'അഹങ്കാരത്തിന് കൈയ്യും കാലും വെച്ച രൂപമാണ് ആര്യ രാജേന്ദ്രൻ, രാജിവെക്കും വരെ പ്രതിഷേധം'
തിരുവനന്തപുരം: കത്ത് വിവാദത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി കെ മുരളീധരൻ എം പി. കത്ത് വ്യാജമാണെങ്കിലും അല്ലെങ്കിലും ആര്യ മേയർ പദവിയിലിരിക്കാൻ ഇനി യോഗ്യ അല്ലെന്നും അവരെ താഴെ ഇറക്കുന്നത് വരെ കോൺഗ്രസ് പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും കെ മുരളീധരൻ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരൻ.

'കത്ത് ഒറിജിനിലാണെങ്കിൽ ആര്യ രാജേന്ദ്രൻ സത്യപ്രതിജ്ഞ ലംഘനം നടത്തി , ഇരിക്കാൻ യോഗ്യത ഇല്ല. മറ്റാരെങ്കിലും തയ്യാറാക്കിയ വ്യാജ കത്താണെങ്കിൽ സ്വന്തം ഓഫീസിലെ ലെറ്റർ പാഡും സീലും സൂക്ഷിക്കാൻ അറിയില്ലെങ്കിൽ എന്തിനാണ് ഈ സ്ഥാനത്ത് ഇരിക്കുന്നത്? നാടൻ ഭാഷയിൽ പറഞ്ഞാൽ അഹങ്കാരത്തിന് കൈയ്യും കാലും വെച്ച രൂപമാണ് ആര്യ രാജേന്ദ്രൻ. ഇക്കാര്യത്തിൽ താൻ കൂടുതൽ പറയുന്നില്ല'.

'നേരത്തേ എനിക്കെതിരായി കേസൊക്കെ കൊടുത്തല്ലോ, ഇപ്പോൾ കണ്ടില്ലേ എന്തായെന്ന്. മഹത്വം എന്താണെന്ന് മനസിലായില്ലേ, വളർത്തി കൊണ്ടുവന്നതാണ് , കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മുഖ്യമന്ത്രി അതിന്റെ ടോപ്പിൽ എത്തി നിൽക്കുമ്പോൾ ആര്യയ്ക്ക് ആര്യയുടേതായ സംഭാവന ചെയ്യണമല്ലോ. പക്ഷേ ആ കസേരയിൽ ഇരിക്കാൻ യോഗ്യത ഇല്ല, എത്രയോ മഹാൻമാർ ഇരുന്ന കസേരയാണത്. ആര്യ ഇറങ്ങി പോകുന്നത് വരെ യുഡിഎഫ് സമരം ചെയ്യും', കെ മുരളീധരൻ പറഞ്ഞു.

കത്ത് വിവാദത്തിൽ വലിയ പ്രതിഷേധമാണ് മേയർക്കെതിരെ നടക്കുന്നത്. ഇന്ന് യുഡിഎഫ് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും മേയർക്കെതിരെ ആഞ്ഞടിച്ചിരുന്നു. മേയർ ധിക്കാരം കുറയ്ക്കണമെന്നും രാജിവെയ്ക്കാൻ തയ്യാറായില്ലെങ്കിൽ അവരെ ജനം അടിച്ചിറക്കുമെന്നുമായിരുന്നു ചെന്നിത്തല പറഞ്ഞത്.

അതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേയും മുരളീധരന്‍ രംഗത്തെത്തി. ഗവര്‍ണറുടെ മാനസിക നില പരിശോധിക്കണമെന്നായിരുന്നു മുരളീധരൻ പറഞ്ഞത്. 'കേരളത്തിന്റെ ചരിത്രത്തിൽ ഇങ്ങനെയൊരു ഗവർണർ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ കുറെ പിപ്പിടി വിദ്യ കാണിക്കുകയാണ്. ഇതിൽ മാധ്യമങ്ങളും അനുവർത്തിക്കേണ്ട നയമുണ്ട്. ചില മാധ്യമങ്ങളെ തിരഞ്ഞ് പിടിച്ച് ഒഴിവാക്കുമ്പോൾ അതിനെതിരെ മാധ്യമങ്ങളുടെ ഒരു കൂട്ടായ്മ ഉണ്ടാകണം.കൈരളിയുടെ നിലപാടിനോട് എതിർപ്പുണ്ട്, എന്ന് വെച്ച് അവരെ ഇറക്കി വിടുന്നത് ശരിയായ നടപടിയാണോ? തന്നെ വിമർശിക്കുന്നവർ ഇനി വേണ്ടെന്ന വൃത്തികെട്ട സമീപനമാണ് ഗവർണറുടേത്.

അദ്ദേഹത്തിന്റെ ഓരോ ദിവസത്തെ പ്രവൃത്തികൾ കാണുമ്പോൾ അദ്ദേഹത്തിന്റെ മാനസിക നിലയെ കുറിച്ച് ജനത്തിന് സംശയം ഉണ്ട്. മാധ്യമങ്ങള വിലക്കുന്ന നടപടികളോട് കോൺഗ്രസിനോ യു ഡി എഫിനോ യോജിപ്പില്ല. ഗവർണറുടെ സ്ഥാനത്ത് ഇരിക്കുന്നൊരാൾ ഇന്ന ചാനലിനോട് ഞാൻ സംസാരിക്കില്ല, എന്നെ വിമർശിക്കാൻ പാടില്ലെന്ന് പറയാൻ അദ്ദേഹത്തിന് എന്ത് മഹത്വമാണ് ഉള്ളത്. സർക്കാരും ഗവർണറുമായി പിണങ്ങിയത് കൊണ്ട് ഒരു മെച്ചം കിട്ടി, ഭാഗ്യത്തിന് ഇദ്ദേഹത്തെ ലഹരി വിരുദ്ധ സമ്മേളനങ്ങൾക്കൊന്നും വിളിക്കുന്നില്ല. കാരണം 24 മണിക്കൂറും പാൻ ചവച്ചോണ്ട് നടക്കുന്നതാണല്ലോ അദ്ദേഹത്തിന്റെ രീതി',മുരളീധരൻ പറഞ്ഞു.












Click it and Unblock the Notifications