പഠിക്കുന്ന കാലത്ത് ശ്രീനിവാസന്‍ എബിവിപിക്കാരൻ, കൃത്യമായ രാഷ്ട്രീയ നിലപാടില്ലെന്ന് പി ജയരാജൻ
കൊച്ചി: ട്വന്റി ട്വന്റിയില്‍ ചേര്‍ന്ന നടന്‍ ശ്രീനിവാസന് എതിരെ സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്ത്. പഠിക്കുന്ന കാലത്ത് ശ്രീനിവാസന്‍ എബിവിപി പ്രവര്‍ത്തകന്‍ ആയിരുന്നുവെന്നും പിന്നീട് ഇടതുപക്ഷവുമായും സഹകരിച്ചിട്ടുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന നടനാണ് ശ്രീനിവാസന്‍. കൃത്യമായി രാഷ്ട്രീയം മനസ്സിലാക്കുന്ന ആളല്ല ശ്രീനിവാസനെന്നും പി ജയരാജന്‍ പറഞ്ഞു.
കേരളത്തില്‍ ട്വന്റി ട്വന്റി വളര്‍ന്ന് വരണം എന്നാണ് ശ്രീനിവാസന്‍ പറയുന്നത്. രാജ്യത്ത് കോര്‍പറേറ്റ് ഭരണം വരുന്നതിന് തുല്യമാണ് കേരളത്തില്‍ ട്വന്റി ട്വന്റി ഭരണം വളര്‍ന്ന് വരുന്നത്. രാജ്യത്ത് അംബാനിമാരും അദാനിമാരും സ്വാധീനിക്കുന്ന തരത്തില്‍ ഒരു ഭരണമുണ്ടാകുന്നത് പോലെയാണ് അത്. നാടിന് വേണ്ടത് അതല്ല മറിച്ച് ജനപക്ഷ വികസനമാണ് എന്നും പി ജയരാജന്‍ പറഞ്ഞു.
ട്വന്റി ട്വന്റി കേരളത്തില്‍ മുന്നോട്ട് വെയ്ക്കുന്നത് വികസന കാഴ്ചപ്പാടല്ല. അത് പ്രലോഭനങ്ങള്‍ക്ക് വിധേയമാക്കുക എന്ന കാഴ്ചപ്പാടാണ് എന്നും പി ജയരാജന്‍ പറഞ്ഞു. ജനാധിപത്യം പണാധിപത്യമായി മാറാത്ത ജനപക്ഷ വികസനം ആണ് വേണ്ടത് എന്നും പി ജയരാജന്‍ മാതൃഭൂമി ന്യൂസിന്റെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ വ്യക്തമാക്കി.
ശ്രീനിവാസന്‍ ഒരിക്കലും കൃത്യമായ രാഷ്ട്രീയ നിലപാടൊന്നും സ്വീകരിച്ചിട്ടില്ല. തന്റെ നാട്ടുകാരന്‍ കൂടിയാണ് അദ്ദേഹമെന്നും പി ജയരാജന്‍ പറഞ്ഞു. അതേസമയം അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ച് തനിക്ക് മതിപ്പുണ്ടെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടന്‍ ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം ട്വന്റി ട്വന്റി കൂട്ടായ്മയുടെ ഭാഗമായത്..ട്വന്റി ട്വന്റിയുടെ ഉപദേശക സമിതി അംഗമാണ് ശ്രീനിവാസന്‍. തൃപ്പൂണിത്തുറയില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായി ശ്രീനിവാസന്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിലവില്‍ എറണാകുളത്തെ 5 മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെ ആണ് ട്വന്റി ട്വന്റി പ്രഖ്യാപിച്ചിരിക്കുന്നത്.