അനുനയ നീക്കം; കെ മുരളീധരനും കെവി തോമസിനും പുതിയ പദവി? ഹൈക്കമാൻറ് നിർദ്ദേശം ഇങ്ങനെ?
തിരുവനന്തപുരം; പ്രതിപക്ഷ നേതാവിനേയും കെപിസിസി അധ്യക്ഷനേയും നിയമിച്ച സാഹചര്യത്തിൽ ഇനി കോൺഗ്രസിൻറെ മുന്നിലുള്ള പ്രധാന വെല്ലുവിളി യുഡിഎഫ് കൺവീനർ സ്ഥാനമാണ്. എംഎം ഹസനെ മാറ്റുമ്പോൾ ആര് എന്നത് നേരത്തേ തന്നെ ചർച്ചയായിരുന്നു. മുതിർന്ന നേതാവായ കെവി തോമസിന്റെ പേരായിരുന്നു തത്സ്ഥാനത്തേക്ക് പരിഗണിച്ചിട്ടുണ്ടായിരുന്നത്. പദവിക്കായി അദ്ദേഹവും ചരടുവലി നടത്തിയിരുന്നു.എന്നാൽ തോമസിന് പകരം കെ മുരളീധരനെ കൺവീനറാക്കണമെന്ന ആവശ്യമാണ് ഇപ്പോൾ പാർട്ടിയിൽ ശക്തമായിരിക്കുന്നത്.
നേതൃനീക്കത്തിൽ ഇടഞ്ഞ കെവി തോമസ് ഇതോടെ ഇടതുപക്ഷത്തേക്ക് എന്ന ചർച്ചകൾ വീണ്ടും ശക്തമായിട്ടുണ്ട്. എന്നാൽ തോമസിനെ മെരുക്കാനുള്ള നീക്കങ്ങൾ ഹൈക്കമാന്റ് ആരംഭിച്ചിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ വിവരം.

ലോക്സഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ തന്നെ ചില സുപ്രധാന പദവികൾ നേടിയെടുക്കാനുള്ള സമ്മർദ്ദങ്ങൾ കെവി തോമസ് നടത്തിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിലും സീറ്റിന് വേണ്ടി ശ്രമം നടത്തിയെങ്കിലും ഇതും വിജയം കണ്ടിരുന്നില്ല. ഇതോടെ തോമസ് പാർട്ടി വിട്ടേക്കുമെന്നുള്ള ചർച്ചകൾ ശക്തമായിരുന്നു.

എന്നാൽ കെവി തോമസിനെ പോലൊരു നേതാവിനെ എറണാകുളത്ത് കൈവിട്ടാൽ ഉണ്ടാകുന്ന തിരിച്ചടികൾ മുൻകൂട്ടി കണ്ട കോൺഗ്രസ് നേതൃത്വം അദ്ദേഹത്തെ ഒപ്പം നിർത്തി. ചില ഉറപ്പുകൾ കൂടി അന്ന് ഹൈക്കമാന്റ് കെവി തോമസിന് നൽകിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും 'പെരുവഴിയിൽ' ആയിരിക്കുകയാണ് അദ്ദേഹം.

ഉണ്ടായിരുന്ന കെപിസിസി വർക്കിംഗ് പ്രസിഡന്റ് പദവി കൂടി അദ്ദേഹത്തിന് നഷ്ടമായിരിക്കുകയാണ്.വർക്കിംഗ് പ്രസിഡന്റായിരുന്ന സുധാകരനെ കെപിസിസി അധ്യക്ഷനാക്കുകയും ടി സിദ്ധിഖ്, പിടി തോമസ്, കൊടുക്കുന്നിൽ സുരേഷ് എന്നീ മൂന്ന് നേതാക്കളെ പുതിയ വർക്കിംഗ് പ്രസിഡന്റുമാരാക്കുകയും ചെയ്തതോടെയായിരുന്നു ഇത്. ഇപ്പോൾ തന്നെ യുഡിഎഫ് കൺവീനർ ആക്കണമെന്നതാണ് കെവി തോമസിന്റെ ആവശ്യം.

കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറിനോട് ഇക്കാര്യം അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കും തോമസിനെ കൺവീനർ ആക്കുന്നതിനോട് താത്പര്യമുണ്ട്.
എന്നാൽ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ കെ മുരളീധരന് വേണ്ടി രംഗത്തെത്തിയിരിക്കുകയാണ്. കെ സുധാകരനും വിഡി സതീശനും പാർട്ടിയെ നയിക്കുമ്പോൾ അവർക്കൊപ്പം കെ മുരളീധരനെ പോലൊരു നേതാവ് കൂടി വേണമെന്നതാണ് പ്രവർത്തകരുടെ ആവശ്യം.

നേരത്തേ സുധാകരന്റെ പേരിനൊപ്പം അധ്യക്ഷ സ്ഥാനത്തേക്ക് കൂടി പരിഗണിക്കപ്പെട്ട പേരായിരുന്നു മുരളീധരന്റേത്. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചപ്പോൾ തനിക്ക് താത്പര്യമില്ലെന്ന് തുറന്ന പറഞ്ഞ മുരളീധരൻ പക്ഷേ കൺവീനർ സ്ഥാനത്തിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. നിലനിൽ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിിക്കാനുള്ള താത്പര്യം മുരളീധരന് ഉണ്ട്. കൺവീനർ സ്ഥാനം ഇതിന് ഗുണകരമാകുമെന്ന് മുരളീധരൻ കരുതുന്നു.

പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഐ ഗ്രൂപ്പുകാരനായതിനാൽ എ ഗ്രൂപ്പുകാരനായ കെ മുരളീധരൻ വരുന്നത് തങ്ങൾക്കും ഗുണകരമാകുമെന്ന് ഗ്രൂപ്പ് നേതൃത്വങ്ങളും കരുതുന്നു. ഹൈക്കമാന്റിനും മുരളീധരനോടാണ് താത്പര്യം കൂടുതൽ. അതേസമയം മുരളീധരന് വേണ്ടി നേതാക്കൾ ശക്തമായി രംഗത്തെത്തിയോടെ വീണ്ടും ആശങ്കയിലായിരിക്കുകയാണ് തോമസ്.

ഇതോടെ ഇടത് പക്ഷത്തേക്കുള്ള സാധ്യത കെവി തോമസ് തേടുന്നതായുള്ള റിപ്പോർട്ടുകൾ ഉണ്ട്. നിലവിൽ ദില്ലിയിൽ ഉള്ള തോമസ് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ തുടങ്ങിയ മുതിര്‍ന്ന ഇടത് നേതാക്കളെ സന്ദർശിച്ചേക്കുമെന്ന വാർത്തകൾ ഉണ്ട്.
Recommended Video

ഇരു നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് കെവി തോമസ്. എന്നാൽ സന്ദർശന ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല. അതേസമയം ഇടഞ്ഞ് നിൽക്കുന്ന കെവി തോമസിനെ മെരുക്കാൻ ഹൈക്കമാൻറും നീക്കം തുടങ്ങിയിട്ടുണ്ട്. കെ മുരളീധരനെ കൺവീനറാക്കി കെവി തോമസിനെ എഐസിസി സെക്രട്ടറിയാക്കിയേക്കുമെന്നാണ് സൂചന.












Click it and Unblock the Notifications