പിന്നാലെ നടന്ന് വിളിക്കേണ്ട ആവശ്യമൊന്നും ഇല്ല; മാണി വരുമ്പോൾ വരട്ടെയെന്ന് കോൺഗ്രസ്!!
കോട്ടയം: കേരള കോൺഗ്രസ് യുഡിഎഫിലേക്ക് തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ മാണി തീരുമാനം അറിയിച്ചതിനു ശേഷം മതിയെന്ന് കോൺഗ്രസിൽ ധാരണ. കെഎം മാണിയെ തിടുക്കപ്പെട്ട് തിരിച്ചുകൊണ്ടുവരുന്നതിൽ ഐ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. എന്നാൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ വ്യക്തിപരമായ എതിർപ്പുകൾക്ക് പ്രസക്തിയില്ലെന്നാണ് കെ മുരളീധരന്റെ വാദം.
കേരള കോണ്‍ഗ്രസുമായി ഇനി ബന്ധവുമില്ലെന്ന് പ്രമേയം പാസാക്കിയവര്‍ തന്നെയാണ് ഇപ്പോള്‍ പിന്നാലെ നടന്ന് വിളിക്കുന്നതെന്ന് ഐ ഗ്രൂപ്പിലെ ചിലർ ആരോപിക്കുന്നു. മാത്രമല്ല, ഡിസംബറില്‍ നടക്കുന്ന സംസ്ഥാനസമ്മേളനത്തില്‍ നിലപാട് പ്രഖ്യാപിക്കുമെന്ന് കെഎം മാണി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി പിന്നാലെ നടന്ന് വിളിക്കേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
കോട്ടയത്ത് നടന്ന പൊതുചടങ്ങില്‍ ഉമ്മന്‍ചാണ്ടിയും കെഎം മാണിയും തമ്മില്‍ നടന്ന സൗഹൃദ സംഭാഷണമാണ് കേരളകോണ്‍ഗ്രസിന്റ തിരിച്ചുവരവ് ചര്‍ച്ച വീണ്ടും സജീവമാക്കിയത്. ഡിസംബറില്‍ നടക്കുന്ന സംസ്ഥാനസമ്മേളനത്തിൽ നിലപാട് പ്രഖ്യാപിക്കുമെന്ന് കെഎം മാണി വ്യക്തമാക്കിയിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ് ഇടതുമുന്നണി ബന്ധം ഇപ്പോഴും തുടരുന്നുമുണ്ട്.