27 ഇടത്ത് ത്രില്ലര്‍, വ്യത്യാസം 5000, അനില്‍ അക്കരയും ഷാജിയും സേഫല്ല, 15 പിടിച്ചാല്‍ കോണ്‍ഗ്രസ് വരും
തിരുവനന്തപുരം: കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെങ്കില്‍ കഴിഞ്ഞ തവണ ത്രില്ലര്‍ പോരാട്ടം നടന്ന 27 മണ്ഡലങ്ങളിലെ ഫലം അനുകൂലമാകണം. ഇതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ വളരെ ചെറിയ ഭൂരിപക്ഷത്തില്‍ എതിരാളികളും കോണ്‍ഗ്രസും ഘടകകക്ഷികളും ഒരുപോലെ ജയിച്ച മണ്ഡലങ്ങളാണ് ഇവ. കെഎം ഷാജിയും അനില്‍ അക്കരയും സേഫല്ല എന്ന സൂചന കൂടിയാണ് ലഭിക്കുന്നത്. അഴീക്കോട് ഇത്തവണ അട്ടിമറി നടക്കുമെന്നാണ് സൂചന. ഇടതുകേന്ദ്രങ്ങളിലെ പ്രചാരണവും ഇത് അടിവരയിടുന്നതാണ്.
പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം
കോണ്‍ഗ്രസിന് വേണം
ഈ 27 മണ്ഡലങ്ങളില്‍ ഭൂരിഭാഗവും ഇത്തവണ കോണ്‍ഗ്രസിന് ജയിക്കേണ്ടതുണ്ട്. 43 വോട്ടുകള്‍ മുതല്‍ 45587 വോട്ടുകള്‍ക്ക് വരെ ഭൂരിപക്ഷം നേടിയവരാണ് കഴിഞ്ഞ വര്‍ഷത്തെ സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ തന്നെ കടുത്ത മത്സരം നടന്നു എന്ന് സൂചിപ്പിക്കുന്നത് 27 ഇടത്താണ്. വെറും അയ്യായിരം വോട്ടില്‍ താഴെയാണ് ഇവിടെ ഭൂരിപക്ഷമുള്ളത്. ഭരണവിരുദ്ധ വികാരം ഇതില്‍ തോറ്റ സീറ്റുകളിലുണ്ടെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. എന്നാല്‍ കൈയ്യിലുള്ള സീറ്റുകളില്‍ ജാഗ്രത വേണമെന്ന നിര്‍ദേശവും കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്.
അനില്‍ അക്കര സേഫല്ല
അനില്‍ അക്കരയാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ ജയിച്ചത്. വടക്കാഞ്ചേരില്‍ വെറും 43 വോട്ടിനാണ് അദ്ദേഹം എല്‍ഡിഎഫിന്റെ മേരി തോമസിനെ പരാജയപ്പെടുത്തിയത്. ഇത്തവണ ലൈഫ് പദ്ധതി മുടക്കാന്‍ നോക്കിയത് അടക്കമുള്ള വികാരം അദ്ദേഹത്തിനെതിരെ ഇടതുപക്ഷം ആളിക്കത്തിക്കുന്നുണ്ട്. അതുകൊണ്ട് കാര്യങ്ങള്‍ അനില്‍ അക്കരയ്ക്ക് എളുപ്പമല്ല. എന്നാല്‍ മികച്ച എംഎല്‍എയാണ് എന്ന പ്രതിച്ഛായയിലാണ് അദ്ദേഹം നില്‍ക്കുന്നത്. 43 വോട്ട് മാത്രം മറിഞ്ഞാല്‍ മണ്ഡലം എല്‍ഡിഎഫ് കൊണ്ടുപോകും. സേവ്യര്‍ ചിറ്റിലപ്പള്ളി അനിലിന് കടുത്ത എതിരാളിയുമാണ്.
മഞ്ചേശ്വരം മറിയുമോ?
മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ മത്സരിക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. നൂറില്‍ താഴെ ഭൂരിപക്ഷത്തിന് സുരേന്ദ്രന്‍ തോറ്റതാണ് ഇവിടെ. വെറും 89 വോട്ടിനായിരുന്നു തോല്‍വി. പക്ഷേ ഉപതിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ മാറിയപ്പോല്‍ യുഡിഎഫ് ഭൂരിപക്ഷം 7923 ആയി. ഇനി സുരേന്ദ്രന്‍ വന്നതോടെ ഇതെല്ലാം മാറുമോ എന്നാണ് ലീഗിന്റെ ആശങ്ക. മഞ്ചേശ്വരത്ത് കമറുദ്ദീനെതിരെയുള്ള വികാരങ്ങള്‍ എല്ലാമുണ്ട്. അതുകൊണ്ട് ഏത് വിധത്തില്‍ ഇത് യുഡിഎഫിനെ ബാധിക്കുമെന്ന ആശങ്ക പ്രവര്‍ത്തകരിലുണ്ട്.
