക് കൂടിക്കാഴ്ച നടത്താൻ കണ്ണൂർ സബ് ജയിലിൽ ചട്ടങ്ങൾ മറികടന്ന് അനുമതി നൽകിയെന്നായിരുന്നു കെ സുധാകരന്റെ ആരോപണം. ആകാശ് തില്ലങ്കേരിയുമായി കൂടിക്കാഴ്ച നടത്താൻ യുവതിക്ക് മൂന്നു ദിവസങ്ങളിലായി 12 മണിക്കൂർ സമയം അനുവദിച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

യുവതിയുമായി സ്വതന്ത്രമായി ഇടപെടാനും, സ്വകാര്യ സംഭാഷണം നടത്താനും ജയിൽ അധികൃതർ ആകാശ് തില്ലങ്കേരിയ്ക്ക് സൗകര്യം ചെയ്തു കൊടുത്തെന്നും, ഷുഹൈബ് വധക്കേസ് പ്രതികളുടെ സെല്ലുകൾ പൂട്ടാറില്ലെന്നും കെ സുധാകരൻ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. മാർച്ച് 9, 13, 16 തീയതികളിലാണ് കൂത്തുപ്പറമ്പ് സ്വദേശിനിയായ യുവതി ആകാശിനെ സബ് ജയിലിൽ സന്ദർശിച്ചത്. ഇതിൽ മാർച്ച് 16ന് മാത്രം രാവിലെ മുതൽ വൈകീട്ട് വരെ യുവതിയും ആകാശും ജയിലിൽ ഒരുമിച്ച് ചെലവഴിച്ചെന്നും ആരോപണമുണ്ടായിരുന്നു.












Click it and Unblock the Notifications