സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചതിൽ ഗൂഢാലോചനയെന്ന് കെ സുരേന്ദ്രൻ
കാസർകോട്: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഓഖിയും പ്രളയവും ഉണ്ടായപ്പോൾ പുറത്തിറങ്ങാത്ത മുഖ്യമന്ത്രി സന്ദീപാനന്ദൻ എന്ന് പറയുന്നൊരാളുടെ ഹോംസ്റ്റേ തകർത്തപ്പോൾ ഓടിയെത്തി. സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. ഇതിന് തെളിവാണ് സിസിടിവി ഓഫായത്.
ആക്രമണത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ശബരിമല പ്രശ്നത്തിലുണ്ടായ വിശ്വാസികളുടെ മുന്നേറ്റം തടയാനുള്ള ശ്രമമാണിത്. ശബരിമലയിലെ സ്ത്രീ പ്രവേശനം സാധ്യമാക്കാൻ നടക്കുന്ന ശ്രമങ്ങളെ ബിജെപി ചെറുത്ത് തോൽപ്പിക്കുമെന്നും കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ശനിയാഴ്ച പുലർച്ചെയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം ഉണ്ടായത്. ആശ്രമത്തിന് കേടുപാടുകൾ സംഭവിക്കുകയും രണ്ട് കാറുകൾ കത്തി നശിക്കുകയും ചെയ്തിരുന്നു. സംഘപരിവാറിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് സന്ദീപാനന്ദഗിരി ആരോപിച്ചിരുന്നു.
മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസ് പിൻവലിക്കില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കള്ളവോട്ട് നേടിയാണ് എംഎൽഎയായി അബ്ദുൾ റസാഖ് വിജയിച്ചതെന്നും, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സുരേന്ദ്രന്റെ ഹർജി. യുഡിഎഫും എൽഡിഎഫും സഹകരിച്ചാൽ ഒരു മാസത്തിനകം കോടതി നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. അനുകൂലമായ വിധിയാണ് കേസിൽ പ്രതീക്ഷിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
സർക്കാരിനെ വലിച്ചിടുന്നത് ഞങ്ങളല്ല, അത് ജനങ്ങളാണ്; വിശദീകരണവുമായി ശ്രീധരൻ പിള്ള
ബിജെപിയെ തള്ളി വെള്ളാപ്പള്ളി; യോജിപ്പില്ല, അമിത് ഷാക്ക് നാക്ക് പിഴച്ചതാകാം...