ചുമട്ടുതൊഴിലാളികള്‍ക്ക് പണം പിടുങ്ങാന്‍ പുതിയ രീതി: നോക്കുകൂലി പോയപ്പോള്‍ കാപ്പിക്കാശും കെട്ടുകാശും
തൃശൂര്‍: കയറ്റിറക്ക് മേഖലയില്‍ നോക്കുകൂലിക്ക് വിലങ്ങു വീണപ്പോള്‍ കാപ്പിക്കാശിന്റെയും കെട്ടുകാശിന്റെയും പേരില്‍ ചുമട്ടുതൊഴിലാളികളുടെ വക അനധികൃത പണപ്പിരിവ്. മാര്‍ക്കറ്റില്‍ എത്തുന്ന സാധനങ്ങള്‍ ലോറിയില്‍നിന്ന് ഇറക്കുന്നതിന് മറിക്കൂലി, ഇറക്കുകൂലി എന്നിവയ്ക്ക് പുറമെയാണ് തൊഴിലാളികള്‍ ചാക്കൊന്നിന് രണ്ടുരൂപ വീതം കാപ്പിക്കാശ് വാങ്ങുന്നത്. 10 കിലോഗ്രാം മാത്രം തൂക്കം വരുന്ന എണ്ണപ്പാട്ടകള്‍ക്ക് കയറ്റിറക്കിന് ഒരു രൂപ വീതം കാപ്പിക്കാശ് വാങ്ങുന്നുണ്ട്. ഇറക്കുതൊഴിലാളികള്‍ പാട്ട ഒന്നിന് 50 പൈസയും ഇറക്കുന്നവര്‍ പാട്ട ഒന്നിന് 50 പൈസയുമായാണ് വാങ്ങുന്നത്. പ്രത്യക്ഷത്തില്‍ ലോറിക്കാരില്‍നിന്നാണ് ഇവര്‍ പണം നേരിട്ട് വാങ്ങുന്നതെങ്കിലും ലോറി വാടകയിനത്തിലുള്ള സാമ്പത്തികഭാരം വ്യാപാരികള്‍ വഹിക്കേണ്ടി വരുന്ന സാഹചര്യമാണെന്ന് വ്യാപാരികള്‍ പറയുന്നു.
അമ്പതുചാക്കിനുമേല്‍ എണ്ണം ചരക്ക് കയറ്റുമ്പോള്‍ കയര്‍ കൂട്ടിക്കെട്ടാന്‍ കെട്ടുകാശെന്ന പേരില്‍ കുറഞ്ഞത് 20 രൂപയെങ്കിലും നിര്‍ബന്ധമായി പറഞ്ഞു വാങ്ങുകയാണെന്നു വ്യാപാരികള്‍ ആരോപിക്കുന്നു. വളരെ കുറഞ്ഞ എണ്ണം ചാക്കുകള്‍ ലോറിയില്‍ കയറ്റുമ്പോള്‍ കയറുകൊണ്ട് കെട്ടാറില്ല. എന്നാല്‍ അതിനും കെട്ടുകാശ് വാങ്ങുന്നതായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

തൃശൂര്‍ മാര്‍ക്കറ്റില്‍ തൊഴിലാളികളുടെ വകയായി നടക്കുന്ന ഇത്തരം അനധികൃത പണപ്പിരിവ് കാരണം തൃശൂരിലേക്ക് ലോഡ് കൊണ്ടുവരാനും ഇവിടെനിന്ന് ഇതര മേഖലകളിലേക്ക് ചരക്ക് കൊണ്ടു പോകുന്നതിനും വ്യാപാരികള്‍ മടിക്കുകയാണെന്നും വ്യാപാരികള്‍. നോക്കുകൂലിക്ക് കടിഞ്ഞാണിടാന്‍ നടപടിയെടുത്ത സര്‍ക്കാര്‍ അനധികൃത പണപ്പിരിവ് നിര്‍ത്തലാക്കാനും നടപടിയെടുക്കണമെന്നു ചേംബര്‍ ഓഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications