കന്യാസ്ത്രീയുടെ പീഡന പരാതി; അനുബന്ധ കേസുകൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കും
കോട്ടയം: ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ പീഡനപരാതിയിലെ അനുബന്ധ പരാതികൾ ക്രൈംബ്രാഞ്ചിന് വിട്ടു. കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസിനെതിരെയും സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസുമാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക.
ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കേസിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനും വൈക്കം ഡിവൈഎസ്പിയുടെ ജോലി ഭാരം കണക്കിലെടുത്തുമാണ് അനുബന്ധ കേസുകളുടെ അന്വേഷണ ചുമതലയിൽ നിന്നും അദ്ദേഹത്തെ മാറ്റിയതെന്നാണ് വിശദീകരണം. അതേസമയം നിർണായക ഘട്ടത്തിൽ കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത് കേസ് അട്ടിമറിക്കാനാണെന്നും ആരോപണം ഉയരുന്നുണ്ട്.

കന്യാസ്ത്രീകൾക്ക് പണവും ഭൂമിയും വാഗ്ധാനം ചെയ്യാൻ ശ്രമിച്ച കേസിൽ വൈദികനായ ജെയിംസ് എർത്തയിലിനെതിരെയാണ് അന്വേഷണം. കേസ് ഒത്ത് തീർപ്പാക്കാൻ പത്തക്കർ സ്ഥലവും മഠവുമാണ് ഫാദർ ജെയിംസ് എർത്തയിൽ വാഗ്ദാനം ചെയ്തത്. ഒത്തുതീർപ്പിന് തയാറായില്ലെങ്കിൽ പ്രതികാര നടപടികൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടതിന് മിഷണറീസ് ഓഫ് ജീസസ് പി ആർ ഒ സിസ്റ്റർ അമലയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി സാരഥിയായിരിക്കും കേസ് അന്വേഷിക്കുക. കന്യാസ്ത്രീക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ പിസി ജോർജിനെതിരെയും നടപടി ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications