ഡിസിസി ഭാരവാഹി പട്ടിക; ഒടുവിൽ സമാവായ നീക്കത്തിന് പ്രത്യേക ഫോർമുലയുമായി കെ സുധാകരൻ..വഴങ്ങുമോ നേതാക്കൾ?
തിരുവനന്തപുരം; ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയിൽ ഉയർന്ന പ്രതിഷേധങ്ങളിൽ നട്ടം തിരിഞ്ഞിരിക്കുകയാണ് കെപിസിസി നേതൃത്വം. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നിസഹകരണം തുടരുന്ന സാഹചര്യത്തിൽ ഇനി മുന്നോട്ടുള്ള നടപടികൾ നേതൃത്വത്തിന് കനത്ത തലവേദന തീർക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇതോടെ കെപിസിസി , ഡിസിസി പുന;സംഘടനയ്ക്ക് മുൻപ് നേതാക്കളെ ഏത് വിധേനയും അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം. അതിനിടെ പുന;സംഘടന സംബന്ധിച്ച് പുതിയൊരു സമവായ ഫോർമുലയും നേതൃത്വം മുന്നോട്ട് വെച്ചിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്

ഡിസിസി അധ്യക്ഷ നിയമനത്തിൽ തിരിച്ചടി നേരിട്ട പശ്ചാത്തലത്തിൽ കെപിസിസി, ഡിസിസി ഭാരവാഹി നിയമനത്തിൽ പിടിമുറുക്കാനാണ് കെപസിസി ലക്ഷ്യം വെയ്ക്കുന്നത്. ഇതിനായി സംഘടന തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നേതാക്കളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും നേരിട്ട് കാണാനാണ് നേതാക്കളുടെ നീക്കം. പുന;സംഘടനയിൽ ആധിപത്യം ഉറപ്പാക്കാൻ സാധിച്ചില്ലേങ്കിൽ പിന്നീട് ഗ്രൂപ്പുകൾക്ക് സ്വാധീനം പൂർണമായി നഷ്ടമാകുമെന്ന ആശങ്കയും നേതാക്കൾക്ക് ഉണ്ട്.

അതേസമയം എത്രയൊക്കെ ഉടച്ച് വാർക്കൽ എന്ന് പറഞ്ഞാലും ചെന്നിത്തലയുടേയും ഉമ്മൻചാണ്ടിയുടേയും സ്വാധീനം ഇല്ലാതാക്കുകയെന്നത് എളുപ്പമല്ലെന്ന് പുതിയ കോൺഗ്രസ് നേതൃത്വത്തിന് അറിയാം. അതുകൊണ്ട് തന്നെ പുന;സംഘടന നടന്നാൽ തീർച്ചയായും പാർട്ടി വീണ്ടും അവരുടെ കൈകളിലെത്തും. അതിനാൽ സമവായത്തിലൂടെ മുന്നോട്ട് നീങ്ങാനാണ് കെപിസിസി നേതൃൃത്വത്തിന്റെ ആലോചന. മാത്രമല്ല സഖ്യകക്ഷികളും കോൺഗ്രസിലെ ഇപ്പോഴത്തെ തർക്കത്തിൽ കടുത്ത അതൃപ്തിയിലാണ്. ഇവർ മുതിർന്ന നേതാക്കൾക്ക് ഒപ്പമാണെന്നതും പുതിയ നേതൃത്വത്തിന് ആശങ്കയുണ്ടാക്കുന്നുണ്ട്.

പുതിയ നേതൃത്വം പാർട്ടി ചുമതലയിൽ എത്തിയതിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം തിങ്കഴാഴ്ച നടക്കാനിരിക്കുകയാണ്. യോഗത്തിൽ കോൺഗ്രസിലെ ഇപ്പോഴത്തെ തർക്കത്തിൽ സഖ്യ നേതാക്കൾ പരസ്യമായി അതൃപ്തി പ്രകടമാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. അതേസമയം പുതിയ നേതൃത്വത്തിനെതിരെ ലീഗ് ഉൾപ്പെടെയുള്ള കക്ഷികൾ പരസ്യ വിമർശനം ഉയർത്തിയാൽ അത് തിരിച്ചടിയായേക്കും. ഈ സാഹചര്യത്തിലാണ് സമവായ നീക്കങ്ങൾ സജീവമാക്കിയിരിക്കുന്നത്.

അതിനിടെ ഡിസിസി,കെപിസിസി ഭാരവാഹി പട്ടിക തയ്യാറാക്കുന്നതിനായി സമവായ ഫോർമുലയും കോൺഗ്രസ് നേതൃത്വം തയ്യാറാക്കി കഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ണൂർ കേന്ദ്രീകരിച്ച് കെപിസിസി നേതാക്കൾ പ്രത്യേകം ചർച്ച നടത്തിയിുന്നു. ഇത് പ്രകാരം ഡിസിസി ഭാരവാഹി പട്ടിക തയ്യാറാക്കാന്‍ ജില്ലാ തലത്തില്‍ പ്രത്യേക സമിതി രൂപീകരിക്കും. മുന്‍ ഡിസിസി അധ്യക്ഷന്മാര്‍ അടക്കമുളളവര്‍ സമിതിയില്‍ അംഗങ്ങളാകും. ഇവർ സമർപ്പിക്കുന്ന പട്ടിക കെപിസിസി പരിശോധിച്ച ശേഷമായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക.

നേരത്തേ സംസ്ഥാനത്തെ 9 ജില്ലകളിൽ എ ഗ്രൂപ്പും 5 ജില്ലകളിൽ ഐ ഗ്രൂപ്പ് അധ്യക്ഷൻമാരുമാണ് ഉണ്ടായിരുന്നത്. ഇവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതോടെ ഒരു പരിധി വരെ തർക്കങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അതേസമയം വനിതകൾക്കും യുവജനങ്ങൾക്കും ഭാരവാഹി പട്ടികയിൽ പ്രത്യേക പരിഗണന നൽകാൻ ശ്രദ്ധയൂന്നും. നേരത്തേ ഡിസിസി അധ്യക്ഷ പട്ടികയിൽ വനിതകളും യുവാക്കളും കൂടുതലായി ഉണഅടാകുമെന്ന് കെപിസിസി നേതൃത്വം പ്രഖ്യാപിച്ചെങ്കിലും അതുണ്ടായിരുന്നില്ല. യുവാക്കൾ നാമമാത്രമായപ്പോൾ വനിതകൾ പട്ടികയിൽ ഇടംപിടിച്ചേ ഇല്ല. ഇതിൽ കടുത്ത അതൃപ്തിയായിരുന്നു ഹൈക്കമാന്റ് പ്രകടിപ്പിച്ചത്. ഭാരവാഹി നിയമനത്തിൽ ഈ പരാതികൾ ഉണ്ടാകരുതെന്ന പ്രത്യേക നിർദ്ദേശവും ഹൈക്കമാന്റ് നൽകിയിട്ടുണ്ട്.

കെപിസിസി പുന;സംഘടനയ്ക്ക് മൂന്ന് മാസത്തെ സമയം തേടിയിട്ടുണ്ടെങ്കിലും ഒരു മാസത്തിനുളളില്‍ തന്നെ കെ പി സി സി ഭാരവാഹി പട്ടിക തയ്യാറാക്കാനും നേതൃത്വം തിരുമാനിച്ചിട്ടുണ്ട്. ഇതിനായി ഉമ്മൻചാണ്ടിയും ചെന്നിത്തലയുമായി വിശദമായ കൂടിയാലോചന നടത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ തിരുമാനം. ഇരുവരെയും വിശ്വാസത്തിലെടുത്ത് വേണം രണ്ടാം ഘട്ട അഴിച്ചുപണിയെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍റ് നല്‍കിയിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തന്നെ ഇവരുമായും ചർച്ച നടത്തും. മാത്രമല്ല ഇടഞ്ഞ് നിൽക്കുന്ന മറ്റ് നേതാക്കളുടെ അതൃപ്തി പരിഹാരിക്കാനുള്ള നടപടികളും സ്വീകരിക്കും.

ഇതിന്റെ ഭാഗമായി പാലക്കാട് പാർട്ടി വിട്ട എവി ഗോപിനാഥുമായി കെ സുധാകരൻ ചർച്ച നടത്തും. നേരത്തേ നേതൃത്വത്തെ വിമർശിച്ചതിന് കോൺഗ്രസ് പുറത്താക്കിയ പിഎസ് പ്രശാന്ത് ഇന്ന് സിപിഎമ്മിൽ ചേർന്നത് പാർട്ടിക്ക് കനത്ത ക്ഷീണമായിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു പ്രശാന്ത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അദ്ദേശം എ വിജയരാഘവന്റെ സാന്നിധ്യത്തിൽ സിപിഎമ്മിൽ ചേർന്നത്. പ്രശാന്തിന്റെ പാത ഗോപിനാഥും പിന്തുടർന്നാൽ അത് പാലക്കാട് കോൺഗ്രസിനെ സംബന്ധിച്ച് സമനാതകൾ ഇല്ലാത്ത തിരിച്ചടിയാകും. ഗോപിനാഥിനെ പോലെ ജനപിന്തുണയുള്ള നേതാവ് സിപിഎമ്മിൽ ചേർന്നാൽ പാർട്ടിയിൽ കൂട്ടരാജി ഉണ്ടാകുമെന്നും നേതൃത്വം ഭയക്കുന്നുണ്ട്.

അതിനിടെ മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നേതാക്കളുടെ നീക്കങ്ങൾ എളുപ്പമായേക്കില്ലെന്നാണ് ഏറ്റവും ഒടുവിലായുള്ള രമേശ് ചെന്നിത്തലയുടെ പ്രതികരണം വ്യക്തമാക്കുന്നത്. ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ബന്ധപ്പെട്ടതിന് പിന്നാലെ നിസഹകരണം തുടരുമെന്ന് വ്യക്തമാക്കികൊണ്ടുള്ള പ്രതികരണായിരുന്നു ചെന്നിത്തല നടത്തിയത്. 17 വർഷം താനും ഉമ്മൻചാമ്ടിയും ചേർന്നാണ് കോൺഗ്രസിനെ നയിച്ചതെന്നും തങ്ങളാണ് പാർട്ടിയെ തിരിച്ച് കൊണ്ടുവന്നതെന്നും ചെന്നിത്തല പറഞ്ഞു.അധികാരം ലഭിച്ചപ്പോൾ തങ്ങൾ ധാർഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ല. അഹങ്കാരത്തിന്റെ ഭാഷയിൽ സംസാരിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

തന്നോട് കൂടുതൽ കൂടിയാലോചന നടത്തിയില്ലേങ്കിലും ഉമ്മൻചാണ്ടിയെ പോലൊരു മുതിർന്ന നേതാവിനോട് കൂടിയാലോചന നടത്താതിരുന്നത് തെറ്റായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇപ്പോള്‍ നടക്കുന്നത് റിലേ ഓട്ടമത്സരം അല്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോവുക എന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം കോൺഗ്രസിൽ സംഘടനാപരമായ കാര്യങ്ങളിൽ അവസാനവാക്ക് കെപിസിസി പ്രസിഡന്റിന്റേതാണെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണത്തോട് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരോക്ഷ മറുപടി. പാർട്ടി ശൈലി മാറ്റുകയാണ്. ഉടൻ തന്നെ സംഘടന പരമായ മാറ്റം പാർട്ടിയിൽ ഉണ്ടാകുമെന്നും സതീശൻ വ്യക്തമാക്കി.












Click it and Unblock the Notifications