ബന്ധുനിയമനം മുതൽ കണ്ണട വരെ! നേതാക്കളുടെ ക്വട്ടേഷൻ കേസും, പീഡനക്കേസും! സിപിഎം പരുങ്ങിയ വിവാദങ്ങൾ
ഇപി ജയരാജന്റെ മന്ത്രിക്കസേര തെറിക്കാനിടയായ ബന്ധുനിയമനമാണ് പിണറായി അധികാരമേറ്റതിന് ശേഷം സിപിഎമ്മിനെ വേട്ടയാടിയ പ്രധാന വിവാദം.
തിരുവനന്തപുരം: മക്കൾ വിവാദം മുതൽ കണ്ണട വിവാദം വരെ. അതിനിടെ പ്രാദേശിക നേതാക്കളുടെ ക്വട്ടേഷൻ കേസുകളും പീഡനക്കേസുകളും. പിണറായി സർക്കാർ അധികാരത്തിലെത്തി രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോഴും സിപിഎമ്മിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കൊന്നും കുറവില്ല.
കാറിൽ കറങ്ങുന്ന സുന്ദരികൾ കള്ളനോട്ടുമായി പിടിയിൽ! അടിമാലിയിലെ ഹോട്ടലിൽ സംഭവിച്ചത്...
ബ്രൂണൈ മന്ത്രിമാരായി മലപ്പുറത്തിന്റെ മകളും മരുമകനും! അതിസമ്പന്ന രാജ്യത്തെ മന്ത്രിമാർ...
ഇപി ജയരാജന്റെ മന്ത്രിക്കസേര തെറിക്കാനിടയായ ബന്ധുനിയമനമാണ് പിണറായി അധികാരമേറ്റതിന് ശേഷം സിപിഎമ്മിനെ വേട്ടയാടിയ പ്രധാന വിവാദം. ബന്ധുവായ പികെ ശ്രീമതിയുടെ മകനും ജ്യേഷ്ഠപുത്രന്റെ ഭാര്യയ്ക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമനം നൽകിയത് പാർട്ടിയെയും സർക്കാരിനെയും ഒരുപോലെ പിടിച്ചുകുലുക്കി. പിന്നീട് ഇപിയുടെ രാജിയിലാണ് ആ വിവാദം അവസാനിച്ചത്.
ഇപി ജയരാജൻ...
വ്യവസായ മന്ത്രിയായിരുന്ന ഇപി ജയരാജ് അധികകാലം ആ കസേരയിൽ ഇരിക്കാൻ യോഗമുണ്ടായില്ലെന്നതാണ് സത്യം. ബന്ധുക്കളായ രണ്ട് പേരെ പൊതുമേഖല സ്ഥാപനങ്ങളുടെ ഉന്നതസ്ഥാനങ്ങളിൽ നിയമിച്ചതാണ് ഇപി ജയരാജന് വിനയായി മാറിയത്.
സുധീർ നമ്പ്യാർ...
മന്ത്രിയുടെ ബന്ധുവും പികെ ശ്രീമതി എംപിയുടെ മകനുമായ സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എംഡിയായി നിയമിച്ചതും, ജ്യേഷ്ഠപുത്രന്റെ ഭാര്യ ദീപയെ കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് എംഡിയായി നിയമിച്ചതുമാണ് ഇപി ജയരാജനെ കുരുക്കിലാക്കിയത്. മാധ്യമ വാർത്തകൾക്ക് പിന്നാലെ പ്രതിഷേധവും ശക്തിയായപ്പോൾ ഇപി ജയരാജനെ കൊണ്ട് മന്ത്രിസ്ഥാനം രാജിവെപ്പിച്ച് വിവാദത്തിൽ നിന്നും സിപിഎം തലയൂരി.
വിവാദങ്ങൾക്ക് കുറവില്ല...
സിപിഎം നയിക്കുന്ന ഇടതുമുന്നണി സംസ്ഥാന ഭരിക്കുമ്പോൾ പാർട്ടിയുടെ പ്രാദേശിക നേതാക്കൾ ഉൾപ്പെട്ട വിവാദങ്ങൾക്ക് വരെ പ്രധാന്യം ലഭിക്കുമെന്നത് തീർച്ചയാണ്. അത്തരത്തിലുള്ള രണ്ട് സംഭവങ്ങളാണ് കളമശേരിയ മുൻ ഏരിയ സെക്രട്ടറി ഉൾപ്പെട്ട തട്ടിക്കൊണ്ടുപോകൽ കേസും, വടക്കാഞ്ചേരി കൗൺസിലർ ആരോപണവിധേയനായ പീഡനക്കേസും.
ചർച്ചകൾ...
കളമശേരി ഏരിയ സെക്രട്ടറിയായിരുന്ന സക്കീർ ഹുസൈൻ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാംപ്രതിയായിരുന്നു. വടക്കാഞ്ചേരിയിലെ സിപിഎം കൗൺസിലർ ജയന്തനെതിരെ വിവാദമായ കൂട്ടമാനഭംഗക്കേസിലും ആരോപണമുയർന്നു. ഈ രണ്ട് വിവാദങ്ങൾ പാർട്ടിക്കും സർക്കാരിനും ഒരുപോലെ ക്ഷീണമുണ്ടാക്കി.
അണപൊട്ടി...
