വട്ടിയൂർക്കാവിൽ പീതാംബരക്കുറുപ്പിന് സാധ്യതയേറുന്നു; പ്രതിഷേധങ്ങൾ കാര്യമാക്കേണ്ടെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: പ്രദേശിക നേതാക്കളുടെ കടുത്ത പ്രതിഷേധത്തെ മറികടന്ന് വട്ടിയൂർക്കാവിൽ എൻ പീതാംബരക്കുറുപ്പ് തന്നെ സ്ഥാനാർത്ഥിയാകാൻ സാധ്യത. വട്ടിയൂർക്കാവിലെ സിറ്റിംഗ് എംഎൽഎ ആയിരുന്ന വി മുരളീധരന്റെ ശക്തമായ പിന്തുണ കൂടി ലഭിച്ചതോടെയാണ് പീതാംബരക്കുറിപ്പിന് സാധ്യതയേറിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ മുരളീധരൻ വടകര മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ചതിനെ തുടർന്നാണ് വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പ് വരുന്നത്.
വട്ടിയൂർക്കാവിൽ തുറുപ്പുചീട്ടുമായി സിപിഎം! 'മേയർ ബ്രോ' വികെ പ്രശാന്ത് സ്ഥാനാർത്ഥിയാകും
വട്ടിയൂർക്കാവിൽ ജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ തന്നെ രംഗത്ത് ഇറക്കണമെന്ന് നിലപാടെടുത്ത കെ മുരളീധരൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പീതാംബരക്കുറുപ്പിനെ പിന്തുണച്ചുവെന്നാണ് വിവരം.
പ്രതിഷേധം മറികടന്ന്
സ്ഥാനാർത്ഥി നിർണയം ചർച്ച ചെയ്യാനായി വിളിച്ച കെപിസിസി യോഗത്തിന് മുമ്പ് തന്നെ പീതാംബരക്കുറുപ്പിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഇന്ദിരാ ഭവന് മുമ്പിൽ പ്രദേശിക നേതാക്കൾ എത്തിയിരുന്നു. പീതാംബരക്കുറുപ്പിന് മണ്ഡലത്തിൽ നല്ല പ്രതിച്ഛായയല്ല ഉള്ളതെന്നും ജയസാധ്യതയുള്ളവരെ സ്ഥാനാർത്ഥിയെ വേണം വട്ടിയൂർക്കാവിൽ നിർത്താനെന്നുമായിരുന്നു പ്രാദേശിക നേതാക്കളുടെ ആവശ്യം. പീതാംബരക്കുറുപ്പിനെ സ്ഥാനാർത്ഥിയാക്കുന്നതിലുള്ള അതൃപ്തി ഇവർ ഉമ്മൻ ചാണ്ടിയേയും കെ സുധാകരനേയും അറിയിച്ചു.
മറികടന്ന് മുരളീധരൻ
വട്ടിയൂർക്കാവിൽ തന്റെ പിൻഗാമിയാകാൻ പീതാംബരക്കുറുപ്പ് യോഗ്യനാണെന്ന നിലപാടാണ് കെ മുരളീധരൻ എടുത്തത്. പ്രതിഷേധങ്ങളെ തളളിക്കളഞ്ഞ മുരളീധരൻ പാർട്ടിയുടെ തീരുമാനമാണ് ഇക്കാര്യത്തിൽ അന്തിമമെന്ന് ഓർമപ്പെടുത്തി. എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സമയത്ത് അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും ഇത്തരം പ്രതിഷേധങ്ങൾ ഗുണം ചെയ്യില്ലെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി.
2011ലും പ്രതിഷേധം
കെപിസിസിയിൽ ഉണ്ടായ പ്രതിഷേധങ്ങളെ ഗൗരവമായി കാണുന്നില്ലെന്ന് പറഞ്ഞ മുരളീധരൻ 2011ൽ താൻ മത്സരിക്കാൻ എത്തിയപ്പോൾ ഇതിലും ഇരട്ടി പ്രതിഷേധങ്ങളുണ്ടായിരുന്നുവെന്നും ഓർമിപ്പിച്ചു. ഒടുവിൽ വോട്ടെണ്ണി തീർന്നപ്പോൾ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ തവണ 7622 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ മുരളീധരൻ വട്ടിയൂർക്കാവിൽ വിജയിച്ചത്. മുരളീധരൻ 51, 322 വോട്ടുകൾ നേടിയപ്പോൾ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ 43,700 വോട്ടുകളാണ് നേടിയത്.
സാമുദായിക സമവാക്യങ്ങൾ
ഹിന്ദു വിഭാഗത്തിന് ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ നായർ സമുദായമാണ് എണ്ണത്തിൽ മുന്നിലുളളത്. 25 ശതമാനത്തോളം ക്രിസ്ത്യൻ- മുസ്ലീം വിഭാഗത്തിൽ നിന്നുള്ളവരാണ്. കോൺഗ്രസ് അനുകൂല നിലപാടാണ് പ്രാദേശിക എൻഎസ്എസ് നേതൃത്വം സ്വീകരിച്ച് പോന്നിരുന്നത്. 2011ൽ മണ്ഡലം രൂപികരിച്ചത് മുതൽ കെ മുരളീധരനായിരുന്നു വട്ടിയൂർക്കാവിന്റെ എംഎൽഎ. വട്ടിയൂർക്കാവിന്റെ പൊതുചിത്രം തങ്ങൾക്ക് അനുകൂലമാണെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. അതേ സമയം സമുദായ സവമാക്യങ്ങൾ ഒഴിച്ചുനിർത്തി തിരുവനന്തപുരം മേയർ വികെ പ്രശാന്തിനെയാണ് ഇടതുമുന്നണി വട്ടിയൂർക്കാവിൽ ഇറക്കിയിരിക്കുന്നത്. മേയർ എന്ന നിലയിലെ വികെ പ്രശാന്തിന്റെ പ്രവർത്തനങ്ങളും യുവാക്കൾക്കിടയിലെ സ്വീകാരത്യയുമെല്ലാം ഗുണം ചെയ്യുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.
പ്രത്യേകം ചർച്ച
കെപിസിസി ആസ്ഥാനത്തെ തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ നേതാക്കളെ പ്രത്യേകം പ്രത്യേകം കണ്ട് ചർച്ച നടത്തുന്നുണ്ട്. സിറ്റിംഗ് എംപിമാരുടെയും കൂടി അഭിപ്രായം തേടിയ ശേഷം വ്യാഴാഴ്ചയ്ക്കകം സ്ഥാനാർത്ഥി പട്ടിക ഹൈക്കമാൻഡിന് സമർപ്പിക്കാനാണ് നീക്കം. നാല് മണ്ഡലങ്ങളിലേക്കും ഒരാളുടെയോ ഒന്നിൽ കൂടുതൽ ആളുകളുടയോ പേരുകൾ ശുപാർശ ചെയ്തേക്കാം. അരൂരിൽ അഡ്വ. എസ് രാജേഷ്, കോന്നിയിൽ റോബിൻ പീറ്റർ, എറണാകുളത്ത് ടിജെ വിനോദ് എന്നിങ്ങനെയാണ് സാധ്യത.