നടി ആക്രമിക്കപ്പെട്ട കേസ്: ഗൂഢാലോചന ദുബായിലെന്ന് അഭിഭാഷക സംഘടന, ദിലീപ് വിദേശത്ത് പോയി
കൊച്ചി; നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സിപിഐയുടെ അഭിഭാഷക സംഘടന. കേസില്‍ വലിയ അട്ടിമറി നടന്നെന്ന് സംഘടന ആരോപിക്കുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് ഇവര്‍ തയ്യാറാക്കിയ പത്രക്കുറിപ്പ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ്. കടുത്ത രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ ഉണ്ടായെന്നാണ് സൂചന. സിപിഐയുടെ ദേശീയ അഭിഭാഷക സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സിലെ സംസ്ഥാന പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരിലാണ് ഈ പത്രക്കുറിപ്പ് പുറത്തിറക്കിയത്. എന്നാല്‍ ഇത് മാധ്യമങ്ങള്‍ക്ക് നല്‍കിയതുമില്ല. സംഘടനയുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ മാത്രമാണ് ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നത്.
എംഎല്‍എയുടെ ഇടപെടല്‍
കേസിന്റെ തുടക്കം മുതല്‍ ഇത് അട്ടിമറിക്കാന്‍ ഒരു എംഎല്‍എ ശ്രമം നടത്തിയിരുന്നു. ദിലീപിന്റെയും എംഎല്‍എയുടെയും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥ എന്നിവരുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ വിവരങ്ങല്‍ പുറത്തുവരുമെന്ന് അഭിഭാഷക സംഘടന വെളിപ്പെടുത്തുന്നു. കോടതിയിലെ സംഭവങ്ങളെയും ഇവര്‍ എതിര്‍ക്കുന്നുണ്ട്. വിചാരണ പൂര്‍ത്തിയാക്കും മുമ്പ് രാജിവെച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നടപടിയെയും ഇവര്‍ വിമര്‍ശിച്ചു.
ഗൂഢാലോചന ദുബായില്‍
കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. വിദേശത്ത് വെച്ചാണ് കാര്യങ്ങളെല്ലാം നടന്നത് ദുബായില്‍ വെച്ചായിരുന്നു എല്ലാവരും ഒത്തുകൂടി ഗൂഢാലോചന നടത്തിയത്. ദിലീപും ഇതില്‍ നേരിട്ട് പങ്കെടുത്തിരുന്നു. രാഷ്ട്രീയ നേതൃത്വങ്ങളിലെ ഉന്നതരും ഇതില്‍ പങ്കാളിയായി. പ്രതിപക്ഷത്തെ പല പ്രമുഖ നേതാക്കളും ഈ ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും അഭിഭാഷക സംഘടന പറഞ്ഞു.
വിദേശത്ത് എന്തിന് പോയി
കേസില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് നടന്നത്. മുഖ്യപ്രതിയായ ദിലീപിന് മാത്രം ജാമ്യം അനുവദിക്കപ്പെട്ടത് എന്ത് കൊണ്ടാണ്. അതുമാത്രമല്ല ദിലീപിനെ തുടര്‍ച്ചയായി വിദേശത്ത് പോകാനും കോടതി അനുവദിച്ചു. ഇത് നിയമവൃത്തങ്ങള്‍ മുമ്പ് ഉണ്ടാവാത്ത കാര്യമാണ്. കേസിലെ നിര്‍ണായകമായ ഗൂഢാലോചനയ്ക്ക് ഇത് ദിലീപിനെ സഹായിച്ചെന്ന് വേണം വിലയിരുത്താനെന്നും സംഘടന പറഞ്ഞു.
അത് ഹൈക്കോടതിയെ അറിയിക്കണമായിരുന്നു
ലൈംഗിക അതിക്രമത്തിന് ഇരയായ മുഖ്യസാക്ഷിയോട് എന്തൊക്കെ ചോദ്യങ്ങള്‍ ചോദിക്കണം എന്ന് കോടതി തന്നെ നിര്‍ദേശിച്ചിട്ടുള്ളതാണ്. മാനസിക പ്രയാസം ഉണ്ടാക്കുന്ന ചോദ്യങ്ങള്‍ക്ക് നിയമത്തില്‍ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും അത്തരം ചോദ്യങ്ങള്‍ കോടതി ചോദിച്ചിട്ടുണ്ടെങ്കില്‍ ഇക്കാര്യം ഉടന്‍ ഹൈക്കോടതിയെ അറിയിക്കേണ്ടതായിരുന്നു. പ്രധാന സാക്ഷികളെ എല്ലാം വിസ്തരിച്ച് കൂറുമാറിയ ശേഷമല്ല ഹൈക്കോടതിയെ സമീപിക്കേണ്ടിയിരുന്നതെന്നും അഭിഭാഷകരുടെ സംഘടന വ്യക്തമാക്കി.
