മുകേഷ് താര ഗ്ലാമർ മാറ്റിവെച്ചില്ല,ഹരിപ്പാട് ഇടത് വോട്ടുകൾ ചോർന്നു;സിപിഎമ്മിനെ കുത്തി സിപിഐ റിപ്പോർട്ട്
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ എൽഡിഎഫ് ചരിത്ര വിജയം സ്വന്തമാക്കിയപ്പോഴും ചില ശക്തി കേന്ദ്രങ്ങളിലെ തിരിച്ചടികൾ മുന്നണിക്ക് കനത്ത ആഘാതമായിരുന്നു. ചില മണ്ഡലങ്ങളിൽ വലിയ വോട്ട് ചോർച്ചയും സംഭവിച്ചു. ഇപ്പോഴിതാ ഇതിൽ സിപിഎമ്മിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സിപിഐ. തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് വിമർശനം. വിശദമായി വായിക്കാം.
ഘടകക്ഷികളുടെ ചില മണ്ഡലങ്ങളിൽ സിപിഎം പ്രചരണത്തിന് സഹകരിച്ചില്ലെന്ന രൂക്ഷവിമർശനമാണ് അവലോകന റിപ്പോർട്ടിൽ ഉള്ളത്. നേരത്തേ സിപിഐയെ വിമർശിച്ചുള്ളതായിരുന്നു സിപിഎം അവലോകന റിപ്പോർട്ട്. സമാന രീതിയിൽ വീഴ്ചയിൽ സിപിഎമ്മിനെതിരെ കടുത്ത ആരോപണങ്ങളാണ് റിപ്പോർട്ടിൽ സിപിഐയും ഉയർത്തിയിരിക്കുന്നത്.
ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് സിപിഎം വോട്ട് മറിച്ചുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.ആലപ്പുഴയിൽ യുഡിഎഫിന് ആശ്വസ ജയം ഉണ്ടായ ഏക മണ്ഡലം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് ആയിരുന്നു. ചെന്നിത്തലയെ വീഴ്ത്തി മണ്ഡലം പിടിക്കാൻ എൽഡിഎഫ് നിയോഗിച്ചത് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ. സജിലാലിനെയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ യുഡിഎഫ് നടത്തിയ മോശം പ്രകടനം നേട്ടമാക്കാൻ ലക്ഷ്യമിട്ടായിരുന്നു എൽഡിഎഫ് പ്രവർത്തനമെങ്കിലും പ്രതീക്ഷകൾ അസ്ഥാനത്താവുകയായിരുന്നു. 13,666 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ചെന്നിത്തല വിജയിച്ചത്.
ഇവിടെ ഇടത് വോട്ടുകൾ ചോർന്നുവെന്നാണ് സിപിഐ കണ്ടെത്തൽ .സിപിഎമ്മിന് സ്വാധീനമുള്ള കുമാരപുരം, തൃക്കുന്നപുഴ പഞ്ചാത്തുകളില്‍ മുന്നേറാന്‍ കഴിഞ്ഞില്ലെന്നത് വോട്ടുമറിക്കലിന്റെ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊല്ലത്ത് മുകേഷ് സിനിമാ താരമെന്ന ഗ്ലാമർ പരിവേഷം മാറ്റിവെയ്ക്കാത്തതാണ് തിരിച്ചടിയായതെന്നാണ് സിപിഐ റിപ്പോർട്ട്. ജനകീയ എംഎൽഎയാകാൻ അദ്ദേഹത്തിന് സാധിച്ചില്ലെന്നതാണ് തിരിച്ചടിയായതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
കൊല്ലം മണ്ഡലത്തിൽ ഇത്തവണയും മുകേഷിന് വിജയിക്കാൻ സാധിച്ചിരുന്നുവെങ്കിലും വലിയ രീതിയിൽ വോട്ട് ഇടിവ് സംഭവിച്ചിരുന്നു. കോൺഗ്രസ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ 2072 വോട്ടിനാായിരുന്നു മുകേഷ് പരാജയപ്പെടുത്തിയത്. മുകേഷിന് 58524 വോട്ടും ബിന്ദുകൃഷ്ണയ്ക്ക് 56452 വോട്ടും ലഭിച്ചു. 2016 ലെ തിരഞ്ഞെടുപ്പിൽ 63,103 വോട്ടായിരുന്നു മുകേഷിന് ലഭിച്ചത്.