സിപിഎം നേതാക്കൾ ഉൾപ്പെട്ട വിവാദങ്ങൾക്ക് പുറമേ സിപിഎം സ്വതന്ത്രരായി വിജയിച്ചവരും സർക്കാരിന് തലവേദനയുണ്ടാക്കി. നിലമ്പൂർ എംഎൽഎ പിവി അൻവറാണ് ഈ പട്ടികയിൽ ഒന്നാമൻ. അനധികൃത നിർമ്മാണവും, കയ്യേറ്റവുമെല്ലാണ് പിവി അൻവറിനെതിരായ ആരോപണം.
കൈയേറ്റങ്ങൾ...
താനൂർ എംഎൽഎ വി അബ്ദുറഹിമാന്റെ ബന്ധുക്കളും തിരൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുക്കളും ചേർന്ന് മലയാളം സർവകലാശാലയുടെ ഭൂമി ഇടപാടിൽ ക്രമക്കേട് നടത്തിയെന്നും ആരോപണമുയർന്നിരുന്നു. ഇടുക്കി എംപി ജോയ്സ് ജോർജിനെതിരെയും സമാനമായ കൈയേറ്റ ആരോപണവും പട്ടയ വിവാദവമുണ്ടായി.
മുഖ്യമന്ത്രി...
സ്വന്തം പാർട്ടിക്കാരെ വലിയ തലവേദനയില്ലാതെ മുന്നോട്ട് നീങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന് തന്നെ അക്കിടിപ്പറ്റിയത്. ഓഖി ഫണ്ട് ഉപയോഗിച്ച് ഹെലികോപ്റ്റർ യാത്ര നടത്തിയതായിരുന്നു വിവാദത്തിന് കാരണം. പാർട്ടി പരിപാടിയിൽ പങ്കെടുക്കാനാണ് യാത്ര നടത്തിയതെന്ന് തെളിഞ്ഞതോടെ വിവാദവും പ്രതിഷേധവും ശക്തമായി.
പണം നൽകില്ലെന്ന്...
മുഖ്യന്റെ ഹെലികോപ്റ്റർ യാത്രയുടെ ചെലവ് പാർട്ടി വഹിക്കുമെന്നായിരുന്നു ചില സിപിഎം നേതാക്കൾ ആദ്യം പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായഭിന്നത ഉയർന്നപ്പോൾ പാർട്ടി അഞ്ചുപൈസ നൽകില്ലെന്ന് നേതാക്കൾ വ്യക്തമാക്കുകയും ചെയ്തു.
പെൺപിളൈ ഒരുമൈ
മന്ത്രി എംഎം മണിയുടെ വിവാദ പരാമർശങ്ങളും സിപിഎമ്മിനെയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയിരുന്നു. മന്ത്രി അശ്ലീല പരാമർശം നടത്തിയെന്ന് ആരോപിച്ച് പെൺപിളൈ ഒരുമൈ അനിശ്ചിതകാല സമരം ആരംഭിക്കുകയും ചെയ്തു. എന്നാൽ മന്ത്രിയുടെ വാക്കുകളെ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും, രാജിവെക്കേണ്ടതില്ലെന്നുമായിരുന്നു പാർട്ടി നിലപാട്.
കോടിയേരി ബാലകൃഷ്ണൻ...
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് 2018ലെ പ്രധാന വിവാദങ്ങളിലൊന്നായിരുന്നു. ദുബായിലെ കമ്പനിയിൽ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ബിനോയിക്കെതിരായ ആരോപണം. പണം തിരിച്ചുകിട്ടാനായി ദുബായ് കമ്പനി സിപിഎം പൊളിറ്റ് ബ്യൂറോയെ സമീപിച്ചതോടെയാണ് ഇക്കാര്യം വാർത്തയായത്.
ഒത്തുതീർപ്പെന്നും....
എന്നാൽ മകനെതിരെ കേസുകളൊന്നും ഇല്ലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മറുപടി. ഇതിനുപിന്നാലെ ദുബായ് പോലീസ് ബിനോയ് കോടിയേരിക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയെന്ന വാർത്തകളും പുറത്തുവന്നു.
ശൈലജ ടീച്ചർ...
ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറിൽ നിന്നാണ് കണ്ണട വിവാദം ആരംഭിക്കുന്നത്. കണ്ണടയ്ക്കായി ശൈലജ ടീച്ചർ 28000 രൂപ പൊതുഖജനാവിൽ നിന്ന് കൈപ്പറ്റിയെന്നതായിരുന്നു വിവാദം. മന്ത്രിയുടെ 'ആഢംബര' കണ്ണട ബിജെപിയാണ് വലിയ വിവാദമാക്കി മാറ്റിയത്.
സ്പീക്കർക്കും...
സ്പീക്കർ പി ശ്രീരാമകൃഷ്ണനാണ് ഏറ്റവുമൊടുവിൽ കണ്ണട വിവാദത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. പി ശ്രീരാമകൃഷ്ണൻ 49,900 രൂപ കണ്ണട വാങ്ങാനായി കൈപ്പറ്റിയെന്ന് വിവരാവകാശ രേഖകളിൽ പറയുന്നു. ചികിത്സായിനത്തിൽ ആകെ 4,25,594 രൂപയാണ് സ്പീക്കർ ചെലവഴിച്ചിരിക്കുന്നത്. എന്നാൽ ഡോക്ടറുടെ നിർദേശപ്രകാരമാണ് കണ്ണട വാങ്ങിയതെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം.