സ്വന്തം തന്തയുടെ മുഖത്തടിച്ച് പ്രതികരിച്ചോളൂ.. ബല്‍റാമിന്റെ നാവ് പിഴുതെടുക്കും! കടുപ്പിച്ച് സിപിഎം
Recommended Video
പാലക്കാട്: എകെജിയെ അധിക്ഷേപിച്ച തൃത്താല എംഎല്‍എ വിടി ബല്‍റാമിനെ സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, തെരുവിലും നേരിടാനുള്ള തീരുമാനവുമായി സിപിഎം മുന്നോട്ട് തന്നെയാണ്. കഴിഞ്ഞ ദിവസം കാഞ്ഞിരത്താണിയില്‍ നടന്ന പ്രതിഷേധം കല്ലേറിലും ചീമുട്ടയേറിലുമാണ് കലാശിച്ചത്. ഇത് സിപിഎമ്മിന് എതിരെ വിമര്‍ശനങ്ങളുയരാന്‍ കാരണമായെങ്കിലും പിന്നോട്ടില്ലെന്ന് തന്നെയാണ് പാര്‍ട്ടി തീരുമാനം. സിപിഎം നേതാക്കളെ അധിക്ഷേപിച്ചാല്‍ വിടി ബല്‍റാം എന്തും നേരിടാന്‍ തയ്യാറായിക്കൊള്ളണം എന്ന മുന്നറിയിപ്പും നേതാക്കള്‍ നല്‍കുന്നു.
"മച്ചിന്റെ മേലിരുന്നൊളിച്ചു നോക്കാൻ നിനക്കു ലജ്ജയില്ലേ.." ബൽറാമിനോട് ശാരദക്കുട്ടി!
പ്രതിഷേധം തുടരാൻ സിപിഎം
തൃത്താലയില്‍ ബല്‍റാമിനെ നേരിടാനുറച്ച് തന്നെയാണ് സിപിഎമ്മിന്റെ നീക്കങ്ങള്‍. ഇടത് മണ്ഡലമായിരുന്ന തൃത്താല കഴിഞ്ഞ രണ്ട് തവണകളായി ബല്‍റാമിലൂടെ കോണ്‍ഗ്രസിന്റേതാണ്. പുതിയ വിവാദം വഴി മണ്ഡലം തിരിച്ച് പിടിക്കാനുള്ള രാഷ്ട്രീയ പരിതസ്ഥിതി സൃഷ്ടിക്കുക എന്ന ലക്ഷ്യം കൂടി സിപിഎമ്മിന് ഉണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. എകെജിക്കെതിരായ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ തൃത്താലയിലെ എംഎല്‍എ ഓഫീസിലേക്ക് സിപിഎം മാര്‍ച്ച് സംഘടിപ്പിച്ചു.
രൂക്ഷമായ പ്രതിഷേധം
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്. തൃത്താല ഏരിയ കമ്മിറ്റിയുടെ നേതൃത്തില്‍ നടന്ന മാര്‍ച്ച് സംഘര്‍ത്തിലേക്ക് പോകരുതെന്ന് സംസ്ഥാന നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കിയ സിപിഎം നേതാക്കള്‍ രൂക്ഷമായ ഭാഷയിലാണ് ബല്‍റാമിന് എതിരെ സംസാരിച്ചത്.
നാവ് പിഴുതെടുക്കും
സിപിഎം നേതാക്കളെക്കുറിച്ച് മിണ്ടിയാല്‍ ബല്‍റാമിന്റെ നാവ് പിഴുതെടുക്കുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം ചന്ദ്രന്‍ ഭീഷണി മുഴക്കി. ഈ പാര്‍ട്ടിയുടെ കരുത്ത് എന്താണെന്ന് ബല്‍റാമിന് അറിയില്ല. ഇപ്പോള്‍ സമരം ചെയ്യുന്നത് ജനാധിപത്യ രൂപത്തിലാണ്. അതുകൊണ്ട് മാത്രമാണ് ബല്‍റാം സമാധാനത്തില്‍ ഉറങ്ങുന്നത്. അത് മാറ്റി ചിന്തിക്കാന്‍ ഇട വരുത്തരുത് എന്നും ച
ന്ദ്രന്‍ പറഞ്ഞു.
