കേരളത്തിന്റെ സമ്പത്ത് ബിംബം ചുമക്കുന്ന കഴുതയോ ? : വൈറലായി കോണ്‍ഗ്രസ് നേതാവിന്‍റെ കുറിപ്പ്
തിരുവനന്തപുരം: കേരള സര്‍ക്കാറിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച എ സമ്പത്ത് ലോക്ക് ഡൗണ്‍ സമയത്ത് ദില്ലിയില്‍ ഇല്ലാത്തത് വലിയ ചര്‍ച്ചാ വിഷയമാവുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടേയുള്ള മലയാളികള്‍ കുടുങ്ങിക്കിടക്കുമ്പോള്‍ ദില്ലിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പേക്കണ്ട എ സമ്പത്ത് ലോക്‌ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് കേരളത്തിലെത്തിയതാണ് രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കുന്നത്.
പ്രതിസന്ധി ഘട്ടത്തില്‍ മലയാളിളെ തിരിച്ചു നോക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം. ഈ വിഷയത്തില്‍ കെപിസിസി ഭാരവാഹിയായ കെപി അനില്‍ കുമാര്‍ ഏതാനും നാളുകള്‍ക്ക് മുമ്പ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയിയില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ബിംബം ചുമക്കുന്ന കഴുതയോ ?
ബിംബം ചുമക്കുന്ന കഴുതയോ ? കേരളത്തിന്റെ സമ്പത്ത്
യുദ്ധമുഖത്ത് നിന്ന് ഒളിച്ചോടി നാട്ടിലെത്തി വീരകഥകൾ വിളമ്പുന്ന പട്ടാളക്കാരനെ പോലെ ആയി മലയാളികളുടെ ഡൽഹി യിലെ ലെയ്സൺ ഓഫീസർ തിരുവന്തപുരത്തെ വഴുത്തക്കാട് മിംചിം റോഡിലെ ഗ്രേസ് കോട്ടേജ് ൽ സ്വയം കോറന്റൈൻ പ്രഖ്യാപിച്ചു കഴിയുന്ന മലയാളി മാമന് വണക്കം. വീഴ്ത്തപ്പെട്ടവനെ വാഴ്ത്തപ്പെട്ടവനാക്കും എന്ന ദൈവവചനം ഓർത്തു കൊണ്ട് ജനങ്ങൾ തിരസ്കരിച്ച ആളെ കൊട്ടിഘോഷിച് ആഘോഷപൂർവം അങ്ങ് ഡൽഹി യിൽ അരിയിട്ട് വാഴ്ച നടത്തി നാടിനു പുറത്തു താമസിക്കുന്ന മറുനാടൻ മലയാളിയുടെ ജീവനും സ്വത്തിനും മറ്റ് ആവശ്യങ്ങൾക്കും നന്മയുടെ അടയാളം നൽകാനായി സ്ഥാപിച്ച ഓഫീസ് ഇന്ന് നാഥനില്ലാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു. അംബാസിഡർ പോയിട്ട് ഒരു ഡഫേദാറിനെ പോലും ആ പരിസരത്തു കാണുന്നില്ല.

മാർക്സിസ്റ്റ് പാണൻമാർ
കേന്ദ്ര സംസ്ഥാന ബന്ധങ്ങൾക്ക് ഇടയിൽ നിന്ന് നമ്മുടെ സംസ്ഥാനത്തിന് ലഭിക്കേണ്ട വിഭവങ്ങൾ അത് പണമായാലും പദവിയായാലും ആവശ്യങ്ങൾ ആയാലും ആനുകൂല്യങ്ങളായാലും അതിനു വേണ്ടി സമ്മർദം ചെലുത്തുക,ഇന്ത്യക്കകത്തും പുറത്തും താമസിക്കുന്ന മറുനാടൻ മലയാളികൾക്ക് ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ദുരന്ത മുഖത്ത് ഒരു കൈത്താങ്ങായി നിൽക്കാനും ഒക്കെയാണ് ഈ പദവികൊണ്ട് ലക്ഷയമിടുന്നതെത്രെ. പക്ഷെ ലെയ്സൺ ഓഫീസർക്ക് ഈ കാര്യങ്ങളിലൊഴികെ മറ്റെല്ലാ കാര്യങ്ങളിലും അതീവ ജാഗ്രത ഉണ്ടന്നാണ് അറിയുന്നത് എന്തായിരുന്നു സ്ഥാനാരോഹണ വേളയിലെ പ്രഖ്യാപനങ്ങൾ കേരളത്തിന്റെ അംബാസിഡർ ആണ് , ത്രിഭാഷാ പണ്ഡിതനാണ് ,,നിയമത്തിൽ ഡോക്ടറേറ്റ് ഉണ്ട് സർവ്വോപരി മനുഷ്യസ്നേഹി എന്തൊക്കെ വിശേഷ വിശഷണങ്ങൾ ആയിരുന്നു മാർക്സിസ്റ്റ് പാണൻമാർ പാടി നടന്നത്

താഴിട്ട് പൂട്ടിയ വിവരം
മലയാളിക്ക് അഭിമാനിക്കാൻ ഇനി വേറെ എന്ത് വേണം എന്ന തള്ള് വേറെ .നമ്മുടെ നാട് കൊറോണ എന്ന മഹാ മാരി സ്ഥിതീകരിച്ച വേളയിൽ മറുനാടൻ മലയാളികൾ നമ്മുടെ രാജ്യത്തിൻറെ പല കോണുകളിലും വിദ്യാഭ്യാസ ,കച്ചവട ,ജീവനോപാധിയുമൊക്കെയായി കഴിയുകയായിരുന്നു. ദൈവത്തിന്റെ മാലാഖമാരെന്നു നാം സ്നേഹപൂർവം വിളിക്കുന്ന നമ്മുടെ ആയിര കണക്കിന് നേഴ്സ് സഹോദരിമാർ അവരുടെ ജീവൻ പണയം വച്ച് ഈ മഹാമാരിയെ പ്രതിരോധിക്കാൻ സ്വയം സന്നദ്ധരായി യുദ്ധം ചെയ്യുമ്പോൾ ഇടിത്തീ വീഴുന്ന വേഗതയിൽ നമ്മുടെ രാജ്യത്തിൻറെ വാതായനങ്ങൾ കൊട്ടിയടച്ചപ്പോൾ നിൽക്കുന്നടുത്തുനിന്ന് അനങ്ങാൻ കഴിയാത്ത വിധം പകച്ചു നിന്നപ്പോൾ പ്രത്യാശയോടെ സ്വന്തം നാട്ടിലെത്താൻ വഴിതേടി ഡൽഹിയിലെ ആസ്ഥാനമന്ദിരത്തിൽ എത്തിയപ്പോൾ ആസ്ഥാന വിദ്വാൻ ആസ്ഥാന മന്ദിരം അടച്ചുപൂട്ടി എന്ന് മാത്രമല്ല മലയാളിക്ക് എന്നും ആശ്വാസമായി നിലനിൽക്കുന്ന കേരളം ഹൗസും ,ട്രാവൻകൂർ ഹൗസും അവർക്ക് കയറാൻ കഴിയാത്ത വിധം താഴിട്ട് പൂട്ടിയ വിവരം അറിയുന്നത്.

കഴിഞ്ഞുകൂടുന്നു
പാവപെട്ട മലയാളി കേരളം ഹൗസിനു മുന്നിലും,കൊണാട്ട് പ്ലൈസിലെ വഴിയോരങ്ങളിലും ,ജന്തർ മന്ദിർ റോഡ് ലെ ഇടവഴികളിലുമായി സ്വന്തം ഗതികേടോർത്തു പരിതപിക്കുമ്പോൾ കഴുത കുങ്കുമമം ചുമക്കുന്ന പോലെ ഈ സ്ഥാനവും തോളിലേറി ലക്ഷം രൂപ ശമ്പളവും ആജ്ഞാനുവർത്തികളായ ജീവനക്കാരും ,ആഡംബര വാഹനവും ,അംഗരക്ഷകരും ,ശീതികരിച്ച ബംഗ്ലാവുമായി കഴിഞ്ഞുകൂടുന്നു ഇതിനെയാണോ ലെയ്സൺ ഓഫീസർ എന്ന് വിളിക്കുന്നത് ?

അതിഥികളായി കാണുന്ന സർക്കാർ
അന്യ സംസ്ഥാനക്കാരെ അതിഥികളായി കാണുന്ന സർക്കാർ നമ്മുടെ സ്വന്തം മറുനാടൻ മലയാളിയെ എന്തായി കാണുന്നുവെന്ന് മനസിലാകുന്നില്ല ഇതെല്ലം അറിഞ്ഞു ചെയ്യേണ്ട ഓഫീസർ നിന്നിടത്തു തന്നെ നിൽക്കുന്നു എല്ലാ ദിവസവും സന്ധ്യക്കെത്തുന്ന പ്രജാപതി ഭൂമിയിലെ മുഴുവൻ ജീവ ജാലങ്ങളെ കുറിച്ചും വാ തോരാതെ പെയ്തിറങ്ങുമ്പോഴും ,നാട്ടിലെ കരകമ്പിയെ കുറിച്ചും സ്വന്തം സാമർത്യത്തെ കുറിച്ചും ഏകാംഗനാടകം അവതരിപ്പിക്കുമ്പോഴും മറുനാടൻ മലയാളിക്ക് സ്വാഹാ :












Click it and Unblock the Notifications