'പിണറായി സർക്കാരിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി', താഴെ ഇറക്കാൻ മോദിക്ക് 5 മിനുട്ട് പോലും വേണ്ടെന്ന് സുരേന്ദ്രൻ
കണ്ണൂർ: പിണറായി സർക്കാരിന്റെയും സിപിഎമ്മിന്റെയും കൗണ്ട് ഡൗണ്‍ ആരംഭിച്ച് കഴിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമ വിരുദ്ധമായി പ്രവർത്തിച്ചാൽ പിണറായി സർക്കാരിനെ വലിച്ച് താഴെ ഇടാൻ മോദിക്ക് അഞ്ച് മിനുട്ട് പോലും വേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. കണ്ണൂരിൽ കെടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാഘോഷ പരിപാടിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
''രാജ്യത്ത് ഒരിടത്തും ഇല്ലാത്ത തരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അതിഭീകരമായി ആക്രമിക്കപ്പെട്ട ചരിത്രം കേരളത്തില്‍ മാത്രമാണ്. ഒരു ശക്തി വിചാരിച്ചാലും കേരളത്തില്‍ ബിജെപിയുടെ മുന്നോട്ട് പോക്കിനെ തടസ്സപ്പെടുത്താനാകില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ 5 വര്‍ഷം കൊണ്ട് 10 ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുക്കുമെന്ന് പറഞ്ഞു. ജോലി കൊടുത്തത് സ്വന്തം ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണ്''.

''ഇടത് സര്‍ക്കാര്‍ നടത്തിയ എല്ലാ നിയമവിരുദ്ധ നിയമനങ്ങളില്‍ ഉളളവരേയും കസേരകളില്‍ നിന്നിറക്കും. ഗവര്‍ണര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. പിണറായി വിജയന്‍ സര്‍ക്കാരിന്റെ, സിപിഎമ്മിന്റെ പതനത്തിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ച് കഴിഞ്ഞു. ആരിഫ് മുഹമ്മദ് ഖാന്‍ മന്‍മോഹന്‍ സിംഗ് അയച്ച ഗവര്‍ണര്‍ അല്ല. നരേന്ദ്ര മോദി അയച്ച, ബിജെപി സര്‍ക്കാര്‍ അയച്ച ഗവര്‍ണറാണ്. 9 സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സര്‍മാര്‍ക്കും രാജി വെക്കേണ്ടി വരും''.
''ഗവര്‍ണര്‍ ഒരു അധികപ്പറ്റാണ് എന്നാണ്, മോദിയുടെ ഇടപെടലാണ് എന്നുളള വാദങ്ങളൊന്നും വിലപ്പോകില്ല. ഭരണഘടന പറയുന്ന കാര്യങ്ങളാണ് മോദി സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുന്നത്. ബംഗാളില്‍ മമത ബാനര്‍ജിക്കും തെലങ്കാനയില്‍ കെസിആറിനും പരാജയപ്പെടേണ്ടി വന്നിട്ടുണ്ടെങ്കില്‍ പിണറായി വിജയനും കേരളത്തില്‍ പരാജയപ്പെടേണ്ടി വരും''. തിന്മകള്‍ ചോദ്യം ചെയ്യപ്പെടുമെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്യാനാകില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
''മന്ത്രിസഭാ യോഗം കൂടി ഓര്‍ഡിനന്‍സ് പാസ്സാക്കി രാജ്ഭവനിലേക്ക് അയക്കും എന്നാണ് പറഞ്ഞത്. ചാന്‍ലസറെ തങ്ങള്‍ മാറ്റുമെന്ന്. പഠിച്ച പണി പതിനെട്ടും പയറ്റിയാലും, പിണറായിയുടെ ബഡായിയൊക്കെ പാര്‍ട്ടിക്കാരോട് പറഞ്ഞാല്‍ മതി. ഇരട്ടച്ചങ്കനാണ്, വാള്‍തലയ്ക്ക് മുന്നിലൂടെ നടന്നു എന്നൊക്കെ. നിയമവിരുദ്ധമായാണ് പോകുന്നത് എങ്കില്‍ പിണറായി സര്‍ക്കാരിനെ വലിച്ച് താഴെ ഇറക്കാന്‍ അഞ്ച് മിനുട്ട് പോലും നരേന്ദ്ര മോദി സര്‍ക്കാരിന് വേണ്ട'' എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
''അക്രമവും അനാശാസ്യമായ പ്രവര്‍ത്തനങ്ങളും ഭരണഘടനയെ ലംഘിച്ച് കൊണ്ടുളള പ്രവര്‍ത്തനങ്ങളും ഈ രാജ്യം അംഗീകരിക്കാന്‍ പോകുന്നില്ല. ജയകൃഷ്ണന്‍ മാഷെ കൊല്ലുമ്പോള്‍ രാജ്യം മുഴുവന്‍ പിടിച്ചടക്കുമെന്നാണ് പറഞ്ഞത്. എന്നിട്ട് കാള്‍ മാക്‌സിന്റെ ഒരു പ്രതിമയില്‍ മാലയിടാന്‍ കാല്‍സറായിയുമിട്ട് ഇംഗ്ലണ്ട് വരെ പോകേണ്ടി വന്നു. ഇന്ത്യാ രാജ്യത്ത് ഒരിടത്തും നിങ്ങള്‍ക്ക് മാര്‍ക്‌സിന്റെയോ എംഗല്‍സിന്റെയോ ചുവപ്പ് കൊടിയോ കാണാനാകില്ല. രാജ്യത്ത് എല്ലായിടത്തും അസ്തമിച്ചത് പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിലും അറബിക്കടലില്‍ മുങ്ങിത്താഴാന്‍ പോവുകയാണ്'' എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications