സിപിഎമ്മിനെ വേട്ടയാടിയ ലൈംഗികാരോപണ കേസിന് പരിസമാപ്തി! പി ശശി കുറ്റവിമുക്തൻ...
കണ്ണൂരിലെ ലൈംഗികാരോപണ കേസിൽ മുൻ ജില്ലാ സെക്രട്ടറി പി ശശിയെ കോടതി കുറ്റവിമുക്തനാക്കി.
കാസർകോട്: കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ പേരിൽ സിപിഎം പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ ഒരു കാലത്ത് കണ്ണൂർ നേതൃത്വത്തെ പിടിച്ചുലച്ച മറ്റൊരു കേസിന് പരിസമാപ്തി. സിപിഎമ്മിനെ ഒരുകാലത്ത് ഏറ്റവും കൂടുതൽ വേട്ടയാടിയ കണ്ണൂരിലെ ലൈംഗികാരോപണ കേസിൽ മുൻ ജില്ലാ സെക്രട്ടറി പി ശശിയെ കോടതി കുറ്റവിമുക്തനാക്കി.
പി ശശിക്കെതിരായ ലൈംഗികാരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയാണ് ഹോസ്ദുർഗ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. പി ശശി തന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്ന സ്ത്രീയുടെ മൊഴിയും കേസിൽ നിർണ്ണായകമായി.
ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയെ...
സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശി ഡിവൈഎഫ്ഐ ജില്ലാ നേതാവിന്റെ ഭാര്യയെ പാലായി പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ക്രൈം വാരികയുടെ എഡിറ്റർ ടിപി നന്ദകുമാറിന്റെ പരാതിയിലാണ് പി ശശിക്കെതിരെ പോലീസ് കേസെടുത്തത്.
രാഷ്ട്രീയ ജീവിതം...
ലൈംഗിക പീഡന പരാതിയിൽ പി ശശിക്കെതിരെ കേസെടുത്തതോടെ അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്നും മാറിനിന്നു. സിപിഎമ്മിനെയും പാർട്ടി കണ്ണൂർ ഘടകത്തെയും ലൈംഗിക പീഡന കേസ് ഒരുപോലെ പ്രതിരോധത്തിലേക്ക് തള്ളിവിട്ടു.
തെളിവില്ലെന്ന്...
എന്നാൽ വിവാദങ്ങൾ സൃഷ്ടിച്ച കേസിൽ അന്വേഷണം നടത്തിയ പോലീസ് സംഘം പരാതി അടിസ്ഥാനരഹിതമാണെന്ന് റിപ്പോർട്ട് നൽകി. കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ പാലായി പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ അത്തരമൊരു സംഭവം നടന്നതിന് തെളിവില്ലെന്നും, സാക്ഷികളില്ലെന്നും അന്വേഷണസംഘം കണ്ടെത്തി.
മൊഴി...
പീഡനത്തിനിരയായെന്ന് പരാതിയിൽ പറഞ്ഞിരുന്ന യുവതിയും ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് പോലീസിന് മൊഴി നൽകി. ശശിയിൽ നിന്ന് തനിക്ക് ഒരു ഉപദ്രവവും ഉണ്ടായിട്ടില്ലെന്നും, പീഡനം നടന്നിട്ടില്ലെന്നുമാണ് യുവതി മൊഴി നൽകിയത്.
മാദ്ധ്യമ ശ്രദ്ധയ്ക്ക്...
പി ശശിയുമായും സിപിഎം നേതാക്കളുമായും പരാതിക്കാരന് അത്ര നല്ല ബന്ധമല്ല ഉണ്ടായിരുന്നതെന്നും, മാധ്യമശ്രദ്ധ ലഭിക്കാൻ വേണ്ടിയാണ് ഇത്തരമൊരു പരാതി നൽകിയതെന്നുമാണ് പോലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
രാഷ്ട്രീയ സമ്മർദ്ദം...
എന്നാൽ അന്വേഷണ റിപ്പോർട്ടിൽ പരാതിക്കാരൻ തൃപ്തനല്ല. അതേസമയം, ഇര ഇപ്പോഴും പരാതിയിൽ ഉറച്ചുനിൽക്കുന്നുണ്ടെങ്കിൽ കോടതിയിൽ ഹാജരാക്കമെന്നിരിക്കെ പരാതിക്കാരൻ അതിനു തയ്യാറല്ല. ഇതിനുപുറമേ പരാതിയിൽ പറയുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് ഇരയും ഭർത്താവും മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസിന്റെ അന്വേഷണ റിപ്പോർട്ട് അംഗീകരിച്ച് പരാതി തള്ളുകയാണെന്നും ശശിയെ കുറ്റവിമുക്തനാക്കുന്നതായും കോടതി വിധിച്ചത്.
കൂടുതൽ വാർത്തകൾ:
ഷുഹൈബ് വധത്തില്‍ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍; എല്ലാം തെളിഞ്ഞു!! ഇനി മൂന്ന് കാര്യങ്ങള്‍ മാത്രം
ഷുഹൈബ് നേരത്ത തന്നെ സിപിഎമ്മിന്റെ നോട്ടപ്പുള്ളി.. കൊല്ലപ്പെടും മുൻപ് ജയരാജന്റെ പോസ്റ്റ്!
ഇതും കേരളത്തിൽ തന്നെ! സിപിഐക്കാർ കൊടിനാട്ടിയ സ്ഥലത്ത് പ്രവാസി തൂങ്ങിമരിച്ചു; ഇനിയും മതിയായില്ലേ...