തെറിവിളി അഭിപ്രായ സ്വാതന്ത്ര്യമല്ല
വിഎസ് അച്യുതാനന്ദനെതിരെ നിയമസഭയില്‍ നാവുയര്‍ത്താന്‍ ബല്‍റാമിന് ധൈര്യമുണ്ടോ എന്നും എം ചന്ദ്രന്‍ ചോദിച്ചു. മറ്റുള്ളവരെ തെറി പറയുന്നവരുടെ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കാനാവുന്നതല്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്നും എം ചന്ദ്രന്‍ പ്രസംഗത്തില്‍ വ്യക്തമാക്കി.
സ്വന്തം തന്തയുടെ മുഖത്തടിച്ച് പ്രതികരിച്ചോളൂ
എന്തിലും ഏതിലും പ്രതികരിക്കുന്ന ബല്‍റാമിന്റെ രീതി മാറണമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇനി എല്ലാത്തിനും പ്രതികരിച്ചേ മതിയാവൂ എന്നാണെങ്കില്‍ സ്വന്തം തന്തയുടെ മുഖത്തടിച്ച് പ്രതികരിച്ചോളൂ എന്നും സികെ രാജേന്ദ്രന്‍ പറഞ്ഞു. ബല്‍റാമിനെക്കൊണ്ട് മാപ്പ് പറയിക്കല്‍ അല്ല എകെജി വിവാദത്തില്‍ സിപിഎമ്മിന്റെ ലക്ഷ്യം.
അമ്മമാരെ അപമാനിച്ചു
ബല്‍റാം വേണമെങ്കില്‍ മാപ്പ് പറയട്ടെ. ബല്‍റാം തെറ്റുകാരനാണോ എന്നത് തൃത്താലയിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ. എകെജി പല വീടുകളിലും ഒളിവില്‍ താമസിച്ചിട്ടുണ്ട്. അക്കാലത്ത് പല വീട്ടിലേയും അമ്മമാര്‍ എകെജിക്ക് ഭക്ഷണം നല്‍കി സംരക്ഷിച്ചിട്ടുണ്ട്. ആ അമ്മമാരെയെല്ലാം അപമാനിക്കുന്നതാണ് ബല്‍റാം നടത്തിയ പരാമര്‍ശം.
തണ്ട് പറഞ്ഞ് രക്ഷപ്പെടാനാവില്ല
സിപിഎം അണികള്‍ തങ്ങളുടെ കുടുംബാംഗത്തേക്കാള്‍ മണ്‍മറഞ്ഞ നേതാക്കളെ സ്‌നേഹിക്കുന്നുണ്ട്. അവരെ ആക്ഷേപിച്ചാല്‍ പ്രതികരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സമാധാനപരമായി പ്രതികരിക്കും. തണ്ട് പറഞ്ഞ് രക്ഷപ്പെടാമെന്ന് ബല്‍റാം കരുതേണ്ട. എംഎല്‍എ പോകുന്ന ഇടത്തെല്ലാം അമ്മമാര്‍ ചൂലുമായി എത്തുമെന്നും സികെ രാജേന്ദ്രന്‍ പറഞ്ഞു.
എല്ലാവരും പ്രതികരിക്കും
എകെജിയെ അധിക്ഷേപിച്ച ബല്‍റാമിനെ പിന്തുണയ്ക്കുന്നത് വൈകുന്നേരം മദ്യപിച്ച ശേഷം പിന്തുണ കൊടുക്കുന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ മാത്രമാണ്. മറ്റാരും തന്നെ ബല്‍റാമിനെ പിന്തുണയ്ക്കുന്നില്ല. എകെജിക്കെതിരെ പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല, എല്ലാവരും പ്രതികരിക്കും. കാരണം എകെജി കേരള ജനതയുടെ ആവേശമാണ് എന്നും സികെ രാജേന്ദ്രന്‍ പറഞ്ഞു. ബല്‍റാമിനെ വെറുതെ വിടാന്‍ ഉദ്ദേശമില്ല എന്ന് തന്നെയാണ് നേതാക്കളുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.