ആർഎസ്എസ്സിന്‍റെ അടിത്തറയിളക്കാന്‍ സിപിഎം പദ്ധതി; നടപ്പില്‍ വരുത്താന്‍ പി ജയരാജനും ഓകെ വാസുവും
കണ്ണൂര്‍: കേരളത്തില്‍ ബിജെപിയുടേയും ആര്‍എസ്എസിന്റേയും വളര്‍ച്ച തടയുള്ള നീക്കം സിപിഎം തുടങ്ങിയിട്ട് നാളുകളേറെയായി. എന്തു വിലകൊടുത്തും സംസ്ഥാനഭരണത്തിലെത്താന്‍ ബിജെപിയും അതിന് തടയിടാന്‍ സിപിഎമ്മും കച്ചകെട്ടിയിറങ്ങിയതോടെ സമീപ കാലത്ത് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ വര്‍ധിച്ചു.
ആശയപരമായുള്ള ഏറ്റുമുട്ടലുകള്‍ക്കപ്പുറും ആയുധപരമായുള്ള ഏറ്റുമുട്ടലിന് ഇരു പാര്‍ട്ടികളും മുന്‍തൂക്കം നല്‍കിയതോടെ വെട്ടേറ്റു മരിച്ചത് നിരവധി പേരായിരുന്നു. അതിലേറെ പേര്‍ പരിക്കുകളോടെയും കഴിയുന്നു. കേരളത്തിലെ ഭൂരപക്ഷം വരുന്ന ഹിന്ദുവോട്ടുകളാണ് സിപിഎമ്മിന്റെ മുഖ്യ വോട്ട് ബാങ്ക്. ഈ വോട്ട് ബാങ്ക് കൈക്കലാക്കുന്ന എന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ബിജെപിയും നടത്തുന്നത്. അതിന് തടയിടാന്‍ പുതിയ നീക്കങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം നേതൃത്വം ഇപ്പോള്‍.

പുതിയ തന്ത്രം
പറശ്ശിനിക്കടവ്, തലശ്ശേരിയിലെ ചിലഭാഗങ്ങള്‍ എന്നിവിടങ്ങളിലൊഴികെ പാര്‍ട്ടി ശക്തമായ പല ഇടങ്ങളില്‍ ക്ഷേത്രകാര്യങ്ങളില്‍ സിപിഎം കാര്യമായി ഇടപെട്ടിരുന്നില്ല. പലപ്പോഴും ആര്‍എസ്എസ് ആയിരുന്നു ക്ഷേത്രകാര്യങ്ങല്‍ നിയന്ത്രിച്ചു പോന്നിരുന്നത്. ഇത് ഹിന്ദു വോട്ടുകള്‍ ബിജെപിയിലേക്ക് പോകുന്നതിന് കാരണമാകുന്നു എന്ന വിലയിരുത്തലിലാണ് സിപിഎം ഇതിനെ മറുകടക്കാന്‍ പുതിയ തന്ത്രങ്ങള്‍ ഓരുക്കുന്നത്.

പദ്ധതി
ക്ഷേത്രഭരണത്തിലുള്‍പ്പടെ പാര്‍ട്ടിപ്രവര്‍ത്തകരെ സജീവമായി ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കാണ് സിപിഎം പദ്ധതി തയ്യാറാക്കുന്നത്. ക്ഷേത്രഭരണത്തിന് പുറമെ മറ്റ് അനുഷ്ഠാനപരിപാടികളിലും പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. ജന്മാഷ്ടമി ഘോഷയാത്ര, ഗണോശോത്സവം തുടങ്ങിയ പരിപാടികള്‍ പാര്‍ട്ടി അംഗങ്ങളുടെ നേതൃത്വത്തില്‍ ഇപ്പോള്‍തന്നെ സജീവമായി ആഘോഷിച്ച് വരുന്നുണ്ട്.

യോഗം
പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് ഭക്ഷണമുള്‍പ്പടേയുള്ള വിശ്രമസൗകര്യം നിലവില്‍ പാര്‍ട്ടി ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ ക്ഷേത്രഭരണത്തിലും ക്ഷേത്രാചരണത്തിലും ഇടപെടാന്‍ സിപിഎം അണികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹിന്ദുമത വിശ്വാസികളായ പാര്‍ട്ടി അണികളുടെ വോട്ട് ചോരാതിരിക്കണമെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണമെന്ന് കഴിഞ്ഞ ദിവസം കണ്ണൂരില്‍ ചേര്‍ന്ന ക്ഷേത്രഭാരവാഹികളുടെ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.

ക്ഷേത്രഭരണം
ക്ഷേത്രഭരണം പിടിക്കുക എന്ന തീരുമാനം ആദ്യം നടപ്പിലാക്കുക പാര്‍ട്ടി ശക്തികേന്ദ്രമായ കണ്ണൂരില്‍ തന്നെയാകും. ക്ഷേത്രഭരണസമിതികളിലെ പ്രധാനസ്ഥാനങ്ങള്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ കയ്യില്‍ വരത്തക്ക വിധത്തിലുള്ള രീതിയിലായിരിക്കും പദ്ധതി നടപ്പിലാക്കുക. മതവര്‍ഗ്ഗീയ വാദികളില്‍ നിന്നും ക്ഷേത്രങ്ങളെ മോചിപ്പിച്ച് വിശ്വാസികള്‍ക്ക് നല്‍കുക എന്ന മുദ്രാവാക്യമാണ് ഈ പദ്ധതിക്ക് സിപിഎം നല്‍കുന്നത്.

പി ജയരാജനും ഓകെ വാസുവും
ആര്‍എസ്എസ് സംഘടനയായ ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് ക്ഷേത്രങ്ങള്‍ വിട്ടുനല്‍കരുതെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയായ പി ജയരാജനാണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ ചേര്‍ന്ന ക്ഷേത്ര ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്തത്. ബിജെപി വിട്ട് സിപിഎമ്മിലെത്തിയ ഓകെ വാസുവും യോഗത്തില്‍ പങ്കെടുത്തു.

കണ്ണൂരില്‍
തുടക്കത്തില്‍ കണ്ണൂരില്‍ നടപ്പിലാക്കുന്ന പദ്ധതി പീന്നീട് സംസ്ഥാന തലത്തിലേക്കും വ്യാപിപ്പിക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ഓകെ വാസുവിന്റെ നേതൃത്വത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക. പാര്‍ട്ടി നിയന്ത്രണത്തില്‍ ഒരു മാസത്തിനകം ക്ഷേത്രകമ്മിറ്റി ഭാരവാഹികളുടെ സംഘടന രൂപീകരിക്കും.

പ്രവര്‍ത്തനം
കുടുംബക്ഷേത്രങ്ങല്‍,ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലെ കമ്മിറ്റി ഭാരവാഹികളാകും സംഘടനയില്‍ ഉണ്ടാകുക. പാര്‍ട്ടിയുടെ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും സംഘടനയുടെ പ്രവര്‍ത്തനം. ക്ഷേത്രഭരണം പിടിക്കാന്‍ സിപിഎം സജീവമായി രംഗത്ത് വരുന്നതോടെ അത് സംഘര്‍ഷത്തിന് ഇടയാക്കുമോ എന്ന സംശയം ഉയരുന്നുണ്ട്.

സംഘര്‍ഷം
ഉത്സവച്ചടങ്ങുകളിലെ പാര്‍ട്ടി കലശങ്ങള്‍ നിരവധി ഇടങ്ങളില്‍ ഇതിനോടകം തന്നെ സംഘര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. രക്തസാക്ഷി സ്തൂപങ്ങളുടെ മാതൃതയില്‍ സിപിഎമ്മും തൃശൂലത്തിന്റേയും ഓംകാരത്തിന്റേയും മാതൃകയില്‍ ബിജെപിയും കലശരൂപങ്ങള്‍ തീര്‍ക്കുന്നു. കലശം വരവിനിടയിലെ മുദ്രാവാക്യം വിളികളാണ് പലയിടത്തും സംഘര്‍ഷത്തിന് ഇടയാക്കിയിട്ടുള്ളത്.

മാറിയ തീരുമാനം
പാലക്കാട് നടന്ന പാര്‍ട്ടി പ്ലീനത്തില്‍ സിപിഎം അംഗങ്ങള്‍ മത ആരാധനാലയങ്ങളുടെ ഭാരവാഹിത്വം രാജിവെക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ക്ഷേത്രങ്ങളുടെ ചുമതല പാര്‍ട്ടി അംഗങ്ങള്‍ ഒഴിയുന്നതോടെ ബിജെപി അവിടെ പിടിമുറുക്കുന്നു എന്ന് കണ്ട് തീരുമാനം പാര്‍ട്ടി നടപ്പില്‍ വരുത്തിയിരുന്നില്ല. ഇപ്പോള്‍ ക്ഷേത്രഭാരവാഹികളുടെ സംഘടനരൂപീകരിച്ച് ആരാധനാലയങ്ങളുമായി കൂടുതല്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി നീക്കം












Click it and Unblock the Notifications