ഹെവി വെയ്റ്റുകള്‍ ഇടപെട്ടു
നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കം മുതല്‍ ഹെവി വെയ്റ്റ് നേതാക്കള്‍ പ്രതികള്‍ക്കായി രംഗത്തുണ്ടായിരുന്നു. ദിലീപിനെ അടക്കം സംരക്ഷിക്കുകയായിരുന്നു ഇവരുടെ നിലപാട്. ഇതില്‍ ഭരണ-പ്രതിപക്ഷ കേന്ദ്രങ്ങളിലുള്ളവരാണ് ഉള്ളത്. ദിലിപീന്റെ അടുത്ത ചങ്ങാതിമാരെ പ്രോസിക്യൂഷന്‍ സാക്ഷികളായി ഉള്‍പ്പെടുത്തി കൂറുമാറാനുള്ള അവസരമൊരുക്കി. കോടതിയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് പ്രോസിക്യൂഷന് തോന്നിയിട്ടുണ്ടെങ്കില്‍ തുടക്കത്തെ തന്നെ ഇക്കാര്യം മേല്‍കോടതിയെ അറിയിക്കാന്‍ അവര്‍ ബാധ്യസ്ഥരായിരുന്നു. ക്രിമിനല്‍ കേസുകള്‍ വിജയകരമായി നടത്തി കഴിവ് തെളിയിച്ച പ്രോസിക്യൂഷന്‍ ടീമിനെയാണ് ഈ കേസില്‍ കൊണ്ടുവരേണ്ടതെന്നും സംഘടന വ്യക്തമാക്കി.
ഉന്നത ഇടപെടല്‍
ഉന്നത ഇടപെടല്‍ കേസിലുണ്ടായിട്ടുണ്ടെന്ന് നേരത്തെ കേസില്‍ സാക്ഷിയായ ജെന്‍സണ്‍ പറഞ്ഞു. എന്നാല്‍ സ്വാധീനങ്ങള്‍ക്ക് താന്‍ വഴങ്ങിയില്ലെന്നും, ദിലീപിനെതിരായ മൊഴി മാറ്റില്ലെന്നും ജെന്‍സന്‍ പറഞ്ഞു. സ്വാധീനിക്കാന്‍ ശ്രമിച്ചത് സംബന്ധിച്ച് പോലീസിന് പരാതി നല്‍കിയെന്നും ജെന്‍സന്‍ വ്യക്തമാക്കി. സ്വാധീനിക്കാനായി വിളിച്ച ആളുകളുടെ ശബ്ദ സന്ദേശം പോലീസിന് കൈമാറുമെന്നും ഇയാള്‍ പറഞ്ഞു. കുറച്ച് മാസമായി കോള്‍ വന്നിട്ട്, വിചാരണ തുടങ്ങിയ ശേഷമായിരുന്നു ഇത്. ദിലീപിന് അനുകൂലമായി മൊഴി നല്‍കരുതെന്നും പറഞ്ഞു. വിളിച്ചയാളുടെ പേര് പോലീസ് കണ്ടെത്തട്ടെയെന്നും ജെന്‍സന്‍ പറഞ്ഞു.
ഗണേഷ് കുമാറിന്റെ പിഎ
കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് പോലീസ് പറഞ്ഞിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അവര്‍ സ്ഥിരീകരിച്ചു. കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പിഎയായ പ്രദീപ് കുമാറാണ് സാക്ഷിയെ ഭീഷണിപ്പെടുത്തിയത്. പ്രത്യേക ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് എംഎല്‍എയുടെ പിഎ സാക്ഷിയെ ഭീഷണിപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ് ഈ നമ്പര്‍ സംഘടിപ്പിച്ചതെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഉന്നതര്‍ ഇടപെട്ട് ഗൂഢാലോചന നടന്നുവെന്നും നേരത്തെ പോലീസ് കോടതിയെ അറിയിച്ചിരുന്നു.
ഓഫീസ് സെക്രട്ടറി അറസ്റ്റില്‍
സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ നേരത്തെ പ്രദീപ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിപിന്‍ലാലിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. ഇയാള്‍ നേരത്തെ വിപിന്‍ ലാലിന്റെ വീട്ടിലും ഇയാള്‍ എത്തിയെങ്കിലും കാണാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് കാസര്‍കോടുള്ള അമ്മാവന്റെ ജ്വല്ലറിയിലെത്തുകയും, അവിടെ വെച്ച് അമ്മാവന്റെ മൊബൈലില്‍ വിപിന്റെ അമ്മയെ വിളിച്ച് മൊഴി മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ഭീഷണിക്കത്തുകളും വിവിധ തരത്തിലുള്ള ഭീഷണികളും വിപിന്‍ ലാലിന് നേരിടേണ്ടി വന്നിരുന്നു.
Recommended Video