ബീഫ് വിവാദം:കേരളത്തിനെതിരെ ബിജെപിക്കൊപ്പം ബംഗാള്‍ സിപിഎമ്മും...!! ബീഫ് ഫെസ്റ്റിവലിന് എതിര്..!!
കോഴിക്കോട്: ഗോവധ നിരോധനം രാജ്യവ്യാപകമായി നടപ്പാക്കുക എന്നത് ബിജെപിയുടെ പ്രഖ്യാപിത അജണ്ടകളില്‍ പ്രധാനപ്പെട്ടതാണ്. നേരിട്ട് ഇടപെടാന്‍ സാധ്യമല്ലാത്തതിനാല്‍ കന്നുകാലി കശാപ്പ് നിയന്ത്രണമെന്ന പേരില്‍ ഗോവധ നിരോധനവും ബീഫ് നിരോധനവും നടപ്പാക്കുകയാണ് സംഘപരിവാര്‍. കേന്ദ്ര തീരുമാനത്തിനെതിരെ ശബ്ദിച്ച സംസ്ഥാനങ്ങളില്‍ ഒന്നാമതാണ് കേരളം. കേരളത്തിന്റെ നിലപാട് അഭിനന്ദിക്കപ്പെടുമ്പോളും ഭരണകക്ഷിയുടെ ബംഗാള്‍ ഘടകത്തിന് ചില എതിര്‍പ്പുകളുണ്ട്.

പ്രതിരോധിച്ച് കേരളം
ഭക്ഷണ സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ അനുവദിക്കില്ലെന്ന പ്രഖ്യപിച്ചുകൊണ്ടാണ് കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ കേരളമെമ്പാടും ബീഫ് ഫെസ്റ്റുകള്‍ സംഘടിപ്പിക്കപ്പെട്ടത്. സംഘപരിവാര്‍ പാര്‍ട്ടികളൊഴികയുള്ളവരെല്ലാം ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചു. സിപിഎമ്മും അതുമായി ബന്ധപ്പെട്ട സംഘടനകളുമാണ് മുന്നില്‍ നിന്നത്.

ബീഫ് ഫെസ്റ്റുകള്‍ക്കെതിരെ
കേരളത്തിലെ ബീഫ് ഫെസ്റ്റുകള്‍ക്കെതിരെ ബിജെപി നേതാക്കള്‍ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. എന്നാലിപ്പോള്‍ സ്വന്തം പാളയത്തില്‍ നിന്നുതന്നെ സിപിഎമ്മിന് എതിര്‍പ്പ് നേരിടേണ്ടി വന്നിരിക്കുകയാണ്. കേരളത്തിലെ ബീഫ് ഫെസ്റ്റുകളോട് യോജിക്കുന്നില്ലെന്നാണ് ബംഗാള്‍ ഘടകം വ്യക്തമാക്കുന്നത്.

രൂക്ഷ വിമര്‍ശനം
ബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാക്കളിലൊരാളാണ് കേരളത്തിലെ ബീഫ് ഫെസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗാളിലെ ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങളെ ബാധിക്കുമെന്നാണ് ബീഫ് ഫെസ്റ്റിനെ എതിര്‍ക്കാനുള്ള കാരണമേ്രത

ബീഫും വേണ്ട പോർക്കും
കേന്ദ്ര സര്‍ക്കാരും ബിജെപിയും ചെയ്യുന്നത് ശരിയല്ല. പക്ഷേ ബീഫ് ഫെസ്റ്റിവലോ പോര്‍ക്ക് ഫെസ്റ്റിവലോ സംഘടിപ്പിക്കുമ്പോള്‍ മതേതരത്വം തെളിയിക്കാന്‍ മറ്റൊരാളെ അത് കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണ് ചെയ്യുന്നതെന്ന് സിപിഎം നേതാവ് അഭിപ്രായപ്പെടുന്നു

സിപിഎമ്മിന് ക്ഷീണം
ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നതിനോട് തങ്ങളും എതിരാണെന്ന് ബംഗാളിലെ സിപിഎമ്മിന്റെ ഘടകകക്ഷിയായ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ക്ഷിതി ഗോസ്വാമിയും വ്യക്തമാക്കുന്നു. ബീഫ് വിഷയത്തിലെ ബംഗാള്‍ സിപിഎമ്മിന്റെ ഈ എതിര്‍നിലപാട് കേരള സിപിഎമ്മിനെതിരെ ബിജെപിക്ക് ആയുധമായിരിക്കുകയാണ്.












Click it and Unblock the Notifications