മുകേഷിനെതിരെ ഇടതുമുന്നണിയിൽ ശക്തമായ വികാരം ഉണ്ടായിരുന്നുവെന്നായിരുന്നു നേരത്തേ സിപിഎം റിപ്പോർട്ട്. സിപിഎമ്മിലെ ഒരു വിഭാഗവും സിപിഐയിലെ ഒരു വിഭാഗവും മുകേഷിനെതിരെ പ്രവർത്തനം നടത്തിയെന്ന ആരോപണങ്ങൾ ശരിവെയ്ക്കുന്ന പരാമർശങ്ങളും സിപിഎം അവലോകന റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
ജി എസ് ജയലാല്‍ ജയിച്ച ചാത്തന്നൂരില്‍ ഇടതുമുന്നണിയുടെ വോട്ട് ബിജെപിയിലേക്ക് പോയെന്ന് സിപിഐ കുറ്റപ്പെടുത്തുന്നു. കൊല്ലത്ത് 17206 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഇത്തവണ ജയലാലിന് ലഭിച്ചത്. കഴിഞ്ഞ തവണ 34,407 ആയിരുന്നു ഭൂരിപക്ഷം. കരുനാഗപള്ളിയിൽ ഇടതുവോട്ടുകൾ പോലും ബൂത്തിലെത്തിയില്ല. സിറ്റിംഗ് എംഎൽഎയുടെ വീഴ്ചയും തിരിച്ചടിയായെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത്തവണ എൽഡിഎഫ് അപ്രതീക്ഷിത തിരിച്ചടി നേരിട്ട മണ്ഡലമാണ് കരുനാഗപ്പള്ളി. സിറ്റിംഗ് എംഎൽഎയായിരുന്ന ആർ രാമചന്ദ്രനെ വീഴ്ത്തി കോൺഗ്രസ് സ്ഥാനാർത്ഥി സിആർ മഹേഷ് ആയിരുന്നു മണ്ഡലം പിടിച്ചെടുത്തത്. 29096 വോട്ടാണ് ഭൂരിപക്ഷം. 2016 ൽ മഹേഷിനെ 1,759 വോട്ടിനു പരാജയപ്പെടുത്തിയാണ് രാമചന്ദ്രൻ ഇവിടെ ജയിച്ചത്.
പത്തനംതിട്ടയിലെ കോന്നിയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഘടകക്ഷിയുമായി ആലോചിക്കാൻ തയ്യാറായില്ലെന്നും റിപ്പോർട്ടിൽ വിമർശിക്കുന്നു. അതേസമയം പാലായിലും കടുത്തുരുത്തിയിലും സ്ഥാനാർത്ഥികളുടെ പരാജയം വ്യക്തിപരമാണെന്നാണ് സിപിഐ റിപ്പോർട്ട്. ഇത്തവണ കോട്ടയം ജില്ലയിൽ ഏഴ് മണ്ഡലങ്ങളിൽ ജയിക്കുമെന്നായിരുന്നു എൽഡിഎഫിൻരെ കണക്ക് കൂട്ടൽ. ഇതിൽ പാലായിലും കടുത്തുരുത്തിയിലും ഇടതുമുന്നണി പ്രതീക്ഷ വെച്ച് പുലർത്തിയിരുന്നു. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി തന്നെ ഇറങ്ങിയിട്ടും പാലാ പിടിക്കാൻ സാധിച്ചില്ലെന്നത് ഇടതുമുന്നണിക്ക് കനത്ത ക്ഷീണമായിരുന്നു ഉണ്ടാക്കിയത്. പാലായിലെ പരാജയം പാർട്ടിയുടെ സംഘടനാ ദൗർബല്യമാണെന്നായിരുന്നു സിപിഎം റിപ്പോർട്ട്.
