തിരുവനന്തപുരം മേയറെ ആക്രമിച്ചത് പുറത്തു നിന്നെത്തിയവർ; പിന്നിൽ ബിജെപി ജില്ലാ പ്രസിഡന്റെന്ന് കൈരളി
തിരുവനന്തപുരം: തിരുവനന്തപുരം മേയർ വികെ പ്രശാന്തിനെ ആക്രമിച്ചത് പുറത്തു നിന്നുള്ള ആർഎസ്എസ് ക്രിമിനലുകളെന്ന് കൈരളി ചാനൽ. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മേയറെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യോഗം കഴിഞ്ഞ് പുറത്തേക്കിറങ്ങിയ മേയറെ ബിജെപി പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പരുക്കേറ്റ മേയറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ അഡ്വ. സുരേഷ് ആണ് ഗൂഢാലോചന നടത്തിയതെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി വ്യക്തമാക്കിയെന്ന് കൈരളി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
ഹൈമാസ്റ്റ് ലൈറ്റ് പ്രശ്നത്തിലാണ് മേയർക്കെതിരെ അതിക്രമം നടന്നത്. എൽഡിഎഫ് കൗൺസിലർമാരായ റസിയാ ബീഗം, സിന്ധു, മേയറുടെ സുരക്ഷാ ജീവനക്കാരൻ മോഹൻ, പിഎ ജിൻരാജ്, എന്നിവർക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നരയോടെയാണു തലസ്ഥാന കോർപ്പറേഷനു നാണക്കേടുണ്ടാക്കി ബിജെപി കൗൺസിലർമാർ കൗൺസിൽ യോഗം കഴിഞ്ഞ് ഓഫിസിലേക്കു പോയ മേയർക്കു നേരെ അതിക്രമം നടത്തിയത്. അടിതെറ്റി പടിക്കെട്ടിൽ വീണ മേയറെ കുന്നുക്കുഴി വാർഡ് കൗൺസിലർ ഐ.പി. ബിനുവും മറ്റുള്ളവരും ചേർന്ന് എഴുന്നേൽപ്പിച്ചാണ് ഓഫിസിലേക്കു കൊണ്ടുപോയത്.
പ്രശ്നം വഷളാക്കിയത് സിപിഎം
മേയറെ പിടിച്ചുവെച്ച വനിത കൗൺസിലർമാരെ ഭരണപക്ഷത്തുള്ളവർ മർദ്ദിച്ചതായും ബിജെപി അംഗങ്ങൾ ആരോപിച്ചു. എന്നാൽ പ്രശ്നം വഷളാക്കിയത് സിപിഎം കൗൺസിലർമാരാണെന്നാണ് ബിജെപി ആരോപിക്കുന്നു. ബിജെപി കൗണ്‍സിലര്‍മാരും പുറത്തുനിന്നെത്തിയ പ്രവര്‍ത്തകരുമാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് മേയര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പുറത്തു നിന്നെത്തിയ സംഘമാണ് മർദ്ദിച്ചതെന്ന് ആരോപിച്ച് കൈരളി ഓൺലൈൻ ചിത്രവും പുറത്തു വിട്ടിട്ടുണ്ട്. നഗരസഭയിൽ ഇടതുമുന്നണി ഭരണം ഇന്ന് രണ്ടാം പിറന്നാൾ ആഘോഷിക്കുമ്പോൾ മുഖ്യ പ്രതിപക്ഷമായ ബിജെപിയും യുഡിഎഫും വൻ പ്രക്ഷോഭത്തിന് കച്ചമുറുക്കിയാണ് എത്തിയത്. 'ജനവഞ്ചനയുടെ രണ്ടുവർഷം' എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ബിജെപിയുടെ പ്രതിഷേധം. 'വാഗ്ദാന ലംഘനത്തിന്റെയും വികസന മുരടിപ്പിന്റെയും രണ്ടുവർഷം' എന്ന മുദ്രാവാക്യത്തോടെയാണ് യുഡിഎഫ് സമരം നടത്തിയത്.