സംസ്ഥാനത്ത് ജനതാ കർഫ്യൂ തുടരും, 9 മണിക്ക് ശേഷവും ആളുകൾ പുറത്തിറങ്ങരുത്, കടുത്ത നിയന്ത്രണം!
തിരുവനന്തപുരം: കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ ജനതാ കര്‍ഫ്യൂ തുടരും. രാവിലെ 7 മുതല്‍ രാത്രി 9 മണി വരെയാണ് രാജ്യത്ത് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ 9 മണിക്ക് ശേഷവും ആളുകള്‍ വീടുകള്‍ക്ക് പുറത്തേക്ക് ഇറങ്ങരുത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഇക്കാര്യം ഡിജിപിയെ അറിയിച്ചുവെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച 9 ജില്ലകളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട്, ജില്ലകളിലാണ് നിയന്ത്രണം നടപ്പിലാക്കുക. കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചിരിക്കുകയാണ്. പൊതുഗതാഗത സംവിധാനങ്ങള്‍ ജില്ലയില്‍ നിരോധിചച്ചു. ഈ ജില്ലകളില്‍ അവശ്യസര്‍വ്വീസുകള്‍ മാത്രമാണ് ഉണ്ടാവുക. ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണം. കടകള്‍ തുറക്കും. പലചരക്ക് കടകള്‍ അടക്കില്ല. ഭക്ഷവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ പത്ത് ജില്ലകളിലാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് 4 പേര്‍, പത്തനംതിട്ട 9 പേര്‍, കോട്ടയം 2 പേര്‍, എറണാകുളം 12 പേര്‍, തൃശൂര്‍ 1, മലപ്പുറം 4, കണ്ണൂര്‍ 10, ഇടുക്കി 1, കാസര്‍കോഡ് 19, കോഴിക്കോട് 2 എന്നിങ്ങനെയാണ് കണക്കുകള്‍. കൊവിഡ് സ്ഥിരീകരിച്ച ജില്ലകളിലെല്ലാം കടുത്ത നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തും.
കോവിഡ് 19 രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തിയെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്തിയപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് പ്ലാന്‍ എ, പ്ലാന്‍ ബി, പ്ലാന്‍ സി എന്നിങ്ങനെയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച 18 കമ്മിറ്റികളില്‍ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ കമ്മിറ്റിയും പ്രൈവറ്റ് ഹോസ്പിറ്റല്‍ കോ- ഓഡിനേഷന്‍ കമ്മിറ്റിയും ഇതിനുവേണ്ടി മാത്രം ഉണ്ടാക്കിയ കമ്മിറ്റികളാണ്.












Click it and Unblock the Notifications