ബംഗാളിലും ത്രിപുരയിലും സിപിഎം തിരിച്ച് വരുമെന്ന് പിണറായി, കോൺഗ്രസിനും ലീഗിനും വിമർശനം
കണ്ണൂര്‍: പശ്ചിമ ബംഗാളിലും ത്രിപുരയിലും സിപിഎം തിരിച്ച് വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണത്തിന്റെ തണലില്‍ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിട്ടും പാര്‍ട്ടി തളര്‍ന്നില്ല. കൊലപാതകങ്ങള്‍ക്ക് മുന്നിലും സിപിഎം മുട്ടുമടക്കിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടി വളരുക തന്നെയാണ് ചെയ്തത്. ജനങ്ങളും തങ്ങള്‍ക്കൊപ്പം നിന്നുവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ബംഗാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയെന്ന എതിരാളികളുടെ സന്തോഷം അധികകാലം നില്‍ക്കുമെന്ന് കരുതേണ്ട. കമ്മ്യൂണിസ്റ്റുകാര്‍ നല്ല രീതിയില്‍ തന്നെ മുന്നോട്ട് വരുമെന്നും പിണറായി പറഞ്ഞു.
കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ച് പതാക ഉയര്‍ത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ പിണറായി. ''ഇന്നത്തെ ഇന്ത്യയില്‍ ഒരു സംസ്ഥാനത്ത് മാത്രമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഉളളത്. ആ സര്‍ക്കാരിനെ എല്ലാ വലതുപക്ഷ ശക്തികളും ചേര്‍ന്ന് നേരിടുന്നു. അവര്‍ തമ്മില്‍ ഭിന്നതയില്ല. കേരളത്തിന്റെ ഇപ്പോഴത്തെ അനുഭവം എല്ലാ വലതുപക്ഷ ശക്തികളും ഒരുമിച്ച് നില്‍ക്കുന്നു''.

''2016 മുതല്‍ കേരളത്തിലത് കാണുന്നുണ്ട്. 2022ലെത്തുമ്പോള്‍ അതിന്റെ ഭീഭത്സമായ രൂപം കാണുന്നു. നഗ്നമായ രീതിയില്‍ കോണ്‍ഗ്രസും ബിജെപിയും ലീഗും ഒരുമിച്ച് ഇടതുപക്ഷത്തെ നേരിടാന്‍ വരുന്നു. ഏത് കാര്യത്തിലും എതിര്‍ക്കുക എന്നതാണ് ഇവരുടെ നിലപാട്. നാട് ഒരിഞ്ച് മുന്നോട്ട് പോകാന്‍ പാടില്ലെന്നും ഒരു വികസനവും ഇവിടെ നടക്കാന്‍ പാടില്ലെന്നും ഇവര്‍ കരുതുന്നു.. ബിജെപിക്ക് ഏറ്റവും വലിയ പ്രത്യയശാത്ര ശത്രു ഇടതുപക്ഷമാണ്. ആ ശത്രുവിനെതിരെ അവര്‍ ആഞ്ഞടിക്കുന്നു. എങ്ങനെയൊക്കെ സംസ്ഥാനത്തെ വീര്‍പ്പ് മുട്ടിക്കാന്‍ പറ്റുമോ അതൊക്കെ നോക്കുന്നു''. ആ കൂട്ടത്തിലാണ് കോണ്‍ഗ്രസും ലീഗുമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
''നാടിനെ തകര്‍ക്കുന്ന നയം വരുമ്പോള്‍ ഈ നാട്ടിലുളള ഒരു പ്രസ്ഥാനം നാടിന് വേണ്ടി ശബ്ദിക്കും. എന്നാല്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ കോണ്‍ഗ്രസിനോ ലീഗിനോ അത്തരമൊരു ശബ്ദം പുറപ്പെടുവിക്കാന്‍ സാധിക്കുന്നുണ്ടോ. കേരളത്തിന്റെ ഏതെങ്കിലുമൊരു കാര്യത്തിന് കോണ്‍ഗ്രസിന്റെയും ലീഗിന്റെയോ എംപിമാര്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തുന്നത് കേട്ടിരുന്നോ'' എന്നും മുഖ്യമന്ത്രി ചോദിച്ചു. അവര്‍ക്ക് ശബ്ദം ഉയര്‍ത്താന്‍ കഴിയുന്നത് സര്‍ക്കാരിന്റെ വികസന നയങ്ങള്‍ മുടക്കാന്‍ വേണ്ടിയാണെന്നും ഒരു വികസനവും എന്റെ നാട്ടില്‍ വേണ്ടെന്ന് പറയുന്ന എംപിമാരാണ് നാട്ടിലെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications