2019 ലെ ഡെറ്റോള്‍ ലേബലിലും കൊറോണ; ഭീതി പടര്‍ത്തുന്നത് മരുന്ന് കമ്പനികളോ? യാഥാര്‍ത്ഥ്യം ഇതാണ്
ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ കൊറോണ മാറും, കൊതുക് വഴിയും വൈറസ് പടരും എന്ന് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വ്യാജവാര്‍ത്തകളാണ് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ശരീരമാകെ മദ്യമോ ക്ലോറിനോ തെളിച്ചാല്‍ കോറോണ വൈറസിനെ കൊല്ലാം എന്ന രസകരമായ വ്യാജ ഉപദേശവും ഇക്കൂട്ടത്തില്‍ കൈമാറുന്നവരുണ്ട്.
കൊറോണ മനുഷ്യനിര്‍മ്മിതമായ അസുഖമാണെന്ന് പ്രചരിപ്പിക്കുന്ന ആളുകളും ഇക്കൂട്ടത്തിലുണ്ട്. മരുന്ന് കമ്പനികളാണ് ഭീതി പടര്‍ത്തുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ലോകത്ത് കോവിഡ് 19 സ്ഥിരീകരിക്കുന്നതിന് മുമ്പ് ഡെറ്റോളിന്‍റെ പാക്കറ്റില്‍ കൊറോണ വൈറസ് എന്ന് കണ്ടതാണ് ഈ വാദത്തിന് തെളിവെന്നോണം ഇവര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വസ്തുത മറ്റൊന്നാണെന്നാണ് ബൂം ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടുതള്‍ വിശദാംശങ്ങള്‍ ഇങ്ങനെ...
ഡെറ്റോള്‍ ബോട്ടിലുകളില്‍
2019 ഒക്ടോബറില്‍ വിപണിയിലിറക്കിയ ഡെറ്റോള്‍ ബോട്ടിലുകളില്‍ കൊറോണ വൈറസ് എന്ന് രേഖപ്പെടുത്തിയതിന്‍റെ ചിത്രം ഉപയോഗിച്ചായിരുന്നു ട്വിറ്ററില്‍ അടക്കം ഈ തരത്തിലുള്ള പ്രചാരണം ശക്തമാക്കിയത്. 2020 ല്‍ മാത്രം ലോക വ്യാപകമായി പടര്‍ന്നു പിടിച്ച കൊറോണ വൈറസിനെ കുറിച്ച് അണുനാശിനിയായ ഡെറ്റോള്‍ നിര്‍മാതാക്കള്‍ എങ്ങനെയാണ് നേരത്തെ അറിഞ്ഞതെന്നായിരുന്നു ഇവരുടെ പ്രധാന ചോദ്യം.
സത്യമല്ല
എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് വസ്തുതയുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇല്ലെന്നാണ് ബൂം ലൈവിന്‍റെ ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തുന്നത്. ഇപ്പോള്‍ ലോത്താകമാനം പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുന്നു കൊറോണ വൈറസുമായി (കോവിഡ്-19) ഡെറ്റോള്‍ ബോട്ടിലുകളുടെ പുറത്ത് എഴുതിയിരിക്കുന്ന കോറൊണ വൈറസുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് ബൂംലൈവ് വ്യക്തമാക്കുന്നത്.
പരീക്ഷിച്ചിട്ടില്ല
നോവല്‍ കൊറോണ വൈറസില്‍ ഇതുവരെ ഡെറ്റോള്‍ പരീക്ഷ വിധേയമാക്കിയിട്ടില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചതായും ബൂ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. മനുഷ്യരോടൊപ്പം തന്നെ മറ്റ് ജന്തുവര്‍ഗങ്ങളിലും ഒരുപോലെ പടരാനിടയുള്ള പ്രത്യേക തരം വൈറസുകളുടെ കൂട്ടം എന്നാണ് കൊറോണ വൈറസ് എന്ന വാക്ക് കൊണ്ട് അര്‍ഥമാക്കുന്നത്. വൈറസുകളുടെ കൂട്ടം എന്ന നിലയിലാണ് ഡെറ്റോളിന്‍റെ ലേബലില്‍ കൊറോണ വൈറസ് എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളത്. കൊറോണയ്ക്ക് സമാനമായ മറ്റ് വൈറസുകളില്‍ 99 ശതമാനവും ഡെറ്റോള്‍ ഫലം കണ്ടിട്ടുണ്ടെന്നും കമ്പനി അധികൃതര്‍ അവകാശപ്പെട്ടതായി ബൂം ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
1973 ല്‍
1973 ല്‍, ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ ഈ വൈറസുകൾ കാരണമാകുന്നുവെന്നും കഴിഞ്ഞ 70 വർഷങ്ങളായി, എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന വൈറസായതിനാല്‍ സൂണോട്ടിക് എന്നും ശാസ്ത്രജ്ഞന്‍മാര്‍ ഇവയെ വിശേഷിപ്പിക്കാറുണ്ട്.
കോവിഡ് 19
ഇപ്പോള്‍ പടര്‍ന്ന് പിടിച്ചിരിക്കുന്ന കോറോണ വൈറസിന്‍റെ (കോവിഡ് 19) ഉത്ഭവം ചൈനയിലെ വുഹാനിലാണ്. വുഹാൻ നഗരത്തിൽ ഒട്ടേറെ പേർക്ക് ഇരുശ്വാസകോശത്തിലും ന്യുമോണിയ ബാധിക്കുന്നതായി ചൈന ലോകാരോഗ്യ സംഘടനയെ അറിയിക്കുന്നത് 2019 ഡിസംബര്‍ 31 ന് ആണ്. ജനുവരി ഏഴിനാണ് രോഗം പടര്‍ത്തുന്ന വൈറസിനെ തിരിച്ചറിഞ്ഞത്. കൊറോണയുടെ കുടുംബത്തില്‍പ്പെട്ട വൈറസായിരുന്നു അത്. ഇതിനാലാണ് കൊറോണ വൈറസ് എന്ന പേര് ലോകവ്യാപകമായി പ്രചരിക്കപ്പെട്ടത്.
പേര് മാറിയത്
മറ്റ് കൊറോണ വൈറസുകളില്‍ നിന്ന് ജനിതകപരമായ വ്യത്യാസങ്ങള്‍ കണ്ടെത്തിയതിനാലാണ് കോവിഡ് 19 എന്ന് പേര് നല്‍കിയത്. ജനുവരി 11 നാണ് കോവിഡ് 19 ബാധിച്ചുള്ള ആദ്യ മരണം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം പ്രതിരോധിക്കുന്നതിനോ ചികിത്സക്കാനോ പ്രത്യേകം മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ചില മരുന്നുകള്‍ പരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒരോ രോഗലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള മരുന്നും പരിചരണവുമാണ് ഇപ്പോള്‍ ലഭ്യമാക്കുന്നത്.
കൊറോണ; വിവാഹം മാറ്റിവെയ്ക്കുക, അല്ലേങ്കില്‍ മതചടങ്ങ് മാത്രം നടക്കുക, മറ്റ് നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
കൊറോണ: ബിപിക്ക് ചികിത്സ തേടിയവര്‍ വാങ്ങിയത് ഡോളോ; റാന്നി സ്വദേശികള്‍ പറയുന്നത് തെറ്റെന്ന് കളക്ടര്‍