നാഗ്പൂരില്‍ വീണ്ടും ബിജെപിയെ നിലം പരിശാക്കി കോണ്‍ഗ്രസ്: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പും തൂത്തുവാരി
മുംബൈ: ആർ എസ് എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ബി ജെ പിക്ക് തുടർച്ചയായ തിരിച്ചടികള്‍ നല്‍കി കോണ്‍ഗ്രസ്. ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളും കോണ്‍ഗ്രസ് ബി ജെ പിയെ മറികടയ്ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ജില്ലയില്‍ ആകെയുള്ള 13 പഞ്ചായത്ത് സമിതി ചെയർമാൻ സ്ഥാനങ്ങളിൽ 9 എണ്ണവും കോണ്‍ഗ്രസ് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാഗ്പൂർ ജില്ലാ പരിഷത്ത് അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള കോണ്‍ഗ്രസിന്റെ സമ്പൂർണ്ണ വിജയം.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സംസ്ഥാന ബി ജെ പി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ എന്നിവരുടെ തട്ടകമാണ് നാഗ്പൂർ. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ ഇവരുടെ നിർദേശവും നേതൃത്വവുമുണ്ടായിരുന്നു. എന്നാല്‍ മുൻ മന്ത്രി സുനിൽ കേദാറിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ബി ജെ പിയെ മറികടന്ന് കോണ്‍ഗ്രസിന് വിജയം ഒരുക്കുകയായിരുന്നു.
നിന്റെ അമ്മയ്ക്ക് ഉള്ളത് തന്നെയാണ് എനിക്കും ഉള്ളത്: അവരോട് ചോദിക്കുമോ: കലക്കന്‍ മറുപടിയുമായി ഡെയ്സി
നാഗ്പൂർ ജില്ലാ പരിഷത്തിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങളെ സ്വാധീനിച്ച് തങ്ങളുടെ ഒപ്പം നിർത്താനുള്ള ശ്രമം ബി ജെ പി നടത്തിയിരുന്നു. എന്നാല്‍ ഒരു അംഗം പോലും കൂറുമാറാതെ മുഴുവന്‍ പേരേയും ഒപ്പം നിർത്താന്‍ കോണ്‍ഗ്രസിന് സാധിച്ചു. ഈ വിജയത്തോടെ നാഗ്പൂർ ജില്ലാ രാഷ്ട്രീയത്തിൽ കേദാർ വീണ്ടും തന്റെ മേൽക്കോയ്മ തെളിയിക്കുകയും ചെയ്തു.
ബിഗ് ബോസില്‍ പോയതോടെ ആകെ നനഞ്ഞു: ഉഗ്രതാണ്ഡവമൊക്കെ എല്ലാവരും കണ്ടു: സന്ധ്യ മനോജ്
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിമത കോൺഗ്രസ് അംഗം പ്രീതം കാവ്രെയ്‌ക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥി മുക്ത കൊക്കാഡ്ഡെ 39 വോട്ടുകൾ നേടി വിജയിച്ചു. 18 വോട്ടായിരുന്നു ബി ജെ പി പിന്തുണയില്‍ മത്സരിച്ച പ്രീതം കാവ്രെയ്‌ക്ക് ലഭിച്ചത്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും കോൺഗ്രസ് വിമതനായ നാനാ ഖംബാലെയ്‌ക്കെതിരെ 19 വോട്ടുകൾക്കെതിരെ 38 വോട്ടുകളുമായി കോണ്‍ഗ്രസ് അംഗം കുന്ദ റൗട്ടും വിജയിച്ചു.
കാവ്രെയെയും ഖംബാലെയെയും പിന്തുണയ്ക്കാനുള്ള ബി ജെ പി തീരുമാനം ആകസ്മികമായിരുന്നെങ്കിലും തിരഞ്ഞെടുപ്പില്‍ അത് ഒരു ചലനവും സൃഷ്ടിച്ചില്ല. എൻ സി പി, ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ, ഗോണ്ട്വാന പാർട്ടി, പി ഡബ്ല്യു പി എന്നിവരുടേയും പിന്തുണ കോൺഗ്രസിന് ലഭിച്ചതിനാലാണ് ഈ വിജയം സാധ്യമായതെന്നാണ് കേദാർ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
മഹാ വികാസ് അഘാഡി സർക്കാർ ജില്ലയിലും സംസ്ഥാനത്തും നടത്തിയ പ്രവർത്തനങ്ങളുടെ അംഗീകാരമാണ് ഈ വിജയം. ഇന്നത്തെ വിജയം ഒരു മാറ്റത്തിന്റെ തുടക്കമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും സമാനമായ ഫലങ്ങൾ പ്രതീക്ഷിക്കുന്നു.'' നാഗ്പൂർ ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലെ വികസന പ്രക്രിയ വേഗത്തിലാക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
അടുത്തിടെ നടന്ന പഞ്ചായത്ത് സമിതി ചെയർമാൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 9 സീറ്റും എൻസിപി 3 സീറ്റും ഏകനാഥ് ഷിൻഡെ നയിക്കുന്ന ബാലാസാഹെബാഞ്ചി ശിവസേന 1 സീറ്റും നേടിയതായും കേദാർ വ്യക്തമാക്കി. ഒരു പഞ്ചായത്ത് പ്രസിഡന്റ് പദവി പോലും ബി ജെ പിക്ക് നേടാന്‍ സാധിച്ചിരുന്നില്ല. മൂന്ന് വൈസ് പ്രസിഡന്റ് പദവി മാത്രമാണ് ലഭിച്ചത്.
വൈസ് പ്രസിഡന്റ് സീറ്റുകളില്‍ 8 സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിച്ചു. പ്രമുഖ നേതാക്കളുണ്ടെങ്കിലും ജില്ലയില്‍ ബിജെപിക്ക് സ്വാധീനമില്ല എന്ന് തെളിയിക്കുന്നതാണ് ഫലമെന്നായിരുന്നു മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജേന്ദ്ര മുലക് പ്രതികരിച്ചത്. സ്വന്തം തട്ടത്തിലാണ് ബിജെപി തോറ്റത്. പ്രമുഖ നേതാക്കള്‍ ഇവിടെ അവര്‍ക്കുണ്ട്. ജയവും തോല്‍വിയും തിരഞ്ഞെടുപ്പില്‍ സംഭവിക്കും. എന്നാല്‍ ഇത് കനത്ത തോല്‍വിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.