വീട്ടമ്മയെ മണക്കൂറുകളോളം പൂട്ടിയിട്ട സംഭവം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പലിശക്കാരിയും കസ്റ്റഡിയിൽ
തിരുവനന്തപുരം: വീട്ടമ്മയെ ആറു മണിക്കൂര്‍ വീട്ടിനുള്ളില്‍ പൂട്ടിയിട്ട സംഭവത്തില് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും പലിശക്കാരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിലെ പ്രതികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തത്. ഇവരെ മാരായമുട്ടം പൊലീസ് ചോദ്യം ചെയ്തു വരികയാണ്. എയ്തുകൊണ്ടാംകാണി ബഥേൽഭവനിൽ ബിന്ദുവിനെയാണ് കഴിഞ്ഞ ദിവസം പൂട്ടിയിട്ടത്.
യശോദ, മകൻ അജി, ശശി എന്നിവരെ യഥാക്രമം ഒന്നു മുതൽ മൂന്നുവരെ പ്രതികളാക്കിയാണ് കേസെടുത്തിരുന്നത്. പലിശ ഇടപാടിൽ ഒത്തുതീർപ്പിനെന്ന വ്യാജേന ബിന്ദുവിനെ യശോദയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിടാൻ കൂട്ടുനിന്നതിനാണ് സിപി.എം ബ്രാഞ്ച് സെക്രട്ടറി ശശിയെ കേസിൽ പ്രതിയാക്കിയത്. അതേസമയം പ്രദേശത്ത് സിപിഎം - സിപിഐ കക്ഷികൾ തമ്മിൽ പരസ്യമായ പോർവിളികൾക്കും വാക്കേറ്റങ്ങൾക്കും സംഭവം കാരണമായിട്ടുണ്ട്.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സിപിഐ പ്രാദേശിക ഘടകം കേസിൽ കുടുക്കിയെന്നാണ് ആരോപണം. സംഭവത്തിന് ഇരയായ ബിന്ദുവിന് പിന്തുണയുമായി സി.പി.ഐ പരസ്യമായി രംഗത്തെത്തിയത് സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ആറുവർഷം മുമ്പ് കടം വാങ്ങിയ പണം തിരികെ നൽകിയില്ലെന്നാരോപിച്ച് ബിന്ദുവിന്റെ വീടും വസ്തുവും തട്ടിയെടുക്കാനായാണ് യശോദ ഇവരെ തടങ്കലിലാക്കിയത്.