ഇടുക്കിയും കൊടുവള്ളിയും ടൈറ്റ്
ഇടുക്കിയില്‍ ബിജി മോളുടെ ജയം വെറും 314 വോട്ടിനായിരുന്നു. കൊടുവള്ളിയില്‍ കാരാട്ട് റസാഖ് ജയിച്ചത് 573 വോട്ടിനും. ഇത് രണ്ടും കൈവിടാന്‍ സാധ്യതയുള്ള മണ്ഡലമാണ്. ഇത്തവണ ബിജിമോള്‍ മത്സരരംഗത്തില്ല. പകരം കേരള കോണ്‍ഗ്രസ് എമ്മിന്റെ റോഷി അഗസ്റ്റിനാണ് ഉള്ളത്. റോഷിക്ക് ജനസ്വാധീനം കൂടുതലുള്ളത് ജയിച്ചേക്കാം. കഴിഞ്ഞ സിറിയക് തോമസിനോട് കഷ്ടിച്ചാണ് ബിജിമോള്‍ രക്ഷപ്പെട്ടത്. കാരാട്ട് റസാഖ് അപ്രതീക്ഷിതമായി ഇടതുസ്വതന്ത്രനായി ജയിച്ച് കയറുകയായിരുന്നു. മുനീര്‍ വന്നതോടെ മണ്ഡലം യുഡിഎഫ് നേടാനാണ് സാധ്യത.
പാലായും അരൂരും
പാലാ സീറ്റില്‍ കെഎം മാണിക്ക് വോട്ട് വല്ലാതെ കുറയുന്നതും 2016ല്‍ കണ്ടു. 4703 വോട്ടിനാണ് മാണി സി കാപ്പനെ മാണി പരാജയപ്പെടുത്തിയത്. ഉപതിരഞ്ഞെടുപ്പില്‍ പക്ഷേ കളി മാറി. 2943 വോട്ടിന് ജോസ് ടോം പുളിക്കുന്നേലിനെ കാപ്പന്‍ പരാജയപ്പെടുത്തി. ഇവിടെ വീണ്ടും ജോസ് വന്നതോടെ മത്സരം ആര്‍ക്ക് അനുകൂലമാകുമെന്ന് വ്യക്തമല്ല. അരൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ 2079 വോട്ടിനാണ് ഷാനിമോള്‍ ഉസ്മാന്‍ ജയിച്ചത്. എറണാകുളത്ത് 3750 വോട്ടിന്റെ ഭൂരിപക്ഷമാണ് ടിജെ വിനോദിനുള്ളത്. ഷാജി ജോര്‍ജ് എന്ന സ്വതന്ത്രന്‍ ചിലപ്പോള്‍ അട്ടിമറികള്‍ വരെ എറണാകുളത്ത് നടത്താം. അരൂരില്‍ ദലീമ ജോജോ എന്ന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി സിപിഎം മത്സരം കടുപ്പിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിന് ഭയമില്ല
കോണ്‍ഗ്രസ് ചെറിയ മാര്‍ജിനില്‍ തോറ്റ മണ്ഡലങ്ങളാണ് ഇതില്‍ കൂടുതല്‍. ഈ 27ല്‍ പതിനഞ്ചിടത്ത് എല്‍ഡിഎഫാണ് ചെറിയ മാര്‍ജിനില്‍ വിജയിച്ചത്. അതുകൊണ്ട് ഈ 15 സീറ്റുകള്‍ ഇത്തവണ മറിയുകയും, ഒപ്പം കൈയ്യിലുള്ള മൂന്ന് സീറ്റുകള്‍ നിലനിര്‍ത്തുകയും ചെയ്താല്‍ ഭരണത്തില്‍ തന്നെ എത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. കടന്നപ്പള്ളി രാമചന്ദ്രന്റെ കണ്ണൂര്‍ സീറ്റൊക്കെ ഉറപ്പായും ജയിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്ന മണ്ഡലമാണ്. അതുകൊണ്ട് ഭയമില്ലാതെ ഈ സീറ്റുകളില്‍ പോരാടാന്‍ കോണ്‍ഗ്രസിന് സാധിക്കും.
പോരാട്ടം ഇവിടങ്ങളില്‍
പെരിന്തല്‍മണ്ണയില്‍ കഴിഞ്ഞ തവണ കടുത്ത പോരാട്ടമായിരുന്നു. മഞ്ഞളാംകുഴി അലി വെറും 579 വോട്ടിനാണ് ജയിച്ചത്. കൊട്ടാക്കടയില്‍ ഐബി സതീഷ് ജയിച്ചത് 849 വോട്ടുകള്‍ക്കാണ്. കൊച്ചിയില്‍ കെജെ മാക്‌സി വെറും 1086 വോട്ടിന് രക്ഷപ്പെടുകയായിരുന്നു. ഉടുമ്പന്‍ ചോല, കുറ്റ്യാടി, കണ്ണൂര്‍, മാനന്തവാടി, മങ്കട, കരുനാഗപ്പള്ളി, വര്‍ക്കല, കോവളം, കുന്നത്തുനാട്, ഇരിങ്ങാലക്കുട, തിരുവമ്പാടി, നെടുമങ്ങാട്, ഉദുമ, കാഞ്ഞിരപ്പള്ളി, പേരാമ്പ്ര, തൃപ്പൂണിത്തുറ, നാദാപുരം, കുട്ടനാട് സീറ്റുകളും പൊടിപാറുന്ന പോരാട്ടമാണ്. എല്ലായിടത്തും അയ്യായിരത്തില്‍ താഴെയാണ് ഭൂരിപക്ഷം.
സാരിയില്‍ അതീവ ഗ്ലാമറസായി ശ്രദ്ധ ദാസ്, ആരാധകര്‍ ഞെട്ടലില്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