Recommended Video
എന്നാൽ കേരള കോൺഗ്രസിൻറെ വരവ് ഇടതുമുന്നണിക്ക് ഗുണകരമായെന്നായിരുന്നു സിപിഎം റിപ്പോർട്ട്. അതേസസമയം കേരള കോൺഗ്രസ് ഇടതുമുന്നണിക്ക് പ്രത്യേക നേട്ടങ്ങളുണ്ടാക്കിയില്ലെന്ന് സിപിഐയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലെ വിജയം ഒന്നാം സര്‍ക്കാരിന്റെ വിജയമാണെന്ന രീതിയിലാണ് റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുള്ളത്. കേരള കോൺഗ്രസ് ശക്തരായിരുന്നുവെങ്കിൽ കടുത്തുരുത്തിയിലും പാലായിലും യാതൊരു കാരണവശാലും തോൽക്കുമായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇടതുപക്ഷം ഭരിക്കുമ്പോൾ എറണാകുളം ജില്ലയിൽ സിപിഐയ്ക്ക് പ്രാതിനിധ്യം ഇല്ലാതിരുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. ഇത്തവണത്തെ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം ജില്ലാ ഘടകങ്ങൾക്കാണെന്നാണ് വിമർശനം. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ജയിച്ച പറവൂരില്‍ സ്ഥാനാർത്ഥി നിർണയത്തിൽ തന്നെ പാളിച്ച സംഭവിച്ചു. ജില്ലാ ഘടകം നിർദ്ദേശിച്ച മൂന്ന് പേരുകൾക്കും വിജയ സാധ്യത ഇല്ലെന്ന് ഉറപ്പുണ്ടായിരുന്നു. പേരുകൾ സംസ്ഥാന നേതൃത്വം തിരിച്ചയിച്ചിട്ട് കൂടി എന്തോ സമ്മർദ്ദമെന്നോണമാണ് വീണ്ടും അതേ പേരുകൾ തന്നെ ജില്ലാ നേതൃത്വം അയച്ചത്. ഈ സാഹചര്യത്തിൽ പറവൂരിലെ തോൽവിയിൽ നിന്നും ജില്ലാ കൗൺസിലിന് തലയൂരാൻ സാധിക്കില്ല. മാത്രമല്ല സിപിഎം നേതാക്കളുടെ പ്രവര്‍ത്തനങ്ങളും ഇവിടെ സംശയകരമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മൂവാറ്റുപുഴയിലെ എൽദോ എബ്രഹാമിന്റെ പരാജയത്തിന് കാരണം ആർഭാട വിവാഹമായിരുന്നുവെന്നായിരുന്നു ജില്ലാ കൗൺസിലിന്റെ റിപ്പോർട്ട്. ദാരിദ്ര്യം പറഞ്ഞത് കഴിഞ്ഞ തവണ വോട്ട് തേടിയ എംഎൽഎ ആർഭാട വിവാഹം നടത്തിയത് ജനങ്ങളെ അകറ്റി. വിവാഹം ലളിതമായി നടത്താൻ ആവശ്യപ്പെട്ടിട്ടും എംഎൽഎ വഴങ്ങിയില്ല. മാത്രമല്ല സിപിഎമ്മിനെതിരെ സമരത്തിന് എംഎൽഎയെ മുന്നിൽ നിർത്തി നയിച്ചതും ലാത്തി ചാർജിൽ കൈ ഒടിഞ്ഞുവെന്നുള്ള തെറ്റായ പ്രചരണങ്ങളുമെല്ലാം തിരിച്ചടിയായെന്നാണ് കൗൺസിൽ റിപ്പോർട്ടിൽ പറയുന്നത്. സിപിഎം അടക്കം എംഎൽഎയ്ക്കെതിരെ തിരിയുന്ന സാചര്യത്തിലേക്കാണ് ഇത് നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏറനാട്, വേങ്ങര, അങ്കമാലി മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക് ഏകോപനമുണ്ടായില്ലെന്നാണ് റിപ്പോർട്ടിലെ വിമർശനം. തൃക്കരിപ്പൂരില്‍ ഒരു ദിവസം മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൂടിയത്. ഐഎന്‍എല്‍ മത്സരിച്ച കാസര്‍കോട് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരാൻ പോലും സിപിഎമ്മിന് താത്പര്യം ഉണ്ടായിരുന്നില്ല. ഉദുമ മണ്ഡലത്തിൽ സിപിഎം ഒറ്റക്കാണ് പര്യടനം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.