വെടിവെക്കാനുപയോഗിച്ചെന്ന് കരുതുന്ന കള്ളത്തോക്ക് പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറിയുടെ വീട്ടിലെത്തിയതെങ്ങനെ?
കാസര്‍കോട്: സിപിഎം ജില്ലാ സമ്മേളനം സമാപിച്ചതോടെ പുതിയ വിവാദത്തിന്റെ ചുഴിയില്‍ അകപ്പെടുകയാണ് പാര്‍ട്ടി നേതൃത്വം. ചൂടാറിക്കിടന്നിരുന്ന ബന്തടുക്കയിലെ വിശ്വനാഥ ഗൗഡയുടെ മരണം സംബന്ധിച്ച് ഉയര്‍ന്നു വന്നുവെന്ന് പറയുന്ന ആരോപണമാണ് പാര്‍ട്ടിക്കെതിരെ തിരിഞ്ഞുകുത്തുന്നത്. സമ്മേളനത്തില്‍ ബേഡകം ഏരിയാ സെക്രട്ടറി സി. ബാലന്‍ വിശ്വനാഥഗൗഡ കേസ് പുനരന്വേഷിക്കണമെന്നും സിപിഐയിലേക്ക് പോയ മുന്‍ ഏരിയാ സെക്രട്ടറി പി. ഗോപാലന്‍ മാസ്റ്ററെ കേസില്‍ പ്രതിയാക്കണമെന്നും ആവശ്യപ്പെട്ടുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പാര്‍ട്ടി നേതൃത്വം ചര്‍ച്ചക്ക് പോലുമെടുക്കാതെ ഇക്കാര്യം തള്ളുകയായിരുന്നു.
ആവേശം അലയടിച്ചു; ഉദുമയില്‍ ദേശീയ കബഡിക്ക് തുടക്കം
ടാക്‌സി ഡ്രൈവര്‍ ബാബുവിന്റെ മൊഴിയാണ് സി.പി.എമ്മിന് ഇപ്പോഴും തലവേദനയാകുന്നത്. വിശ്വനാഥഗൗഡ ആത്മഹത്യ ചെയ്തതാണെന്നാണ് കേസ് അന്വേഷിച്ച 11 പൊലീസ് ഉദ്യോഗസ്ഥരില്‍ മൂന്നു പേര്‍ വിധിയെഴുതിയത്. എന്നാല്‍ ആദ്യം പൊലീസ് കണ്ടെത്തിയ തോക്ക് കൊണ്ടല്ല വെടി വെച്ചതെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് വന്നതോടെ ചില ഒളിച്ചു കളികള്‍ പാളി. സി.ഐ.യായിരുന്ന പി.കെ വേണുഗോപാലന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ ഒരു കടയുടെ പിന്നാമ്പുറത്ത് നിന്ന് വെടിവെക്കാന്‍ ഉപയോഗിച്ചു എന്ന് കരുതുന്ന തോക്ക് കണ്ടെത്തി. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെ തോക്ക് കടയുടെ പിറകില്‍ കളഞ്ഞത് ടാക്‌സി ഡ്രൈവര്‍ ബാബുവാണെന്ന് കണ്ടെത്തി. ബാബുവിന്റെ മൊഴി രേഖപ്പെടുത്താന്‍ കോടതിയിലും ഹരജി നല്‍കിയിരുന്നു. സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിയുടെ തൃക്കരിപ്പൂരിലെ വീട്ടില്‍ നിന്നാണ് തോക്ക് കൊണ്ടുവന്ന് കടയുടെ പിന്നില്‍ എറിഞ്ഞതെന്ന് ബാബു കോടതിയില്‍ മൊഴി നല്‍കിയതായാണ് വിവരം. തോക്കെടുക്കാന്‍ പോകുമ്പോള്‍ അന്നത്തെ പാര്‍ട്ടി ഏരിയാ സെക്രട്ടറി കൂടെയുണ്ടായിരുന്നുവെന്ന് മൊഴിയിലുണ്ട്. വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് എങ്ങനെ നേതാവിന്റെ വീട്ടില്‍ വന്നുവെന്നാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. കൂടാതെ ലൈസന്‍സില്ലാത്ത തോക്ക് എന്തിന് വീട്ടില്‍ സൂക്ഷിച്ചുവെന്നതും വിഷയമാണ്.
ഒട്ടേറെ ദുരൂഹതകള്‍ നിറഞ്ഞ കേസ് അന്വേഷണം എങ്ങുമെത്താതെ നിലച്ചിരിക്കെ പാര്‍ട്ടി വിട്ടുപോയ ഗോപാലന്‍മാഷെ കുടുക്കാന്‍ എറിഞ്ഞ കുരുക്ക് പാര്‍ട്ടിക്ക് തന്നെ വിനയാകുമെന്ന സ്ഥിതിയിലെത്തിയിരിക്കുകയാണ് ഇപ്പോള്‍.