'പിജെ ഇല്ല' ; സമൂഹ മാധ്യമം ഇളകി പ്രതിഷേധം; റെഡ് ആർമി ഒഫീഷ്യൽ പേജിൽ പൊങ്കാലയിട്ട് പോസ്റ്റുകൾ
തിരുവനന്തപുരം: സിപിഐഎം ഇന്നലെ തലമുറം മാറ്റം നടത്തി പുതിയ പട്ടിക പുറത്ത് വിട്ടിരുന്നു. എന്നാൽ, പട്ടികയിൽ പി ജയരാജനെ ഒഴിവാക്കി. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ മുറവിളിയാണ്.
പി ജയരാജനില്ലെന്ന വാർത്തയ്ക്ക് പിന്നാലെയായിരുന്നു ഈ ബഹളം. ജയരാജനെ പാർട്ടിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് സമൂഹ മാധ്യമം ഇളകി മറിഞ്ഞു.
റെഡ് ആര്‍മി ഒഫീഷ്യല്‍സ് എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് ജയരാജന്‍ അനുകൂല പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. 42,000 പേര്‍ അംഗങ്ങളുളള ഫെയ്‌സ്ബുക്ക് പേജാണ് റെഡ് ആര്‍മി ഒഫീഷ്യല്‍സ്.

ഫെയ്‌സ്ബുക്ക് പേജിലെ പ്രതികരണങ്ങൾ ഇങ്ങനെ ; -
" സ്ഥാന മാനങ്ങളിൽ അല്ല. ജന ഹൃദയങ്ങളിൽ ആണ് സ്ഥാനം. ചങ്കൂറ്റം ആർക്കും പണയം വെച്ചിട്ടില്ല. മൂർച്ചയുള്ള വടി വാളുകൾ തോറ്റു പിന്മാറിയിട്ടുണ്ടെകിൽ, അതിനു ഒരേ ഒരു പേരെ ഉള്ളൂ സഖാവ്. സഖാക്കളുടെ വീറും, വാശിയും, അഹങ്കാരവുമാണ് ഞങ്ങളുടെ സ്വന്തം ജയരാജേട്ടൻ ". " വീണ്ടും ആവർത്തിക്കുന്നു. പദവിയല്ല. നിലപാടാണ് പ്രധാനം". " വർഗീയ വാദികളുടെ ആക്രമണ വധ ശ്രമങ്ങൾ അതി ജീവിച്ച കണ്ണൂരിന്റെ കേരളത്തിന്റെ രക്തതാരകം. സഖാക്കളുടെ അമരക്കാരൻ പ്രിയ സഖാവ് പിജെ". - എന്നിങ്ങനെയാണ് എന്നാണ് റെഡ് ആർമി ഒഫീഷ്യൽ എഫ് ബി പേജിൽ ഉടനീളം പ്രത്യക്ഷപ്പെട്ട പോസ്റ്റുകൾ.
Recommended Video


അതേസമയം, 'കണ്ണൂരിൻ ചെന്താരകമല്ലോ ജയരാജൻ' എന്ന ജയരാജന്‍ അനുകൂല വാഴ്ത്തുപ്പാട്ടും പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പി ജയരാജനെ പിന്തുണയ്ക്കുന്ന ഇതര പ്രൊഫൈലുകളിലും പിന്തുണ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാട്ടും പോസ്റ്റും ഫേസ് ബുക്കിലും വാട്സാപ്പിലും പ്രചരിക്കുകയാണ്. അതേസമയം, ജയരാജൻ അനുകൂല പോസ്റ്റുകൾ ഇടുന്നതിൽ നിന്ന് ഈ ഫേസ്ബുക്ക് പേജിനെ പാർട്ടി വിലക്കിയിരുന്നു. പി ജെ ആര്‍മിയെന്ന പേജ് പിന്നീട് പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് പേര് മാറ്റുകയായിരുന്നു.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി പദവിയിലിരിക്കെയാണ് സിപിഐഎം വടകര ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി ജയരാജനെ ഇടത് സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍ അന്ന് കെ. മുരളീധരനോട് പരാജയപ്പെട്ടു. കേരളത്തിലെ മറ്റ് ജില്ലാ സെക്രട്ടറിമാര്‍ മത്സരിച്ച് പരാജയപ്പെട്ടപ്പോഴും തിരിച്ച് ജില്ലാ സെക്രട്ടറി പദത്തിലെത്തിയിരുന്നു. എന്നാല്‍ പി.ജയരാജനെ പാര്‍ട്ടി തഴയുകയായിരുന്നു എന്ന വിമർശനവും ഉണ്ട്.

75 വയസ്സ് എന്ന പ്രായപരിധി കർശനമാക്കിയിരിക്കുകയാണ് സിപിഎം. പ്രായം കഴിഞ്ഞവരെ സംസ്ഥാന ഭാരവാഹിത്വത്തിൽ നിന്നും നീക്കുകയായിരുന്നു. അതേസമയം, സുധാകരൻ അടക്കം 13 പേരെയാണ് സിപിഐഎം സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയത്.സിപിഎം കൊച്ചി സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം. പി കരുണാകരന്‍, വൈക്കം വിശ്വന്‍, ജി സുധാകരന്‍, ആനത്തലവട്ടം ആനന്തന്‍, കോലിയക്കോട് കൃഷ്‌ണന്‍ നായര്‍, എം.എം മണി, കെ.പി സഹദേവന്‍, പി.പി വാസുദേവന്‍, സി.പി നാരായണന്‍, കെ.വി രാമകൃഷ്‌ണന്‍, എം.ചന്ദ്രന്‍, കെ.ജെ തോമസ്, പി.കരുണാകരന്‍ എന്നീ മുതിര്‍ന്ന നേതാക്കളെയാണ് ഒഴിവാക്കിയത്.

അതേസമയം, 75 വയസ് കഴിഞ്ഞവരെ സംസ്ഥാന സമിതിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിലൂടെ ഒരു തലമുറ മാറ്റത്തിന് പൂര്‍ണമായും സി പി എം തയ്യാറായിരിക്കുകയാണ്. ജോണ്‍ ബ്രിട്ടാസ്, എ.എ റഹീം, ചിന്താ ജെറോം, വി.പി സാനു എന്നീ യുവനേതാക്കളും പനോളി വത്സനും സംസ്ഥാന സമിതിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ടു. ഒപ്പം കെ.എസ് സലീഖ, ഒ.ആര്‍ കേളു, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അദ്ധ്യക്ഷനാണ് എ.എ റഹീം, സംസ്ഥാന യുവജന ക്ഷേമ ഉപാദ്ധ്യക്ഷയാണ് ചിന്ത. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റാണ് വി.പി സാനു. കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറിയാണ് കണ്ണൂര്‍ സ്വദേശിയായ പനോളി വത്സന്‍. കണ്ണൂര്‍ ജില്ല മുന്‍ സെക്രട്ടറിയായിരുന്ന പി.ശശിയെയും സിപിഎം സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്തു.












Click it and Unblock the Notifications